കായംകുളത്തും കുത്തിയതോടും കഞ്ചാവ് വേട്ട
1565381
Friday, June 6, 2025 11:40 PM IST
തുറവൂർ: എൻഫീൽഡ് ബുള്ളറ്റിൽ കടത്തിക്കൊണ്ടുവന്ന 1.177 കിലോഗ്രാം കഞ്ചാവുമായി യുവാവിനെ കുത്തിയതോട് എക്സൈസ് ഇൻസ്പെക്ടർ പി.സി. ഗിരീഷിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി. അരൂക്കുറ്റി പഞ്ചായത്ത് വാർഡ് 12 നദുവത്ത് നഗർ വഞ്ചിപ്പുരയ്ക്കൽ വീട്ടിൽ നിധിൻ അമ്പാടി (28) ആണ് അറസ്റ്റിലായത്. ബുള്ളറ്റിൽ കഞ്ചാവുമായി വരവേ ഇയാളെ അരൂക്കുറ്റി കുറ്റിപ്പുറം ജംഗ്ഷന് പടിഞ്ഞാറു ഭാഗത്ത് എക്സൈസ് സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാൾ മുൻപും മയക്കുമരുന്ന് കേസുകളിൽ പിടിക്കപ്പെട്ടിട്ടുള്ളതായി എക്സൈസ് അധികൃതർ പറഞ്ഞു.
ചേർത്തല മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഗ്രേഡ് അസി. എക്സൈസ് ഇൻസ്പെക്ടർ സബിനേഷ് ജിത്ത്, സിവിൽ ഓഫീസർമാരായ സാജൻ ജോസഫ്, യു. ഉമേഷ്, വി.കെ. വിപിൻ. വിഷ്ണുദാസ്, റോസമ്മ തോമസ് എന്നിവർ എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നു.
കായംകുളം: നാലു കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. ആസാം സോണിപ്പുർ സ്വദേശി റിയായുൾ ഇസ്ലാമിനെ (27) ആണ് ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും കായംകുളം പോലീസും ചേർന്ന് പിടികുടിയത്. അന്യ -സംസ്ഥാനത്തുനിന്ന് കഞ്ചാവ് വിൽപ്പനയ്ക്കായി കൊണ്ടുവരുന്നുവെന്ന് രഹസ്യ വിവരം ലഭിച്ചതിനെത്തുടർന്ന് കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പരിസരത്ത് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.
നിരവധി തവണ ഒഡീഷയിൽനിന്ന് കായംകുളം കേന്ദ്രമാക്കി കഞ്ചാവ് എത്തിച്ച് ഇയാൾ വിൽപ്പന നടത്തിവരികയായിരുന്നെന്ന് പോലീസ് പറഞ്ഞു. മുമ്പും നിരവധി തവണ ഇയാളെ കഞ്ചാവുമായി പോലീസ് പിടികുടിയിട്ടുണ്ട്.
കേരളത്തിന്റെ അതിർത്തി വരെ സ്തീകളെക്കൊണ്ട് കഞ്ചാവ് എത്തിച്ച് അവിടെനിന്ന് ഇയാൾ നേരിട്ടുപോയി വാങ്ങി കായംകുളത്തേക്ക് കൊണ്ടുവന്ന് ചെറുപൊതികളാക്കി ഇതര സംസ്ഥാന തൊഴിലാളികൾക്കും നാട്ടുകാർക്കും വിൽപ്പന നടത്തുകയായിരുന്നെന്നും പോലീസ് പറഞ്ഞു.
ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി നർക്കോട്ടിക് സെൽ ഡിവൈഎസ്പി ബി. പങ്കജാക്ഷന്റെ നേതൃത്വത്തിലുള്ള ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും കായംകുളം ഡിവൈഎസ്പി ബാബുക്കുട്ടന്റെ നേതൃത്വത്തിൽ കായംകുളം സിഐ അരുൺഷാ, എസ്ഐ രതീഷ് ബാബു, എഎസ്ഐ സജീവ്, സിവിൽ പോലീസ് ഓഫീസർമാരായ ശ്യാം, ഷിബു, റിയാസ് എന്നിവരാണ് പ്രതിയെ പിടികുടിയത്.