കൊക്കാത്തോട് കാട്ടാത്തിപ്പാറ: പ്രകൃതിയുടെ ത്രിവേണി സംഗമം
1567693
Monday, June 16, 2025 3:42 AM IST
കോന്നി: വനമേഖലയുടെ ഹൃദയഭാഗത്ത്, മനുഷ്യന്റെ കാല്‍പ്പാടുകള്‍ അധികം പതിയാത്ത കൊക്കാത്തോട് ഗ്രാമത്തില്‍, പ്രകൃതിയുടെ വിസ്മയ കാഴ്ചകളുമായി കാട്ടാത്തിപ്പാറ. കാനന ഭംഗിയുടെ സൗന്ദര്യം ഇരട്ടിപ്പിക്കുന്ന കാട്ടിത്താപ്പാറ സഞ്ചാരികളുടെ മനംകവരും. ട്രിപ്പിള്‍ എക്കോ ശബ്ദം.
കേള്‍ക്കുന്ന മലമുകളിലെ കാഴ്ചകള്‍ വേറിട്ടതാണ്. പ്രകൃതിയുടെ സമ്പത്തും ആദിവാസി സമൂഹത്തിന്റെ ജീവിതവും ജൈവവൈവിധ്യവും സംഗമിക്കുന്ന ഇടമാണ് കാട്ടാത്തിപ്പാറ.പച്ചപുതച്ച കുന്നുകളും തെളിഞ്ഞൊഴുകുന്ന അരുവികളും കിളികളുടെ കളകളാരവവും ചേരുമ്പോള്‍ ഒരു മാന്ത്രിക ലോകം തന്നെ കാട്ടാത്തിപ്പാറയില്‍ സൃഷ്ടിക്കപ്പെടുന്നു. പാറയുടെ മുകള്‍ത്തട്ടില്‍ നിന്ന് താഴേക്ക് കൂടുവച്ച് താമസിക്കുന്ന കാട്ടുതേനീച്ചകള് മറ്റൊരു ആകര്‍ഷണമാണ്.
താഴേക്ക് നോക്കുമ്പോള്‍ കറുത്ത പുള്ളികള്‍ പോലെ കാണുന്ന തേനീച്ചക്കൂടുകൾ, പ്രകൃതിയുടെ സ്വാഭാവികമായ വാസ്തുവിദ്യയുടെ ഉത്തമ ഉദാഹരണമാണ്. കൊക്കാത്തോട് മേഖലയിലെ കാടിന്റെ മക്കളായ ആദിവാസികളുടെ ജീവിതം കാട്ടാത്തിപ്പാറയുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുകയാണ്.
തലമുറകളായി കാടിനെ ആശ്രയിച്ചു ജീവിക്കുന്ന ഇവർ, പ്രകൃതിയെ ആരാധിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നവരാണ്. തേന്‍ ശേഖരണവും വനവിഭവങ്ങള്‍ സംഭരിക്കലും ഇവരുടെ ജീവിതത്തിന്റെ ഭാഗമാണ്.
ആദിവാസി സമൂഹത്തിന്റെ തനതായ ജീവിതരീതികളും സംസ്കാരവും പരമ്പരാഗത അറിവുകളും ഈ പ്രദേശത്തിന്റെ പ്രത്യേകതയാണ്. ഇവര്‍ കാടിന്റെ കാവല്‍ക്കാരാണ്, അവരുടെ അറിവ് പ്രദേശത്തിന്റെ സംരക്ഷണത്തിന് അത്യന്താപേക്ഷിതമാണ്.
ടൂറിസം പദ്ധതികളോടു വനംവകുപ്പ് പുറംതിരിഞ്ഞു
കാട്ടാത്തിപ്പാറ കേന്ദ്രീകരിച്ചുള്ള ടൂറിസം പദ്ധതികളോടു വനംവകുപ്പ് പുറംതിരിഞ്ഞു. പാറയുടെ സംരക്ഷണം ഉറപ്പാക്കിയുള്ള പദ്ധതികള്‍ തയാറാക്കാമെങ്കിലും വനത്തിനുള്ളിലെ പ്രദേശമെന്ന നിലയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളോടു വകുപ്പിനു താത്പര്യമില്ല.
കൊക്കാത്തോട് കാട്ടാത്തിപ്പാറയുടെ ജൈവവൈവിധ്യം സംരക്ഷിക്കാനും ആദിവാസി സമൂഹത്തിന്റെ ജീവിതനിലവാരം ഉയര്‍ത്താനും, വിനോദസഞ്ചാര സാധ്യതകള്‍ പ്രോത്സാഹിപ്പിക്കാനും വേണ്ട നടപടികള്‍ അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകണമെന്ന് വര്‍ഷങ്ങളായി ഉള്ള ആവശ്യമാണ്.മുകള്‍ തട്ട് ഏക്കറുകണക്കിനു വിസ്തൃതിയിലുള്ള കാട്ടാത്തിപാറയ്ക്കു പറയാനും കഥകള്‍ ഏറെയാണ്.
പ്രണയത്തിന്റെയും ചതിയുടെയും കഥകള്‍ ഈ മല നമുക്കു പറഞ്ഞുതരും. പ്രദേശത്തിന്റെ അടിസ്ഥാന സൗകയവികസനം അടക്കമുള്ള പദ്ധതികളാണ് ഉണ്ടാകേണ്ടത്. എന്നാല്‍ വന്യമൃഗങ്ങളുടേതടക്കമുള്ള സഞ്ചാരപഥം കൂടിയായതിനാല്‍ വികസന പദ്ധതികളെ വനംവകുപ്പ് പ്രോത്സാഹിപ്പിക്കുന്നില്ല.