ജപ്തിയിൽ പ്രതിഷേധിച്ച് ബാങ്കിന് മുമ്പിൽ ആത്മഹത്യാഭീഷണിയുമായി വയോധികൻ
1570302
Thursday, June 26, 2025 3:25 AM IST
പന്തളം: വായ്പയെടുത്തത് തിരിച്ചടയ്ക്കാത്തതിന്റെ പേരിൽ ബാങ്ക് ജപ്തിനോട്ടീസ് പതിച്ചതിൽ പ്രതിഷേധിച്ച് പന്തളത്തെ ദേശസാൽകൃത ബാങ്കിന് മുമ്പിൽ വയോധികൻ ആത്മഹത്യാ ഭീഷണി മുഴക്കി.
മുടിയൂർക്കോണം കരിമ്പയ്ക്കൽ മോഹനൻ പിള്ളയാണ് ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ട് കന്നാസിൽ പെട്രോളുമായി ബാങ്കിലെത്തിയത്. മകന്റെ പേരിലെടുത്ത ആറ് ലക്ഷം രൂപയുടെ ഭവന വായ്പയിൽ പലിശയടക്കം ഏഴ് ലക്ഷത്തോളം രൂപ തിരികെ അടച്ചുവെന്നാണ് മോഹനൻ പിള്ള പറയുന്നത്.
പലിശയടക്കം നാലു്ലക്ഷം കൂടി അടയ്ക്കാനുണ്ടെന്നു കാട്ടി ബാങ്ക് അധികൃതർ നടപടി തുടങ്ങിയെങ്കിലും പണമടയ്ക്കാതെ വന്നതോടെയാണ് ജപ്തി നടപടിക്കായി നോട്ടീസ് പതിച്ചത്. ഇതിൽ പ്രതിഷേധിച്ചായിരുന്നു ആത്മഹത്യാ ഭീഷണി. വിവരമറിഞ്ഞ് പോലീസും നഗരസഭാ കൗൺസിലർ ഷെഫിൻ റെജീബ് ഖാൻ സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി എച്ച്. നവാസ്, ലോക്കൽ കമ്മിററിയംഗം റഹ്മത്തുള്ളഖാനും സ്ഥലത്തെത്തി.
തുടർന്ന് നടന്ന ചർച്ചയിൽ മേലുദ്യോഗസ്ഥരുമായി സംസാരിച്ച് വായ്പാ കുടിശിക അടയ്ക്കാൻ സാവകാശം നൽകാമെന്ന ബാങ്ക് അധികൃതരുടെ ഉറപ്പ് ലഭിച്ച ശേഷമാണ് മോഹനൻ പിള്ള വീട്ടിലേക്ക് മടങ്ങിയത്.
പണം തിരിച്ചടയ്ക്കാൻ പലതവണ നോട്ടീസ് നൽകിയിട്ടും അടയ്ക്കാതെ വന്നതോടെയാണ് ബാങ്ക് നടപടികളുടെ ഭാഗമായാണ് ജപ്തിനോട്ടീസ് പതിച്ചതെന്ന് ബാങ്ക് അധികൃതർ പറഞ്ഞു.