വേഴപ്ര-കൊടുപ്പുന്ന-തായങ്കരി റോഡ് നിര്‍മാണം അശാസ്ത്രീയമെന്ന്
1565379
Friday, June 6, 2025 11:40 PM IST
എടത്വ: പൊതുമരാമത്ത് നിര്‍മിക്കുന്ന വേഴപ്ര-കൊടുപ്പുന്ന-തായങ്കരി റോഡിന്റെ അപാകതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ നടത്തി. വേഴപ്ര സെന്റ് പോള്‍സ് പള്ളി വികാരി ഫാ. ജിജോ അവണ്ണൂര് ഉദ്ഘാടനം ചെയ്തു. ആറു കോടി രൂപ അടങ്കല്‍ തുകയില്‍ നിര്‍മാണം ആരംഭിച്ച റോഡില്‍ പഴുതി പടനിലം മുതല്‍ വേഴപ്ര കുരിശടിവരെയുള്ള ഭാഗം ഉയര്‍ത്തിയെങ്കിലും റോഡിന് സംരക്ഷണഭിത്തിയില്ലാത്തതിനാൽ പാടശേഖത്തില്നിന്ന് ഓളമടിച്ച് ഒരു മീറ്ററോളം ഒലിച്ചു പോയി.
സംരക്ഷണഭിത്തി നിര്‍മിക്കാതെ റോഡ് ഉയര്‍ത്തി നിര്‍മിക്കുന്നതുകൊണ്ട് പ്രയോജനമില്ലെന്ന് പൊതുമരാമത്ത് ഉദ്യോഗസ്ഥരെ ജനപ്രതിനിധികള്‍ അറിയിച്ചിട്ടും നിർദേശം പരിഗണിക്കാന്‍ പോലും ഉദ്യോഗസ്ഥര്‍ തയാറായില്ലെന്ന് ആക്ഷേപമുണ്ട്.
ടൈറ്റാനിക് പാലം മുതല്‍ ചെയ്യേണ്ട റോഡ് കരാറുകാരുടെ ഇഷ്ടത്തിന് നിര്‍മിക്കാന്‍ ഉദ്യോഗസ്ഥര്‍ കൂട്ടുനില്‍ക്കുകയാണെന്നും നിര്‍മാണത്തിലെ അശാസ്ത്രീയത വിജിലന്‍സ് അന്വേഷിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ പ്രമോദ് ചന്ദ്രന് അധ്യക്ഷത വഹിച്ചു.
എടത്വ പഞ്ചായത്ത് മെംബര്‍ ദീപ ഗോപകുമാര്‍, മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ അഡ്വ. സുദര്ശനകുമാര്, പോളി തോമസ്, എം.വി തങ്കച്ചന്, ചാക്കോച്ചന് നെല്ലുവേലി, പി.എന്‍. കൃഷ്ണന്‍പോറ്റി, സിബി മൂലംകുന്നം, ഭാസി ബി. പുല്ലാങ്കളം, കെ.ജെ. മാത്യു, നിഷാദ് മുണ്ടുവേലി, ജോസി ഡൊമനിക്, ജിയോമോന്, കനകമ്മ, റോസിലിന് ജോസഫ് എന്നിവര്‍ നേതൃത്വം നല്കി.