സിപിഎമ്മിലെ വിവാദങ്ങൾക്കൊടുവിൽ അടൂർ ചെയർപേഴ്സൺ രാജിവച്ചു
1567993
Tuesday, June 17, 2025 3:39 AM IST
അടൂർ: നഗരസഭ ചെയർപേഴ്സൺ സിപിഎമ്മിലെ ദിവ്യ റെജി മുഹമ്മദ് തൽസ്ഥാനം രാജിവച്ചു. തിങ്കളാഴ്ച ചേർന്ന നഗരസഭാ കൗൺസിലിനു ശേഷമാണ് നഗരസഭ സെകട്ടറിയുടെ ചുമതല വഹിക്കുന്ന സൂപ്രണ്ട് പ്രസാദിന് രാജിക്കത്തു നല്കിയത്. പാർട്ടി തീരുമാനം അനുസരിച്ചാണ് രാജി എന്നാണ് കത്തിൽ സൂചിപ്പിച്ചിരിക്കുന്നത്.
സിപിഐയിലെ ഡി.സജി എൽഡിഎഫ് ധാരണ പ്രകാരമുള്ള കാലയളവായ രണ്ട് വർഷം പൂർത്തീകരിച്ചതിനേ തുടർന്ന് ചെയർമാൻ സ്ഥാനം രാജിവച്ചതോടെയാണ് 2023 ഫെബ്രുവരി 16ന് ദിവ്യ റെജി മുഹമ്മദ് ചുമതലയേറ്റത്. തുടർന്ന് രണ്ടരവർഷം പൂർത്തിയാകുകയും തദ്ദേശ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കേവേയാണ് ഇവർ രാജിവച്ചൊഴിയുന്നത്. സിപിഎം പാർലമെന്ററി പാർട്ടിയിൽ സമീപകാലത്തുണ്ടായ ചില വിവാദങ്ങളാണ് ചെയർപേഴസ്ന്റെ രാജിയിൽ കലാശിച്ചത്.
ദിവ്യ റെജി മുഹമ്മദിനെതിരേ ഒരു സിപിഎം കൗൺസിലർ പരസ്യമായി ആരോപണം ഉന്നയിച്ചതും ഇത് ഏറെ ചർച്ച ചെയ്യപ്പെടുകയുമുണ്ടായി. കൗൺസിലർക്കെതിരേ നിയമനടപടി ഉൾപ്പെടെ സ്വീകരിക്കാൻ ദിവ്യ സന്നദ്ധയായി. തുടർന്ന് പാർട്ടി ഇടപെട്ട് കൗൺസിലർ വിശദീകരണം നൽകുകയും ചെയ്തു.
ഡി. സജി രാജിവച്ചപ്പോൾ സിപിഎമ്മിൽ നിന്നും ആരാകും ചെയർമാനാകുക എന്നതു സംബന്ധിച്ച് നീണ്ട ചർച്ചകളും പിന്നീട് ചില തർക്കങ്ങളും ഉണ്ടായെങ്കിലും കഴിഞ്ഞ നഗരസഭ ഭരണസമതിയിലെ വൈസ് ചെയർപെഴ്സണായിരുന്ന ദിവ്യ റെജി മുഹമ്മദിനു നറുക്കു വീഴുകയായിരുന്നു. ഇത് പാർലമെന്ററി പാർട്ടിയിലെ മുതിർന്ന നേതാക്കളെ ചൊടിപ്പിച്ചു.
ആരോപണ വിധേയരെ ഒഴിവാക്കി ദിവ്യ റെജി മുഹമ്മദിനെ ചെയർപേഴ്സൺ സ്ഥാനത്തെത്തിച്ച അതേ നിലപാടാകും അടുത്ത ഏതാനും മാസത്തേക്കുള്ള അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിലും പാർട്ടി സ്വീകരിക്കുക. കെ. മഹേഷ് കുമാറിന്റെ പേരാണ് സിപിഎം പരിഗണിക്കുന്നതെന്നാണ് സൂചന.