ആറന്മുള വിമാനത്താവള പദ്ധതിപ്രദേശത്ത് ഇ പാർക്ക് പദ്ധതിയുമായി കെജിഎസ് ഗ്രൂപ്പ്
1568017
Tuesday, June 17, 2025 6:27 AM IST
കോഴഞ്ചേരി: ആറന്മുള വിമാനത്താവളത്തിനായി ഏറ്റെടുത്ത സ്ഥലത്തു പുതിയ പദ്ധതികൾ സംബന്ധിച്ച നിർദേശങ്ങളും വിവാദത്തിൽ. വിമാനത്താവളം പദ്ധതി വിവാദങ്ങളിൽ കുടുങ്ങിയതോടെ പാഴായിപ്പോയ പദ്ധതി പ്രദേശത്ത് ഐടി പാർക്ക് അടക്കമുള്ള പദ്ധതികൾ പരിഗണിക്കുകയും സംസ്ഥാന സർക്കാർ ബജറ്റ് നിർദേശമായി അംഗീകരിക്കുകയും ചെയ്തിരുന്നു.
പിന്നാലെ ഇതേ സ്ഥലത്ത് ഇലക്ട്രോണിക്സ് പാര്‍ക്ക് സിറ്റി ആരംഭിക്കുന്നതിനുള്ള സന്നദ്ധത അറിയിച്ചുകൊണ്ട് വിമാനത്താവള കമ്പനി ഉടകളായ കെജിഎസ് ഗ്രൂപ്പ് സർക്കാരിനെ സമീപിച്ചതോടെയാണ് പുതിയ വിവാദം ഉരുത്തിരിഞ്ഞിരിക്കുന്നത്.
ഇതിനായി ഭൂപരിഷ്കരണ ചട്ടങ്ങളിൽ ഇളവ് തേടി ഐടി വകുപ്പിന് കെജിഎസ് അപേക്ഷ നൽകി. കെജിഎസ് ഗ്രൂപ്പിന്റെ 344 ഏക്കർ ഭൂമിയിൽ ഇലക്ട്രോണിക്സ് ക്ലസ്റ്റർ പദ്ധതിയാണ് ലക്ഷ്യം. അപേക്ഷ ജില്ലാ കളക്ടർ റവന്യു പ്രിൻസിപ്പൽ സെക്രട്ടറിക്കും കൃഷിവകുപ്പിനും കൈമാറി. പ്രദേശം കൃഷി ചെയ്യുന്ന നിലവുംതണ്ണീർത്തടവുമായതുകൊണ്ട് കൃഷി വകുപ്പിന്റെ അനുമതിയില്ലാതെ റവന്യു വകുപ്പിന് നടപടിയെടുക്കാനാവില്ല.
കെജിഎസ് പത്തനംതിട്ട ഇൻഫ്ര ലിമിറ്റഡ് എന്ന കമ്പനി ടിഒഎഫ്എൽ എന്ന പേരിലാണ് പുതിയ പദ്ധതിക്ക് അപേക്ഷ നൽകിയത്.തണ്ണീർത്തടവും നിലവും നികത്തി വിമാനത്താവളം നിർമിക്കുന്നതിനെതിരേ പ്രതിഷേധമുയർന്നതിനേ തുടർന്നാണ് പദ്ധതിയിൽ നിന്നു പിൻമാറാൻ കെജിഎസ് നിർബന്ധിതമായത്.
2016ൽ സംസ്ഥാന സർക്കാർ പദ്ധതിക്കുള്ള എല്ലാ അനുമതികളും റദ്ദാക്കിയിരുന്നു. 2018ലെ പ്രളയത്തിൽ പമ്പാ നദി കരകവിഞ്ഞൊഴുകിയപ്പോൾ പ്രധാന ജലസംഭരണിയായത് പദ്ധതി പ്രദേശമായിരുന്നു. ആറൻമുള, കിടങ്ങന്നൂർ, മല്ലപ്പുഴശേരി വില്ലേജുകളിലാണ് സ്ഥലം.
വിമാനത്താവളം നിർമിക്കുന്നതിനുവേണ്ടി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തതും നിലവിലുള്ള കമ്പനി ഉടമകളായ കെജിഎസ് ഗ്രൂപ്പിന്റെയും മുന്‍ ഉടമകളായ കലമണ്ണിൽ എഡ്യുക്കേഷണൽ ട്രസ്റ്റിന്റെയും ഉടമസ്ഥതയിലുള്ള 230 ഏക്കര്‍ സ്ഥലത്തിലെ 49 ഏക്കര്‍ മാത്രമാണ് മണ്ണിട്ട് നികത്തിയിട്ടുള്ളത്.
എന്നാല്‍ ഇവര്‍ വാങ്ങിയ സ്ഥലത്ത് മിച്ചഭൂമി ഉണ്ടെന്നുള്ള തിരിച്ചറിവിന്റെ അടിസ്ഥാനത്തില്‍ 20 ലധികം കേസുകള്‍ ലാൻഡ് ബോര്‍ഡിന്റെ മുമ്പില്‍ നിലനില്‍ക്കുകയാണ്. സംസ്ഥാന സര്‍ക്കാര്‍ ഭൂമിക്കുവേണ്ടി നിശ്ചയിച്ചിട്ടുള്ള അടിസ്ഥാന വിലയില്‍ നിന്നും കുറച്ചാണ് ഉടമകളില്‍ നിന്നും വിമാനത്താവള കമ്പനികള്‍ ഭൂമി വാങ്ങിക്കൂടടിയത്. ഇക്കാരണത്താല്‍ തന്നെ പോക്കുവരവ് നടത്തി കരം ഒടുക്കിയിട്ടില്ലാത്തതിനാല് ഇത്തരം ഭൂമി പാട്ടത്തിനെടുത്തും സ്വന്തമായി കര്‍ഷകര്‍ കൃഷി ചെയ്യുന്നുണ്ട്.
പദ്ധതി പ്രദേശത്ത് കരിന്പു കൃഷി
വിവാദ വിമാനത്താവളത്തിനുവേണ്ടിയുള്ള ഭൂമിയുടെ സമീപത്തായി വ്യാപിച്ചുകിടക്കുന്ന ആറന്മുള-മല്ലപ്പുഴശേരി വില്ലേജില്‍പ്പെട്ട കുറുന്താര്‍ പ്രദേശമുള്‍പ്പെടെയുള്ള 18 ഏക്കറോളം സ്ഥലത്ത് വിജയകരമായി കരിമ്പ് കൃഷി ഇപ്പോള്‍ നടക്കുന്നുണ്ട്. ഇതിനുവേണ്ടിയുള്ള വിത്തുകള്‍ തമിഴ്നാട്ടിൽ നിന്നുമാണ് ശേഖരിച്ചത്.
ഇവിടെ കൃഷി ചെയ്യുന്ന കരിമ്പുകള്‍ ഒരടി ഉയരത്തില്‍ നില്‍ക്കുകയാണെന്നും കൃഷി നടത്തുന്ന ജൈവ വൈവിധ്യ ബോര്‍ഡിന്റെ അവാര്‍ഡ് ജേതാവുകൂടിയായ എഴുമറ്റൂര്‍ അമൃതധാര ഗോശാല ചെയര്മാന് അജയകുമാര്‍ വല്ലൂഴത്തില്‍ പറഞ്ഞു.
പ്രകൃതിക്ക് ഏറ്റവും അനുയോജ്യമായ സ്ഥലമാണെന്നും വിവാദമായിട്ടുളള വിമാനത്താവളം ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ജൈവകൃഷി നടത്തി വിജയിപ്പിക്കാമെന്നും ഇതിന് സംസ്ഥാന സര്‍ക്കാരിന്റെയും കൃഷി വകുപ്പിന്റെയും സഹായമാണ് ഉണ്ടാവേണ്ടതെന്നും അജയകുമാര്‍ പറഞ്ഞു. വെല്ലുവിളികള്‍ ഏറ്റെടുത്തുകൊണ്ടുതന്നെ നെല്‍കൃഷിയുള്‍പ്പെടെയുള്ള കൃഷികള്‍ പരമ്പരാഗതമായ രീതിയില്‍ ചെയ്യാമെന്നും കാര്‍ഷിക ജൈവമായി ബന്ധപ്പെട്ട മോഡല്‍ ഗ്രാമമായി ഇതിനെ മാറ്റാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. 2016 - 21 കാലയളവിൽ പദ്ധതി പ്രദേശത്തെ പാടശേഖരങ്ങൾ ഏറ്റെടുത്ത് കൃഷിവകുപ്പ് തന്നെ നെൽകൃഷി നടത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടെത്തി ഉദ്ഘാടനം ചെയ്ത പദ്ധതി പിന്നീട് ഉപേക്ഷിച്ചു.
ആറന്മുള ബ്രാൻഡിൽ നെല്ലുത്പാദനം നടത്തിയെങ്കിലും ഇത്തരം പ്രവർത്തനങ്ങൾ ഇപ്പോൾ നടക്കുന്നില്ല. പദ്ധതി പ്രദേശത്തു കുടിൽ കെട്ടി താമസം തുടങ്ങിയവരെയും സംരക്ഷിക്കാനാളില്ലാത്ത സ്ഥിതിയാണ്.
നീർച്ചാലുകൾ സംരക്ഷിക്കപ്പെടണം
ഇലക്ട്രോണിക്സ് സിറ്റി പാര്‍ക്ക് വരുന്നതിന് തങ്ങള്‍ എതിരല്ലെന്നും എന്നാല്‍ ഈ പ്രദേശത്തെ നീര്‍ച്ചാലുകള്‍ സംരക്ഷിക്കുകയും ജലനിര്‍ഗമനം തടസമില്ലാതിരിക്കുകയുംഅതിനോടൊപ്പം പ്രകൃതിക്ക് ദോഷമുണ്ടാകാത്ത രീതിയിലായിരിക്കണമെന്നും ആറന്മുള വിമാനത്താവള വിരുദ്ധ സമിതി ജനറല്‍ കണ്‍വീനര്‍ പി. ആർ. ഷാജി പറഞ്ഞു. മണ്ണിട്ട് ഭൂമി നികത്തിയതിനാല്‍ ഈ പ്രദേശത്തെ നീര്‍ച്ചാലുകൾ ഒഴുക്കു നഷ്ടപ്പെട്ട് തടസപ്പെട്ടിരിക്കുന്ന സ്ഥിതിയാണുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
മിച്ചഭൂമിയുമായി ബന്ധപ്പെട്ട കേസുകള്‍ക്ക് പൂര്‍ണ വിരാമം ഉണ്ടാവുകയും ഇവിടെ താമസിക്കുന്നവര്‍ക്ക് ഭൂമിയടക്കമുള്ള സംരക്ഷണം നല്‍കാനുള്ള ബാധ്യതയും സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും പി. ആർ. ഷാജി പറഞ്ഞു.
എതിർപ്പുമായി കൃഷി വകുപ്പ്
കൃഷി ചെയ്യുന്ന നിലവും തണ്ണീർത്തടവും നികത്തി ഒരു പദ്ധതിക്കും അനുമതി നൽകില്ലെന്ന് കൃഷി വകുപ്പ് വ്യക്തമാക്കി. വയലുകൾ നികത്താൻ അനുവദിക്കില്ല. തൊണ്ണൂറ് ശതമാനവും നിലമായ ഭാഗത്താണ് പദ്ധതി നടപ്പാക്കാൻ നീക്കം. നിലം നികത്തിയാൽ വെള്ളക്കെട്ട് ഉണ്ടാകുമെന്ന് കൃഷി ഓഫീസർ റിപ്പോർട്ട് നൽകിയിട്ടുണ്ട്.
ഗുരുതരമായ പരിസ്ഥിതി പ്രശ്നങ്ങൾ ഉയർത്തിക്കാട്ടിയാണ് വിമാനത്താവളത്തിനുള്ള അനുമതികൾ റദ്ദാക്കിയത്. ഇതുമായി ബന്ധപ്പെട്ട് ഹരിത ട്രിബ്യൂണലിന്റെ വിധിയും പദ്ധതിക്ക് എതിരായിരുന്നു. നിലം നികത്തി പദ്ധതി നടപ്പാക്കാൻ അനുവദിക്കേണ്ടതില്ലെന്ന നിലപാടിലാണ് കൃഷി മന്ത്രി പി. പ്രസാദ്. വിമാനത്താവളത്തിനെതിരേയുള്ള സമരത്തിൽ മുൻപന്തിയിലായിരുന്നു അദ്ദേഹം.