ദേശീയപാതയിൽ മരണക്കെണികളിൽ വീണ് ജീവനുകൾ പൊലിയുന്നു
1565372
Friday, June 6, 2025 11:40 PM IST
കായംകുളം: ദേശീയപാത വികസനത്തിന്റെ ഭാഗമായി കായംകുളം കൃഷ്ണപുരം മുതൽ കരുവാറ്റ വരെ പലയിടത്തും നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന മേഖലകൾ മരണക്കെണികളാവുകയാണ്. ദേശീയപാത 66ൽ നിർമാണം നടക്കുന്ന മിക്കയിടത്തും മുന്നറിയിപ്പു ബോർഡുകളോ വഴിവിളക്കുകളോ ഇല്ല.
കായംകുളം കെപിഎസി ജംഗ്ഷന് സമീപം സർവീസ് റോഡിന് കുറുകെ നിര്മിച്ചുകൊണ്ടിരുന്ന ഓടയിൽ വീണാണ് സ്കൂട്ടർ യാത്രികനായ യുവാവിന് കഴിഞ്ഞ ദിവസം ദാരുണാന്ത്യം സംഭവിച്ചത്. കായംകുളം നിറയിൽ മുക്കിൽ വാടകയ്ക്ക് താമസിക്കുന്ന നൂറനാട് പാലമേൽ എരുമക്കുഴി ബാലൻപറമ്പിൽ മഹേഷിന്റെ മകൻ ആരോമൽ (23) ആണ് മരിച്ചത്. ഇവിടെ മുന്നറിയിപ്പു ബോർഡുകളോ വഴിവിളക്കുകളോ ഇല്ല. ഇതു സംബന്ധിച്ച് ദേശീയപാത അഥോറിറ്റിക്കും കരാറുകാർക്കും നാട്ടുകാർ പരാതിപ്പെട്ടെങ്കിലും മാറ്റമുണ്ടായില്ല.
നിർമാണം നടക്കുന്ന ഇടങ്ങളിൽ മുന്നറിയിപ്പ് ഫലപ്രദമായി ലഭിക്കുന്ന സൂചനാ ബോർഡുകൾ വയ്ക്കണമെന്നു നിർദേശമുണ്ട്. അപകടമേഖലകളിൽ ചുവന്ന ലൈറ്റ് ഘടിപ്പിക്കേണ്ടതുമുണ്ട്. എന്നാൽ മിക്കയിടങ്ങളിലും ഇതൊന്നും പാലിക്കുന്നില്ലെന്നതു വലിയ ദുരന്തങ്ങൾക്കു കാരണമാവുകയാണ്. കഴിഞ്ഞ രണ്ടു മാസത്തിനിടെ കരുവാറ്റയിൽ നിർമാണത്തിലിരിക്കുന്ന ദേശീയ പാതയിലുണ്ടായ വാഹനാപകടങ്ങളിൽ നിരവധി ജീവനുകൾ പൊലിഞ്ഞു.
കായംകുളം എംഎസ്എം കോളജിന് സമീപം മുമ്പ് കാർ മറിഞ്ഞ് അപകടം ഉണ്ടായിട്ടുണ്ട്. പുത്തൻ റോഡ് ജംഗ്ഷനിൽ പിക്കപ്പ് വാൻ നിർമാണത്തിലിരിക്കുന്ന അടിപ്പാതയിൽ ഇടിച്ചുകയറിയ സംഭവവും ഉണ്ടായിട്ടുണ്ട്. ശക്തമായ മഴയിൽ ദേശീയപാതയുടെ പലയിടങ്ങളിലും നിർമാണ സ്ഥലങ്ങളിൽ വെള്ളക്കെട്ടുമുണ്ട്.
കായംകുളം ദേശീയ പാതയിൽ ഓച്ചിറ മുതൽ രാമപുരംവരെ എട്ട് അടിപ്പാതകളാണ് നിർമിക്കുന്നത്. കായംകുളത്ത് ഉയരപ്പാത നിർമിക്കണമെന്ന ആവശ്യമായി ജനങ്ങൾ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി രംഗത്ത് വന്നെങ്കിലും ദേശീയപാത അഥോറിറ്റി ആവശ്യം പരിഗണിച്ചില്ല.