രഞ്ജിതയുടെ ഡിഎൻഎ ഫലത്തിനായുള്ള കാത്തിരിപ്പ് തുടരുന്നു
1567992
Tuesday, June 17, 2025 3:39 AM IST
കോഴഞ്ചേരി: അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ച പത്തനംതിട്ട പുല്ലാട് കുറുങ്ങഴക്കാവ് കൊഞ്ഞോൺ വീട്ടിൽ രഞ്ജിത ആർ. നായരുടെ(39) ഡിഎൻഎ പരിശോധനാ ഫലത്തിനായുള്ള കാത്തിരിപ്പ് തുടരുന്നു.
ശനിയാഴ്ചയാണ് രഞ്ജിതയുടെ സഹോദരൻ രതീഷിന്റെ രക്തസാമ്പിൾ ഡിഎൻഎ പരിശോധനക്കായി അഹമ്മദാബാദ് സിവിൽ ആശുപത്രിയിൽ അധികൃതർ ശേഖരിച്ചത്. എന്നാൽ, ഇതേവരെ ഫലമറിയാനായില്ല.
ഇന്നലെ ഫലം ലഭിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നെങ്കിലും വൈകുന്നേരം വരെ ലഭിച്ചില്ല. ഫലം ലഭിച്ചശേഷമേ മൃതദേഹം നാട്ടിലെത്തിക്കുന്നതു സംബന്ധിച്ച തീരുമാനമെടുക്കാനാകൂ. മൃതദേഹം പൂർണമായി കത്തിക്കരിഞ്ഞ സാഹചര്യത്തിലാണ് ഡിഎൻഎ പരിശോധന.
സഹോദരൻ രതീഷും ബന്ധു ഉണ്ണിക്കൃഷ്ണനും അഹമ്മദാബാദിൽ തന്നെ തുടരുകയാണ്. രഞ്ജിതയുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാനായി തിങ്കളാഴ്ചയും നിരവധിപേർ പുല്ലാട്ടെ കുടുംബവീട്ടിലെത്തിയിരുന്നു.
മാർത്തോമ്മ സഭയുടെ സഫ്രഗൻ മെത്രാപ്പോലീത്ത ഡോ ജോസഫ് മാർ ബർണബാസ്, അടൂർ ഭദ്രാസനധിപൻ മാത്യൂസ് മാർ സെറാഫിം, പ്രവാസി സംസ്കൃതി അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജനറൽ സെക്രട്ടറി ബിജു ജേക്കബ് കൈതാരം, അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സാമുവൽ പ്രക്കാനം , ജില്ല പ്രസിഡന്റ് വർഗീസ് മാത്യു, നൗഷാദ് റാവുത്തർ വെണ്ണിക്കുളം എന്നിവർ വീട്ടിലെത്തി.
രഞ്ജിതയുടെ കുടുംബത്തിനുവേണ്ട എല്ലാ സഹായവും പിന്തുണയും നല്കാന് മാർത്തോമ്മ സഭ സന്നദ്ധമാണെന്ന് ജോസഫ് മാര്‍ ബർണബാസ് പറഞ്ഞു. അല്മായ ട്രസ്റ്റി അന്‍സില്‍ കോമാട്ട്, റവ. ദാനിയേല്‍ വര്‍ഗീസ്, സഭ കൗണ്‍സില്‍ അംഗം റവ. തോമസ് കോശി, മാര്‍ത്തോമ്മ യുവജനസഖ്യം ജനറല്‍ സെക്രട്ടറി റവ. ബിനോയ് ഡാനിയേല്‍, എന്നിവര്‍ക്കൊപ്പമാണ് സഫ്രഗന്‍ മെത്രാപ്പോലീത്താ എത്തിയത്.