സുരക്ഷാക്രമീകരണം വേണം: എംഎൽഎ കളക്ടർക്ക് കത്ത് നൽകി
1565373
Friday, June 6, 2025 11:40 PM IST
കായംകുളം: ദേശീയപാത 66-ൽ സുരക്ഷാക്രമീകരണങ്ങൾ ഒരുക്കി അപകടങ്ങൾ ഒഴിവാക്കുന്നതിനും ദേശീയ പാതയുടെ ഇരുവശങ്ങളിലുമുള്ള പ്രദേശങ്ങളിലെ വെള്ളക്കെട്ടിന് പരിഹാരം കാണാനും അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി യു. പ്രതിഭ എംഎൽഎ ജില്ലാ കളക്ടർക്ക് കത്ത് നൽകി. ദേശീയപാത 66-ൽ അപകടങ്ങൾ ദിനംപ്രതി വർധിക്കുകയാണ്. കഴിഞ്ഞ ദിവസം കായംകുളം ദേശീയപാതയിൽ സർവീസ് റോഡിന് കുറുകെ നിർമിച്ചുകൊണ്ടിരിക്കുന്ന ഓടയിൽ സ്കൂട്ടർ മറിഞ്ഞ് 23 വയസുള്ള യുവാവ് ദാരുണമായി മരണപ്പെട്ടു.
ദേശീയപാത വികസനം ഏറെ അനിവാര്യമാണെങ്കിലും ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കേണ്ടതായിട്ടുണ്ട്. ദേശീയപാതയുടെ വികസന പ്രവർത്തനങ്ങൾ ആരംഭിച്ചശേഷം ഒട്ടേറെ അപകടങ്ങളാണ് ഉണ്ടായിട്ടുള്ളത്. നിരവധി യാത്രികരുടെ ജീവനുകളാണ് പൊലിഞ്ഞിട്ടുള്ളത്.
നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന ദേശീയപാതയിൽ യാതൊരുവിധ അപകട സൂചക ബോർഡുകളും സ്ഥാപിച്ചിട്ടില്ല. ദേശീയപാതയുടെ വശങ്ങളിലുള്ള വൈദ്യുത പോസ്റ്റുകൾ നിർമാണവുമായി ബന്ധപ്പെട്ട് നീക്കം ചെയ്തതിനാൽ രാത്രികാലങ്ങളിൽ വലിയ ഇരുട്ടാണ്.
റോഡിൽ രൂപപ്പെട്ടിട്ടുള്ള വലിയ കുഴികളും വെള്ളക്കെട്ടും അപകടങ്ങൾ വർധിപ്പിക്കുന്നതിന് കാരണമാകുന്നു. ഓടകളുടെ നിർമാണം പൂർത്തീകരിക്കാത്തതിനാൽ ദേശീയപാതയുടെ ഇരുവശങ്ങളിലും ഉള്ള പ്രദേശങ്ങൾ മഴക്കാലത്ത് വലിയ വെള്ളക്കെട്ടിലാണ്. ഓടകളുടെ നിർമാണം അതിവേഗം പൂർത്തീകരിക്കണം. ഇനിയും ഒരു ജീവൻ ദേശീയപാത 66-ൽ പൊലിയാതിരിക്കുവാൻ റോഡ് സേഫ്റ്റി അഥോറിറ്റിയും ദേശീയപാത അഥോറിറ്റിയും ജില്ലാ ഭരണകൂടവും റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും എംഎൽഎ കത്തിൽ ആവശ്യപ്പെട്ടു.