ബിജെപി സർക്കാർ പത്തനംതിട്ടയിൽ വൻ വികസനം നടപ്പാക്കി: ഷോൺ ജോർജ്
1570310
Thursday, June 26, 2025 3:46 AM IST
പത്തനംതിട്ട: നരേന്ദ്ര മോദി സർക്കാർ 11 വർഷങ്ങൾ പിന്നിടുമ്പോൾ പത്തനംതിട്ട ജില്ലയിൽ നിരവധി വികസന, ക്ഷേമ പദ്ധതികൾ നടപ്പാക്കിയതായി ബിജെപി സംസ്ഥാന സമിതിയംഗം ഷോൺ ജോർജ് പത്രസമ്മേളനത്തിൽ പറഞ്ഞു.
പിഎം കിസാൻ പദ്ധതിയിലൂടെ ജില്ലയിൽ 1.46 ലക്ഷം കർഷകർ ഗുണഭോക്താക്കളാകുകയും 313.5 കോടി രൂപയിലധികം നേരിട്ട് കർഷകർക്ക് ലഭ്യമാക്കുകയും ചെയ്തു. സാമൂഹിക സുരക്ഷഉറപ്പാക്കൽ, ആരോഗ്യം, അടിസ്ഥാന സൗകര്യ വികസനം, ടൂറിസം തുടങ്ങിയ മേഖലകളിൽ ജില്ലയിൽ നിരവധി വികസന പ്രവർത്തനങ്ങൾ നടപ്പാക്കിയതായി അദ്ദേഹം പറഞ്ഞു.
അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി തിരുവല്ല റെയിൽവേ സ്റ്റേഷൻ നവീകരണത്തിന് 12. 4 കോടി രൂപ അനുവദിച്ചു. അങ്കമാലി - ശബരി റെയിവേ പദ്ധതി ജില്ലയിൽ ഗുണപരമായ മാറ്റമുണ്ടാക്കും. റെയിൽപ്പാത എരുമേലിയിൽ അവസാനിപ്പിക്കാതെ പുനലൂർ വരെയെങ്കിലും ദീർഘിപ്പിക്കണമെന്നാണ് ബിജെപിയുടെ ആവശ്യം.
കോന്നി സർക്കാർ മെഡിക്കൽ കോളജിലും പത്തനംതിട്ട ജനറൽ ആശുപത്രിയിലും നടപ്പാക്കിവരുന്ന വികസന പ്രവർത്തനങ്ങൾ പലതും കേന്ദ്ര ഫണ്ട് ഉപയോഗിച്ചുള്ളതാണ്. കോന്നിയിൽ കേന്ദ്രീയ വിദ്യാലയം അടക്കം വിദ്യാഭ്യാസ രംഗത്തും പദ്ധതികൾ നടപ്പാക്കി. ജൽജീവൻ മിഷനിലടക്കം കേന്ദ്രഫണ്ട് ഉപയോഗപ്പെടുത്തിയാണ് കുടിവെള്ള പദ്ധതികൾ ഏറ്റെടുത്തിരിക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയൻ പ്രതിയായ മാസപ്പടികേസുമായി ബന്ധപ്പെട്ട അഴിമതി തുറന്നുകാട്ടാൻ ഏതറ്റം വരെയും പോകുമെന്നും ഷോൺ പറഞ്ഞു. കേസുമായി മുന്നോട്ട് പോകാൻ ബിജെപി നേതൃത്വം അനുമതി നൽകിയിട്ടുണ്ട്. എസ്എഫ്ഐഒ ക്യത്യമായ അന്വേഷണം നടത്തിക്കഴിഞ്ഞു.
ഇനി ഇഡിയും സിബിഐയും എത്തുമെന്നും ഷോൺ പറഞ്ഞു. മുമ്പ് നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് വോട്ട് കുറയുകയായിരുന്നു. എന്നാൽനിലമ്പൂരിൽ പിടിച്ചു നിർത്താൻകഴിഞ്ഞു.
നിലമ്പൂരിൽ ബിജെപി രാഷ്ട്രീയം, വികസന പ്രശ്നം എന്നിവ പറഞ്ഞപ്പോൾ എൽഡിഎഫും യുഡിഎഫും അവിടെ തീവ്രവാദ പ്രീണനം നടത്തുകയായിരുന്നുവെന്നും ഷോൺ പറഞ്ഞു. ജില്ലാ പ്രസിഡന്റ് വി. എ. സൂരജും, ജനറൽ സെക്രട്ടറി വിജയകുമാർ മണിപ്പുഴ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.