ഭാര്യയുടെയും മകന്റെയും ചികിത്സയ്ക്കായി കനിവ് തേടി മധു
1565637
Sunday, June 8, 2025 11:33 PM IST
മാന്നാർ: കൂലിപ്പണിയെടുത്ത് നിത്യവൃത്തി കഴിയുന്ന കുരട്ടിക്കാട് വിക്കോലപറമ്പിൽ വി.എം. മധു (59)വിന്റെ ജീവിതം ഏറെ കയ്പേറിയതാണ്. ഭാര്യയുടെയും മകന്റെയും ചികിത്സയ്ക്കായി നെട്ടോട്ടമോടുന്ന ഈ വയോധികൻ സുമനുസകളുടെ കനിവിനായി കേഴുകയാണ്.
ഒരു കാലിന് സ്വാധീനക്കുറവുള്ള മകൻ ഗോകുൽ(24)ന്റെ ചെറുപ്രായത്തിൽ തന്നെ തലയ്ക്കുള്ളിൽ വെള്ളം കെട്ടിനിന്ന് ഞരമ്പ് പൊട്ടുകയും തലച്ചോറിന് വളർച്ചയില്ലാതെ തലമാത്രം വലുതാകുന്ന രോഗത്തിനായി എട്ടാമത്തെ വയസിൽ നാലു ശസ്ത്രക്രിയകൾക്ക് വിധേയനാവുകയും ചെയ്തു. രോഗവും സാമ്പത്തിക ബുദ്ധിമുട്ടും കാരണം ഡിഗ്രി വിദ്യാഭ്യാസം പൂർത്തീകരിക്കാൻ ഈ യുവാവിനായില്ല. അഞ്ചുമാസം മുമ്പാണ് മധുവിന്റെ ഭാര്യ ശോഭന (58) കാൻസറിന്റെ പിടിയിൽപ്പെടുന്നത്.
നാവിൽ പല്ല് കൊണ്ടുണ്ടായ മുറിവ് ഉണങ്ങാതെ വരുകയും പല്ല് നീക്കം ചെയ്ത് പരിശോധനയ്ക്ക് അയയ്ക്കുകയും ചെയ്തതോടെയാണ് കാൻസർ സ്ഥിരീകരിച്ചത്. തുടർന്ന് വായിൽ രണ്ടും കഴുത്തിൽ ഒന്നും ശസ്ത്രക്രിയ വേണ്ടി വന്നു. നിലവിൽ കഴുത്തിലുള്ള മുഴ നീക്കം ചെയ്യുന്നതിനായി അടിയന്തരമായി വീണ്ടുമൊരു ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടർമാർ പറയുന്നത്.
ഭാര്യയുടെയും മകന്റെയും മരുന്നുകൾക്കായി ആഴ്ചതോറും നല്ലൊരു തുകതന്നെ വേണ്ടിവരുന്നു. ഇരുവരുടെയും ചികിത്സയ്ക്കായി ആശുപത്രികൾ കയറി ഇറങ്ങുന്നതിനാൽ സ്ഥിരമായി കൂലിപ്പണിക്കു പോകാനും മധുവിന് കഴിയുന്നില്ല. സ്വന്തമായി ഒരു തുണ്ടുഭൂമി പോലും ഇല്ലാത്ത ഈ കുടുംബം 20 വർഷത്തോളമായി വാടകയ് ക്ക് കഴിയുകയാണ്. ഭാര്യയുടെയും മകന്റെയും ചികിത്സയ്ക്കായി സുമനസുകൾ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം. ഗോഭനയുടെയും ഗോകുൽ മധുവിന്റെയും പേരിൽ എസ്ബിഐ മാന്നാർ ശാഖയിൽ ജോയിന്റ് അക്കൗണ്ട് തുറന്നിട്ടുണ്ട്. ഇവരുടെ ഫോൺ: 7025476710, A/c No: 67187202778, IFSC: SBIN 0070088.