അതിജീവിതയുടെ വിവരങ്ങൾ പുറത്തായി; ശിശുക്ഷേമ സമിതി ജില്ലാ ചെയർമാനെതിരേ നടപടി
1570295
Thursday, June 26, 2025 3:25 AM IST
പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കു നേരേയുണ്ടായ പീഡനക്കേസിൽ അതിജീവിതയുടെ സ്വകാര്യ വിവരങ്ങൾ വെളിപ്പെടുത്തിയെന്ന പേരിൽ ജില്ലാ ചൈൽഡ് വെൽഫയർ കമ്മിറ്റി അധ്യക്ഷൻ എൻ. രാജീവിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു.
വനിതാ ശിശു വികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ഷർമിള മേരി ജോസഫാണ് ബാലനീതി ചട്ടങ്ങൾ പ്രകാരം നടപടിയെടുത്തത്. പത്തനതംതിട്ടയിൽ സമീപകാലത്തുണ്ടായ രണ്ട് പോക്സോ കേസുകളിലും ശിശുക്ഷേമസമിതിയുടെ ഇടപെടൽ ആക്ഷേപ വിധേയമായിരുന്നു. ഇതേത്തുടർന്നാണ് നടപടി. സിപിഎം ഇരവിപേരൂർ ഏരിയാ കമ്മിറ്റിയംഗമാണ് അഭിഭാഷകൻ കൂടിയായ എൻ. രാജീവ്.
പരാതി ലഭിച്ചതിനേതുടർന്ന് വനിതാ ശിശുവികസന വകുപ്പ് ഡയറക്ടർ സർക്കാരിലേക്കു റിപ്പോർട്ട് നൽകിയിരുന്നു. വിശദ അന്വേഷണം നടത്താൻ ജില്ലാകളക്ടർ എസ്. പ്രേംകൃഷ്ണനെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. കളക്ടറുടെ റിപ്പോർട്ടിലും എൻ. രാജീവിനെതിരായ ആക്ഷേപം സ്ഥിരീകരിക്കുന്നതായി സസ്പെൻഷൻ ഉത്തരവിൽ വ്യക്തമാക്കുന്നു.
സംഭവം അതീവ ഗൗരവത്തോടെ കണ്ടുകൊണ്ടാണ് സർക്കാർ നടപടിയെന്നും പറയുന്നു. അതിക്രമം നേരിട്ട മറ്റൊരു പെൺകുട്ടിയുടെ സ്വകാര്യതയെ ബാധിക്കുന്ന വിവരങ്ങൾ മാധ്യമങ്ങളിൽ വന്നതുമായി ബന്ധപ്പെട്ട ആക്ഷേപത്തിൽ നടന്ന അന്വേഷണത്തിലും രാജീവിന്റെ ഭാഗത്തു വീഴ്ചയുണ്ടായതായി കണ്ടെത്തിയിരുന്നു.
പോലീസിൽനിന്നു കുറ്റപ്പെടുത്തലുകൾ
അഭിഭാഷകൻ കുറ്റാരോപിതനായ പോക്സോ കേസുമായി ബന്ധപ്പെട്ട പരാതികളിൽ നടപടി വൈകിപ്പിച്ചതുമായി ബന്ധപ്പെട്ട ആക്ഷേപം സിഡബ്ല്യുസിക്കെതിരേ നേരത്തേ ഉയർന്നിരുന്നു.
അതിജീവിതയുടെ മൊഴി രേഖപ്പെടുത്തുന്നതിനും എഫ്ഐആർ ഇടുന്നതിനു മുൻപായി കുറ്റാരോപിതനും അടുത്ത ബന്ധുവിനും അടുത്ത ബന്ധുവിനും അതിജീവിതയെ സിഡബ്ല്യുസി ഓഫീസിൽ സന്ദർശിക്കുന്നതിനും സാഹചര്യമൊരുക്കിയെന്ന ആക്ഷേപമാണ് ചെയർമാനെതിരേ ഉയർന്നിരിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട് ജില്ലാ പോലീസ് മേധാവി സംസ്ഥാന പോലീസ് മേധാവിക്കു നൽകിയ റിപ്പോർട്ടിലും സിഡബ്ല്യുസിയെ കുറ്റപ്പെടുത്തിയിരുന്നു. അഭിഭാഷകൻ പ്രതിയായ പീഡനക്കേസിന്റെ എഫ്ഐആർ വൈകിയതുമായി ബന്ധപ്പെട്ട് കോന്നി ഡിവൈഎസ്പിയും എസ്എച്ച്ഒയും സസ്പെൻഷനിലായതിനു പിന്നാലെയാണ് ജില്ലാ പോലീസ് മേധാവി റിപ്പോർട്ട് നൽകിയത്. ഇതനുസരിച്ച് സംസ്ഥാന പോലീസ് മേധാവി ആഭ്യന്തര സെക്രട്ടറിക്കും റിപ്പോർട്ട് നൽകി.
പീഡന വിവരം യഥാസമയം പോലീസിൽ റിയിക്കുന്നതിൽ സിഡബ്ല്യുസിക്ക് വീഴ്ചയുണ്ടായെന്നാണ് പോലീസ് കുറ്റപ്പെടുത്തലുണ്ടായത്. എൻ. രാജീവിനെ തൽസ്ഥാനത്തു നിന്ന് സസ്പെൻഡ് ചെയ്യാനും ഇതൊരു കാരണമായി.
അറുപതോളം പേർ പ്രതിയായ പീഡനക്കേസിൽ പെൺകുട്ടിയുടെ സ്വകാര്യ വിവരങ്ങൾ മാധ്യമങ്ങൾക്ക് നൽകിയെന്ന ആക്ഷേപവും നടപടിക്കു കാരണമായി. ഇതുമായി ബന്ധപ്പെട്ട സംഭവത്തിലും ജില്ലാ കളക്ടർ അന്വേഷണം നടത്തിയിരുന്നു.
പോലീസ് റിപ്പോർട്ടിനെതിരേ സിഡബ്ല്യുസി
നേരത്തേ സിഡബ്ല്യുസിക്കെതിരേ പോലീസ് റിപ്പോർട്ട് നൽകിയതിനെതിരേ മുഖ്യമന്ത്രിക്കു പരാതി നൽകിയിരുന്നു. പോക്സോ കേസുകളിൽ ഉണ്ടാകുന്ന കാലതാമസം സംബന്ധിച്ച് സിഡബ്ല്യുസിയുടെ അതൃപ്തി പോലീസിനെ അറിയിക്കുകയും ചെയ്തതാണ്. പോലീസിലെ ചില ഉദ്യോഗസ്ഥർക്കെതിരേ സിഡബ്ല്യുസി ഇക്കാര്യത്തിൽ റിപ്പോർട്ട് നൽകുകയും ചെയ്തിരുന്നു. അഭിഭാഷകൻ പ്രതിയായ പീഡനക്കേസ് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥരെ നേരത്തേ വെട്ടിലാക്കിയിരുന്നു.
ഇതുമായി ബന്ധപ്പെട്ട് രണ്ട് ഉദ്യോഗസ്ഥർ സസ്പെൻഷനിലാകുകയും ചെയ്തു. കൂടുതൽ പേർക്കെതിരേ അന്വേഷണവും നടക്കുന്നുണ്ട്. കേസിൽ കുറ്റാരോപിതനായ അഭിഭാഷകൻ ഇപ്പോഴും അറസ്റ്റിലായിട്ടില്ല. മുൻകൂർ ജാമ്യം തേടി ഇയാൾ സുപ്രീംകോടതിയെ സമീപിച്ചിരിക്കുയാണ്.
ഇതിനിടെ തനിക്കെതിരായ ആക്ഷേപങ്ങൾ അടിസ്ഥാന രഹിതമാണെന്നും ഉത്തരവാദിത്വത്തിൽ വീഴ്ച വരുത്തിയിട്ടില്ലെന്നും എൻ.രാജീവ് പ്രതികരിച്ചു.