അടിസ്ഥാന സൗകര്യങ്ങളായില്ല; പത്തനംതിട്ട നഴ്സിംഗ് കോളജ് വിദ്യാർഥികൾ വീണ്ടും സമരത്തിൽ
1570308
Thursday, June 26, 2025 3:46 AM IST
പത്തനംതിട്ട: പത്തനംതിട്ട സർക്കാർ നഴ്സിംഗ് കോളജിൽ വിദ്യാർഥികൾ വീണ്ടും സമരത്തിൽ. കോളജിന് അടിസ്ഥാന സൗകര്യങ്ങൾ ആവശ്യപ്പെട്ടാണ് വിദ്യാർഥികൾ സമരരംഗത്തിറങ്ങിയത്. കോളജിനു സ്വന്തമായി കെട്ടിടമോ ക്ലാസ് മുറികളോ യാത്രയ്ക്കു ബസോ താമസത്തിന് ഹോസ്റ്റലോ ഇല്ലാതെ പഠനം നടത്തുന്ന വിദ്യാർഥികളുടെ പ്രശ്നങ്ങൾ പരിഹരിക്കുമെന്ന ഉറപ്പുകൾ പാലിക്കപ്പെടാതെ വന്നതോടെയാണ് ഇന്നലെ കുട്ടികൾ പഠിപ്പു മുടക്കി പ്രിൻസിപ്പലിനെ ഉപരോധിച്ചത്.
സമരം അവസാനിപ്പിക്കാൻ പോലീസിന്റെ ഭാഗത്തു നിന്ന് ഭീഷണി ഉണ്ടായതായും ഇതു വകവയ്ക്കില്ലെന്നും വിദ്യാർഥികൾ പറഞ്ഞു. വൈകുന്നേരം പ്രിൻസിപ്പലിന്റെ നേതൃത്വത്തിൽ നടന്ന ചർച്ചയിലും തീരുമാനമായില്ല. ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ചർച്ച നടത്താമെന്ന ഉറപ്പ് രക്ഷിതാക്കൾക്ക് ലഭിച്ചിട്ടുണ്ട്.
സർക്കാർ റാങ്ക് ലിസ്റ്റിൽ മെറിറ്റ് അടിസ്ഥാനത്തിൽ ബിഎസ് സി നഴ്സിംഗ് പഠനത്തിന് പ്രവേശനം ലഭിച്ച കുട്ടികളാണ് പത്തനംതിട്ടയിലെ കോളജിലുള്ളത്. രണ്ടുവർഷമായിട്ടും കോളജിന് നഴ്സിംഗ് കൗൺസിൽ അംഗീകാരം നൽകിയിട്ടില്ല. ആരോഗ്യ സർവകലാശാല ഉപാധികളോടെ അഫിലിയേഷൻ നൽകി. കഴിഞ്ഞവർഷം പരീക്ഷാഫലം വന്നപ്പോൾ സർവകലാശാല തന്നെ അതു തടഞ്ഞുവച്ചു.
പിന്നീട് ആരോഗ്യവകുപ്പ് ഇടപെട്ട് ഫലം പുറത്തുവിടുകയായിരുന്നു. നഴ്സിംഗ് കൗൺസിൽ നിർദേശപ്രകാരമുള്ള സൗകര്യങ്ങൾ പത്തനംതിട്ട നഴ്സിംഗ് കോളജിനുണ്ടായിട്ടില്ല. ഇക്കാരണത്താലാണ് അനുമതി വൈകുന്നത്. 2023ൽ കോളജിന് പ്രവർത്തനാനുമതി വാങ്ങുന്പോൾ രണ്ടുമാസത്തിനകം സൗകര്യങ്ങൾ ഉറപ്പാക്കുമെന്ന് ആരോഗ്യവകുപ്പ് സർവകലാശാലയ്ക്ക് ഉറപ്പ് നൽകിയിരുന്നതാണ്.
നാലുവർഷത്തെ ബിരുദ കോഴ്സിന് രണ്ട് ബാച്ചുകളിലായി നിലവിൽ 120 കുട്ടികളാണ് പത്തനംതിട്ടയിലുള്ളത്.
കുടുസു മുറിയിൽ ക്ലാസുകൾ
ആരോഗ്യമന്ത്രിയുടെ സ്വന്തം മണ്ഡലത്തിൽ 2023ൽ ആരംഭിച്ച സർക്കാർ നഴ്സിംഗ് കോളജിന് ഇതേവരെ സ്വന്തം കെട്ടിടമോ ക്ലാസ് മുറികളോ ഉണ്ടായിട്ടില്ല. പത്തനംതിട്ട കോളജ് ജംഗ്ഷനിലെ വാടകക്കെട്ടിടത്തിലാണ് കോളജിന്റെ പ്രവർത്തനം.
ഒട്ടേറെ പരിമിതികൾക്കിടയിലാണ് ഇവിടെ പ്രവർത്തനം. എഴുന്നേറ്റു നിൽക്കാൻ പോലുമാകാത്ത ക്ലാസ് മുറിയിലാണ് പഠനം നടക്കുന്നത്. ഒന്നും രണ്ടുവർഷം ക്ലാസുകൾ ഒരു ദിവസം നടത്താനാകില്ല. ഒരു ബാച്ച് ക്ലിനിക്കൽ പഠനത്തിന് പോകുന്പോഴാണ് മറ്റേ ബാച്ചിനു ക്ലാസെടുക്കുന്നത്. ഓഫീസ് സൗകര്യങ്ങൾ മറ്റൊരു കെട്ടിടത്തിലേക്കു മാറ്റിയെങ്കിലും സൗകര്യപ്രദമല്ല.
നഴ്സിംഗ് കോളജിനു സ്വന്തമായി വാഹന സൗകര്യമില്ലാത്തതാണ് മറ്റൊരു പ്രശ്നം.
പഠന ആവശ്യത്തിന് കോന്നി മെഡിക്കൽ കോളജിൽ കുട്ടികൾ എത്തേണ്ടതുണ്ട്. ഇതിനു യാത്രാ സൗകര്യം കോളജ് ചെയ്തു നൽകുന്നില്ല. കഴിഞ്ഞവർഷം ഇതേ വിഷയത്തിൽ കുട്ടികൾ സമരം ചെയ്തപ്പോൾ ആസ്തി വികസന ഫണ്ടുപയോഗിച്ച് ബസ് വാങ്ങി നൽകാമെന്ന് ആരോഗ്യമന്ത്രി ഏറ്റിരുന്നതാണ്. യാത്രാ സൗകര്യം ഇല്ലാത്തതിനാൽ കഴിഞ്ഞ മൂന്നുദിവസമായി കുട്ടികൾ ക്ലിനിക്കൽ പഠനം ബഹിഷ്കരിച്ചിരിക്കുകയാണ്.
സമരത്തെ അപഹസിച്ചു
അടിസ്ഥാന സൗകര്യങ്ങളിലെ അഭാവത്തെ തുടർന്ന് കുട്ടികൾ കഴിഞ്ഞ വർഷം സമരത്തിന് ഇറങ്ങിയപ്പോൾ അതിനെ അപഹസിക്കുകയും ഭീഷണിപ്പെടുത്തുകയുമാണ് ആരോഗ്യവകുപ്പ് ചെയ്തതെന്ന് രക്ഷിതാക്കൾ ആരോപിച്ചു. കുട്ടികളെ കാസർഗോഡിനു മാറ്റുമെന്ന് ഭീഷണിയുണ്ടായി. അന്നത്തെ പ്രിൻസിപ്പലിനെ സ്ഥലംമാറ്റി ആരോഗ്യമന്ത്രിയും വകുപ്പ് അധികൃതരും സമരത്തെ പുച്ഛിച്ചു തള്ളുകയായിരുന്നുവെന്നും രക്ഷിതാക്കൾ ആരോപിച്ചു. ഇതേത്തുടർന്നാണ് കുട്ടികളുടെ ആവശ്യങ്ങൾ നിരാകരിച്ചത്.
കൂടുതൽ സൗകര്യങ്ങളുള്ള കെട്ടിടവും ബസും അനുവദിക്കാമെന്ന ഉറപ്പിലാണ് അന്ന് സമരം അവസാനിപ്പിച്ചതെങ്കിലും തുടർ നടപടികൾ ഉണ്ടായില്ല. കഴിഞ്ഞ ആഴ്ച സംസ്ഥാനത്തെ അഞ്ച് നഴ്സിംഗ് സ്കൂളുകള്ക്കും, മൂന്ന് ജെപിഎച്ച്എൻ ട്രെയിനിംഗ് സെന്ററുകള്ക്കും ബസുകൾ അനുവദിച്ചിട്ടും പത്തനംതിട്ടയിലെ കോളജിന് ബസ് അനുവദിച്ചില്ല. കേരള നഴ്സിംഗ് ആൻഡ് മിഡ് വൈവ്സ് കൗണ്സില് ആരോഗ്യ വകുപ്പിന് കൈമാറിയ 1.83 കോടി രൂപ വിനിയോഗിച്ചാണ് ബസുകള് വാങ്ങിയത്. ഇക്കൂട്ടത്തിൽ ജില്ലയിലെ ഇലന്തൂർ നഴ്സിംഗ് സ്കൂളുകളിലും ബസ് അനുവദിച്ചിരുന്നു.
പഠനം അവസാനിപ്പിച്ച് കുട്ടികൾ
സർക്കാർ നഴ്സിംഗ് കോളജിലാണ് പഠനമെങ്കിലും അടിസ്ഥാന സൗകര്യങ്ങളോ ഹോസ്റ്റലോ ഇല്ലാത്ത സ്ഥാപനത്തിൽ തുടർപഠനം പല കുട്ടികൾക്കും ബുദ്ധിമുട്ടായി മാറി. സാധാരണക്കാരായ കുട്ടികളാണ് ഏറെയുമുള്ളത്. പുറത്തെ ഹോസ്റ്റലിലെ താമസത്തിനും ഭക്ഷണത്തിനും വൻതുക ചെലവഴിക്കേണ്ടിവരുന്നു.
8000 ത്തോളം രൂപ വാടക നൽകിയാണ് കുട്ടികൾ ഹോസ്റ്റലിൽ കഴിയുന്നത്. ബസ് ഇല്ലെങ്കിലും വാഹന ഫീസ് പിരിക്കുന്നുണ്ട്. ക്ലിനിക്കൽ പഠനത്തിനു പോകുന്പോൾ കുട്ടികൾ സ്വന്തം ചെലവിൽ യാത്ര ചെയ്യേണ്ടിയും വരും. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽനിന്നുള്ള കുട്ടികളാണ് ഇവിടെപഠിക്കുന്നത്. ഉയർന്ന മാർക്ക് വാങ്ങി മെറിറ്റ് സീറ്റിൽപ്രവേശനം നേടിയവരാണ് എല്ലാവരും. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന നിരവധി കുട്ടികളുമുണ്ട്.
മൂന്നാമത്തെ ബാച്ചിന്റെ പ്രവേശന നടപടികളും ആരംഭിച്ചിട്ടുണ്ട്. സെപ്റ്റംബറിലേക്ക് 60 കുട്ടികൾ കൂടി എത്തും. ഹോസ്റ്റൽ, ഗേൾസ് ഹോസ്റ്റൽ, കാന്റീൻ, ലൈബ്രറി, കോളജ് ബസ്, വൈഫൈ, ഓഡിറ്റോറിയം എന്നിവയെല്ലാം വാഗ്ദാനം നൽകിയാണ് കുട്ടികളെ പ്രവേശിപ്പിച്ചത്. എന്നാൽ ഇവയൊന്നും ഇവിടെയില്ല. വേണ്ടത്ര അധ്യാപകരും കോളജിൽ ഇല്ല. പരാതി പറഞ്ഞാൽവിദ്യാർഥികളെ ഇന്റേണൽ മാർക്ക് തരില്ലെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തുന്നതായും രക്ഷിതാക്കൾ പറയുന്നു.
ഐഎൻസി അംഗീകാരത്തിന് കടന്പകളേറെ
ഇന്ത്യൻ നഴ്സിംഗ് കൗൺസിൽ അംഗീകാരത്തിനുള്ള മാനദണ്ഡങ്ങള് പാലിക്കാൻ പത്തനംതിട്ട സർക്കാർ നഴ്സിംഗ് കോളജിനായിട്ടില്ല. രണ്ടര ഏക്കർ സ്ഥലത്ത് നഴ്സിംഗ് കോളജിന്റെ കാന്പസുണ്ടാകണം. 23,200 സ്വകയർ ഫീറ്റിൽ ബിൽഡപ് ഏരിയ, ലാബ്, കമ്യൂണിറ്റി ഹെൽത്ത് ന്യൂട്രീഷ്യൻ ലാബ്, ചൈൽഡ് ഹെൽത്ത് ലാബ്, ക്ലിനിക്കൽ ഹെൽത്ത് ലാബ്, കംപ്യൂട്ടർ ലാബ്, കോമൺ റൂം, ലൈബ്രറി, സ്റ്റാഫ് റൂം എന്നിവ വേണം.
21,100 സ്ക്വയർഫീറ്റ് ഹോസ്റ്റൽ സൗകര്യവും ഉറപ്പാക്കണം. മതിയായ പ്രവൃത്തിപരിചയമുള്ള പ്രിൻസിപ്പൽ വൈസ് പ്രിൻസിപ്പൽ, ഒരു പ്രഫസർ, രണ്ട് അസോസിയേറ്റ് പ്രഫസർമാർ, മൂന്ന് അസിസ്റ്റന്റ് പ്രഫസർമാർ, 10 കുട്ടികൾക്ക് ഒരാൾ എന്ന നിരക്കിൽ അധ്യാപകർ എന്നിങ്ങനെയാണ് മാനദണ്ഡങ്ങൾ.
രണ്ടരയേക്കറിൽ കാന്പസ് വേണമെന്നിരിക്കെ നഗരത്തിൽ ദേശീയ പാതയ്ക്കരികിലുള്ള വാടക ക്കെട്ടിടത്തിലാണ് നഴ്സിംഗ് കോളജെന്ന ബോർഡും വച്ച് രണ്ടുവർഷമായി പ്രവർത്തിക്കുന്നത്. ക്ലിനിക്കൽ സൗകര്യം ഒരുക്കിയിരിക്കുന്നത് 17 കിലോമീറ്റർ അപ്പുറമുള്ള കോന്നി മെഡിക്കൽ കോളജിലാണ്. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ സൗകര്യം ഇല്ലാതെ വന്നതോടെ കോന്നി, കോട്ടയം മെഡിക്കൽ കോളജുകളിലാണ് പഠന ആവശ്യത്തിന് പോകേണ്ടത്.
കോളജ് ബസില്ലാത്തതാണ് കുട്ടികളെ ഏറെ വലയ്ക്കുന്നത്. മുഖ്യമന്ത്രിയുടെ നവകേരള സദസിലും ആരോഗ്യമന്ത്രിക്കും ഉൾപ്പെടെ രക്ഷിതാക്കൾ മാറി മാറി പരാതി നൽകിയിട്ടും ആരും ഗൗനിച്ചില്ല. പിടിഎ പിരിവെടുത്താണ് കഴിഞ്ഞ വർഷം ഉച്ചഭാഷിണിപോലും വാങ്ങി നൽകിയത്.
പത്തനംതിട്ട: സർക്കാർ നഴ്സിംഗ് കോളജിലെ അടിസ്ഥാന സൗകര്യങ്ങൾ അടിയന്തരമായി വർധിപ്പിക്കണമെന്നാവശ്യവുമായി വിദ്യാർഥികൾ ആരംഭിച്ച അനിശ്ചിത കാല സമരമാണ് ആരംഭിച്ചിട്ടുള്ളതെന്ന് സ്റ്റുഡൻറ് നഴ്സസ് അസോസിയേഷൻ ഓഫ് ഇന്ത്യ സംസ്ഥാന കമ്മിറ്റി അറിയിച്ചു.
സമരം ഒത്തുതീർപ്പിലെത്തിക്കണമെന്ന് സംഘടന ആരോഗ്യ മന്ത്രിക്ക് കത്തു നൽകി.ഇന്ത്യൻ നഴ്സിംഗ് കൗൺസിൽ മാനദണ്ഡ പ്രകാരം കോളജ് തുടങ്ങുമ്പോൾ താത്കാലിക കെട്ടിടത്തിൽ തുടങ്ങാൻ അനുമതി ഉണ്ടെകിലും രണ്ടു വർഷത്തിനുള്ളിൽ സ്വന്തം കെട്ടിടം നിർമിച്ച് കൗൺസിൽ മാനദണ്ഡ പ്രകാരം സ്വന്തം കേട്ടിടത്തിലേക്ക് മാറണം എന്നതാണ് വ്യവസ്ഥ .
എന്നാൽ കോളജ് തുടങ്ങി രണ്ടു വർഷം കഴിഞ്ഞിട്ടും സ്ഥലം ഏറ്റെടുക്കൽ തുടങ്ങിയ പ്രാരംഭ നടപടികൾ പോലും സർക്കാരിന്റെ ഭാഗത്ത് നിന്നുമുണ്ടായിട്ടില്ല . നിലവിലുള്ള കെട്ടിടത്തിൽ എല്ലാ കുട്ടികൾക്കും ഇരിക്കുന്നതിനുള്ള ക്ലാസ് മുറികൾ ഇല്ല. 120 വിദ്യാത്ഥികൾ പഠിക്കുന്ന സ്ഥാപനത്തിൽ രണ്ടു ശുചിമുറി മാത്രമാണുള്ളത്.
കേരളത്തിലെ മറ്റു 13 ഗവ. നഴ്സിംഗ് കോളജുകളും പ്രവർത്തിക്കുന്നത് സർക്കാർ മെഡിക്കൽ കോളജുകളോടു ചേർന്നാണ് . എന്നാൽ പത്തനംതിട്ട നഴ്സിംഗ് കോളജ്, മെഡിക്കൽ കോളജിൽ നിന്നും 16 കിലോമീറ്റർ മാറിയാണ് സ്ഥിതി ചെയ്യുന്നത്. ഇതുമൂലം കുട്ടികൾ മെഡിക്കൽ കോളജ് അധ്യാപകരുടെ ക്ലാസുകൾക്കും മറ്റും സ്വകാര്യ ബസ് കയറിയാണ് ദിവസവും പോകുന്നത്.
ഇന്ത്യൻ നഴ്സിംഗ് കൗൺസിൽ മാനദണ്ഡ പ്രകാരം അധ്യാപക വിദ്യാർത്ഥി അനുപാതം 1:10 വേണമെന്നുള്ളതാണ്. എന്നാൽ നിലവിൽ രണ്ടു ബാച്ച് വിദ്യാർഥികൾക്ക് വേണ്ടി കൃത്യമായ അനുപാതത്തിൽ അധ്യാപകരെ നിയമിച്ചിട്ടില്ലെന്നും സംഘടന ചൂണ്ടിക്കാട്ടി.
ഇന്ത്യയിലെ നഴ്സിംഗ് വിദ്യാർഥികളുടെ ദേശീയ സംഘടനയായ സ്റ്റുഡന്റ് നഴ്സസ് അസോസിയേഷൻ ഓഫ് ഇന്ത്യ ,കേരളാ ഘടകം സമരത്തിന് പൂർണ പിന്തുണ നൽകുമെന്ന് ചെയർപേഴ്സൺ കെ.എസ്. അമൽദേവും സെക്രട്ടറി അഫിയാ രാജേഷും അറിയിച്ചു.
നഴ്സിംഗ് കോളജിന് അടിസ്ഥാന സൗകര്യങ്ങൾ അടിയന്തരമായി അനുവദിക്കാത്ത പക്ഷം സമര പരിപാടികൾ ശക്തമാക്കുമെന്ന് കെഎസ്യു ജില്ലാ പ്രസിഡന്റ് അലൻ ജിയോ മൈക്കിൾ പറഞ്ഞു.