രഞ്ജിതയുടെ വീട്ടില്‍ ആശ്വാസവാക്കുകളുമായി നേതാക്കള്‍
1567681
Monday, June 16, 2025 3:10 AM IST
കോഴഞ്ചേരി: അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച പുല്ലാട് സ്വദേശിനി രഞ്ജിത ജി. നായരുടെ വീട്ടില്‍ മതമേലധ്യക്ഷന്മാരും സമുദായിക രാഷ്ട്രീയ സംഘടന നേതാക്കളും ആശ്വാസവാക്കുകളുമായി എത്തി.
തിരുവല്ല അതിരൂപതാധ്യക്ഷന്‍ ഡോ. തോമസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത രഞ്ജിതയുടെ വീട്ടിലെത്തി അമ്മ തുളസിയെയും രഞ്ജിതയുടെ മക്കളെയും ആശ്വസിപ്പിച്ചു.
കേരള കോണ്‍ഗ്രസ് ചെയര്മാന് ജോസ് കെ. മാണി എംപി, പ്രമോദ് നാരായണ്‍ എംഎല്‍എ, വനിത കമ്മീഷന് അംഗം എലിസബത്ത് മാമ്മന്‍ മത്തായി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് ഏബ്രഹാം, ജില്ലാ പ്രസിഡന്റ് സജി അലക്സ് തുടങ്ങിയവര്‍ ഇന്നലെ രഞ്ജിതയുടെ വീട്ടിലെത്തി.
കുടുംബത്തിനുവേണ്ട എല്ലാ സഹായങ്ങളും സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാവുമെന്നും കേന്ദ്ര വ്യോമയാന മന്ത്രാലയവുമായി ബന്ധപ്പെട്ട് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും ജോസ് കെ. മാണി കുടുംബത്തിന് ഉറപ്പു നല്കി. കേരള കോണ്‍ഗ്രസ് -എം ആറന്മുള നിയോജക മണ്ഡലം പ്രസിഡന്റ് കുര്യന് മടയ്ക്കല്‍, ഷിബു കുന്നപ്പുഴ എന്നിവരും സന്നിഹിതരായിരുന്നു.
സിപിഎം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം, ജില്ലാ സെക്രട്ടേറിയറ്റംഗം ആർ. സനല്‍കുമാര്‍ എന്നിവരും കുടുംബത്തെ ആശ്വസിപ്പിക്കാന്‍ എത്തിയിരുന്നു. മല്ലപ്പള്ളി കോപ്പറേറ്റീവ് എംപ്ലോയീസ് യൂണിന് പ്രസിഡന്റ് കെ. ജി. രാജേന്ദ്രന് നായരും ഒപ്പമുണ്ടായിരുന്നു.
എന്‍എസ്എസ് സെക്രട്ടറി ഹരികുമാര്‍ കോയിക്കലും പുല്ലാട്ട് രഞ്ജിതയും വീട്ടിലെത്തി. കുടുംബത്തെ ചേര്‍ത്തു നിര്‍ത്തുമെന്നും എന്‍എസ്എസിന്റെ എല്ലാ സഹായവും ഉണ്ടാകുമെന്നും ഹരികുമാര്‍ പറഞ്ഞു.
തിരുവല്ല താലൂക്ക് യൂണിയന് പ്രസിഡന്റ് ആര്. മോഹന്‍കുമാര്‍, വൈസ് പ്രസിഡന്റ് ഡോ. സുരേഷ് , കരയോഗം പ്രസിഡന്റ് എം. പി. പ്രതാപന് എന്നിവരും ഒപ്പമുണ്ടായിരുന്നു. പ്രതികൂല കാലാവസ്ഥയിലും സമൂഹത്തിന്റെ വിവിധ മേഖലയില്‍ നിന്നുമുള്ള നിരവധി ആളുകളാണ് ആശ്വാസവാക്കുകളുമായി എത്തിക്കൊണ്ടിരിക്കുന്നത്