ചാരുംമൂട് തെരുവുനായ്ക്കളുടെ പിടിയിൽ; എബിസി പദ്ധതിയിൽ അലംഭാവം
1565638
Sunday, June 8, 2025 11:33 PM IST
ചാരുംമൂട്: തെരുവുനായ്ക്കളുടെ താവളമായി ചാരുംമൂട് മേഖല. ചാരുംമൂട് കെഎസ്ഇബി ഓഫീസിനു സമീപം കഴിഞ്ഞയാഴ്ച നാലു പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റിരുന്നു. കൃഷി അസി. ഡയറക്ടര്‍ ഓഫീസിലെ ഉദ്യോഗസ്ഥനെയും തെരുവുനായ കടിച്ചു. ഒട്ടേറെ വളര്‍ത്തുമൃഗങ്ങളെയും കടിച്ചിട്ടുണ്ട്. അഞ്ചുപേരെ നായ കടിച്ച സംഭവത്തെത്തുടര്‍ന്ന് താമരക്കുളം പഞ്ചായത്തും മൃഗാശുപത്രിയും ചേര്‍ന്ന് തെരുവുനായ്ക്കളെ പിടികൂടി പേവിഷബാധയ്ക്കെതിരേ വാക്സിന് നല്കി.
മൂന്നുമാസം മുമ്പ് പേരൂര്‍ കാരാണ്മയിലെ സ്കൂള്‍ വിദ്യാര്‍ഥി പേപ്പട്ടിയുടെ കടിയേറ്റ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചിരുന്നു. വിടിനു സമീപത്തുകൂടിയുള്ള കെഐപി കനാല്‍ റോഡിലൂടെ സൈക്കിളില്‍ പോകുമ്പോള്‍ തെരുവുനായ കുട്ടിയെ ആക്രമിച്ചിരുന്നു. ശരീരത്തില്‍ മുറിവുകളൊന്നും ഇല്ലാത്തതിനാല്‍ കുട്ടി വീട്ടില്‍ പറഞ്ഞിരുന്നില്ല. ഒരുമാസം കഴിഞ്ഞപ്പോള്‍ പേവിഷബാധയുടെ ലക്ഷണം കാണിക്കുകയായിരുന്നു. മനഃസമാധാനത്തോടെ കുട്ടികളെ സ്കൂളുകളിലേക്ക് വിടാന്‍ കഴിയാതെ ഭയപ്പാടിലാണ് രക്ഷാകര്ത്താക്കള്.
ചാരുംമൂട്ടിലെ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് വളപ്പും കെഎസ്ഇബി ഓഫീസിന്റെ പരിസരവും കെഐപി ഓഫിസ് വളപ്പും നെഹ്റു പാര്‍ക്കും നായ്ക്കള്‍ കൈയടക്കിയിരിക്കുകയാണ്. സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാരും ഇവിടെ വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്ന ജനങ്ങളും ഭീതിയിലാണ്.
ചാരുംമൂട് ചന്തയിലും കനാല്‍ റോഡുകളിലും നായ്ക്കള്‍ സൈ്വരവിഹാരം നടത്തുന്നു. കെപി റോഡിലെ കാല്‍നടയാത്രികര്‍ക്കും തെരുവുനായ്ക്കള്‍ പേടിസ്വപ്നമാണ്
ചാരുമൂട് കൂടാതെ നൂറനാട്, താമരക്കുളം, പാലമേല്‍, ചുനക്കര, പടനിലം, ഇടപ്പോണ്‍, കരിമുളയ്ക്കല്‍, ആദിക്കാട്ടുകുളങ്ങര, കുടശനാട്, പയ്യനല്ലൂര്‍, പാറ്റൂര്‍, ഉളവുക്കാട്, കോമല്ലൂര്‍ പ്രദേശങ്ങളിലും തെരുവുനായ്ക്കളെ കൊണ്ട് ജനങ്ങള്‍ ഭീതിയിലാണ്. സന്ധ്യകഴിഞ്ഞാല്‍ നായകളുടെ ശല്യം കൂടുതലാണ്. നായ്ക്കളുടെ കടിയേറ്റ് നിരവധിപേര്‍ ചികിത്സയിലാണ്.
രാത്രിയില്‍ ഇരുചക്രവാഹന യാത്രക്കാരുടെ പിന്നാലെ നായ്ക്കള്‍ ഓടിയെത്തി കടിക്കുന്നതും പതിവാണ്. വളര്‍ത്തുമൃഗങ്ങളെയും കടിച്ചുപരിക്കേല്പ്പിക്കുന്നു.
ചന്തകള്‍ കേന്ദ്രീകരിച്ചും മാലിന്യം തള്ളുന്ന കെഐപി കനാല്‍ ഭാഗങ്ങള്‍ കേന്ദ്രീകരിച്ചുമാണ് നായ്കളുടെ വിളയാട്ടം കൂടുതലുള്ളത്. താമരക്കുളം മാധവപുരം, ആദിക്കാട്ടുകുളങ്ങര, എരുമക്കുഴി, പടനിലം, ചുനക്കര ചന്തകളിലും തെരുവുനായശല്യം കൂടുതലാണ്. നായ്ക്കെ നിയന്ത്രിക്കേണ്ട തദ്ദേശസ്ഥാപന അധികാരികള്‍ ഇതൊന്നു കണ്ടില്ലെന്ന ഭാവത്തിലാണ്.
2001ല്‍ പ്രാബല്യത്തില്‍ വന്ന അനിമല്‍ ബര്‍ത്ത് കണ്ട്രോള് എബിസി നിയമം പഞ്ചായത്തുകള്‍ നടപ്പാക്കുന്നില്ല. തദ്ദേശവകുപ്പും മൃഗസംരക്ഷണവകുപ്പും സംയുക്തമായി തെരുവുനായ്ക്കളെ പിടികൂടി വന്ധ്യംകരണം നടത്തുന്നതാണ് എബിസി പദ്ധതി. ഇതിനായി തദ്ദേ ശസ്ഥാപനങ്ങള് നിരീക്ഷണ സമിതികള്‍ രൂപവത്കരിക്കണമെന്ന നിര്‍ദേശവും നടപ്പിലാക്കിയിട്ടില്ല.