കാട്ടാന ശല്യം: വനാതിർത്തിയിലെ കൈതക്കൃഷിക്കെതിരേ വനംവകുപ്പ്
1568001
Tuesday, June 17, 2025 3:39 AM IST
പത്തനംതിട്ട: വനാതിർത്തികളിലെ കൈതകൃഷി നിരോധിക്കുകയോ നിയന്ത്രിക്കുകയോ വേണമെന്ന് വനംവകുപ്പ്. വന്യജീവികളെ ആകർഷിക്കുന്ന കൈത കൃഷി ചെയ്യുന്നത് കാട്ടാനകളെ ആകർഷിക്കാൻ കാരണമാകുമെന്നതിനാലാണിത്.
കോന്നി, റാന്നി വനം ഡിവിഷനുകളിലെ വിവിധ സ്ഥലങ്ങളിലായി 1100 ഹെക്ടറിൽ കൈതകൃഷി ആരംഭിച്ചിട്ടുണ്ട്. കുളത്തുമൺ, പാടം, വെള്ളംതെറ്റി, കല്ലേലി ഭാഗങ്ങളിൽ സമീപകാലത്ത് കൈത കൃഷിയ്ക്കായി സ്ഥലം പാട്ടത്തിനു നൽകിയിട്ടുണ്ട്.
വിവിധ പ്ലാന്റേഷൻ കമ്പനികളുടെ ഉടമസ്ഥതയിലുള്ള റബർ തോട്ടങ്ങളിൽ, പുതിയ റബർ കൃഷിക്കൊപ്പം ഇടവിളയായാണ് കൈത കൃഷി ആരംഭിച്ചിരിക്കുന്നത്. അഞ്ച് വർഷത്തേക്ക് വരെ പാട്ടത്തിനെടുത്താണ് കൃഷി. തോട്ടങ്ങൾക്ക് ചുറ്റും ഫെൻസിംഗ് സ്ഥാപിച്ചിട്ടുണ്ട്. ഇതിലേക്ക് ഉയർന്ന തോതിൽ വൈദ്യുതി കടത്തിവിടുന്നതായും വന്യ ജീവികൾക്ക് ജീവഹാനി സംഭവിക്കുന്നതായും റേഞ്ച് ഓഫീസർമാർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർമാർക്ക് റിപ്പോർട്ട് നൽകി. ആനകൾ അടക്കമുള്ള വന്യജീവികൾ കൈതയുടെ മണം പിടിച്ചെത്തുകയും തോട്ടങ്ങൾക്ക് സമീപം തമ്പടിക്കുകയും ചെയ്യുന്നു.
കൈതത്തോട്ടങ്ങളിലേക്ക് ഇറങ്ങാൻ ശ്രമിച്ചപ്പോൾ ഷോക്കേറ്റാണ് കുളത്തുമണ്ണിൽ അടുത്തയിടെ കാട്ടാന ചരിഞ്ഞത്. ഷോക്കേറ്റ് പിൻമാറുന്ന കാട്ടാനകൾ ഫെൻസിംഗ് ഇല്ലാത്ത ഭാഗത്തു കൂടി ജനവാസ മേഖലയിലെത്തി കൃഷി നശിപ്പിക്കുന്നുണ്ട്. കൈത കൃഷി ചെയ്യുന്ന സ്ഥലങ്ങളിൽ അവസാന ചെടിയും ഇല്ലാതാകുന്നതുവരെ ആന ഏതുവഴിയും എത്തിയിരിക്കുമെന്ന് വനംവകുപ്പ് പറയുന്നു. സമീപകാലത്ത് കക്കാട്ടാറ് നീന്തിക്കടന്ന് രണ്ട് കാട്ടാനകൾ അള്ളുങ്കൽ ഭാഗത്തെ ജനവാസ മേഖലയിൽ എത്തിയിരുന്നത് ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
എലിഫന്റ് ബാരിക്കേഡ് സ്ഥാപിക്കണം
കാട്ടാനകൾ കൃഷി സ്ഥലങ്ങളിലേക്ക് ഇറങ്ങാതിരിക്കാൻ പ്രതിരോധ മാർഗങ്ങളായ കിടങ്ങുകളും സോളാർ ഫെൻസിംഗും ഫലപ്രദമല്ലെന്ന് വനപാലകർ പറയുന്നു. പാറക്കെട്ടുകളുള്ള സ്ഥലങ്ങളിൽ കിടങ്ങുകൾ കുഴിക്കാൻ അനുമതിയില്ല. സോളാർ ഫെൻസിംഗിലേക്ക് വള്ളിപ്പടർപ്പുകൾ കയറി തകരാറുകൾ സംഭവിക്കുന്നു.
ഇതിനു പരിഹാരമായി കർണാടക വനപ്രദേശങ്ങളിലെ അതിർത്തികളിൽ സ്ഥാപിച്ചിട്ടുള്ള തരം എലിഫന്റ് ബാരിക്കേഡ് സ്ഥാപിക്കണമെന്നാണ് നിർദേശം.
റെയിൽവേയുടെ ഉപയോഗശൂന്യമായ പാളങ്ങൾ ലെയറുകളായി ഘടിപ്പിച്ചാണ് അവിടെ ബാരിക്കേഡുകൾ സ്ഥാപിക്കുന്നത്. ചെലവ് കുറവാണ്. ഇവ കാട്ടാനൾക്ക് നശിപ്പിക്കാനാവില്ലെന്ന് തെളിഞ്ഞിട്ടുണ്ട്.
സോളാർ വേലികൾ പുനർ നിർമിക്കുകയും ഫെൻസിംഗ് ജോലിൾ നടത്തുകയും ചെയ്തു താത്കാലിക പ്രശ്ന പരിഹാരത്തിനും വനംവകുപ്പ് നിർദേശങ്ങൾ സമർപ്പിച്ചിട്ടുണ്ട്.
കല്ലേലിയിൽ കാട്ടാനക്കൂട്ടം
കല്ലേലിയിൽ പട്ടാപകലും കാട്ടാനക്കൂട്ടം . കല്ലേലി ഡിപ്പോ ജംഗ്ഷനു സമീപമാണ് കാട്ടാനകൾ ഇറങ്ങിയത്. അഞ്ച് ആനകൾ റോഡ് മുറിച്ചു കടന്ന് പോകുന്ന ദൃശ്യങ്ങൾ സാമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. കല്ലേലി, കുളത്തുമൺ പ്രദേശങ്ങളിൽ കാട്ടാന ശല്യം രൂക്ഷമാകുകയാണ്. കല്ലേലി റോഡിൽ കാട്ടാന ശല്യം വർധിച്ചതിനേ തുടർന്ന് സ്ഥലത്ത് രാത്രികാല പട്രോളിംഗ് ശക്തമാക്കുമെന്ന് വനം വകുപ്പ് അറിയിക്കുകയും ചെയ്തു.
നിരവധി വാഹന യാത്രക്കാർക്ക് നേരെയും എസ്റ്റേറ്റ് തൊഴിലാളികൾക്കു നേരെയും കാട്ടാനയുടെ ആക്രണം ഇതിനോടകം ഉണ്ടായിട്ടുണ്ട്.
കല്ലേലി - കൊക്കാത്തോട് റോഡിൽ നിരവധി തവണയാണ് കാട്ടാന ഇറങ്ങിയത്. സാധാരണ ഇറങ്ങുന്ന ആനത്താരകൾക്കു പുറന പുതിയ പാതകൾ കണ്ടെത്തിയാണ് കാട്ടാനകൾ ഇറങ്ങുന്നതെന്നാണ് വനം വകുപ്പ് അധികൃതർ പറയുന്നത്.