കാഞ്ഞിരപ്പള്ളിയിൽ വെള്ളക്കെട്ട് രൂക്ഷം
1570822
Friday, June 27, 2025 11:04 PM IST
കാഞ്ഞിരപ്പള്ളി: മഴ ശക്തമായതോടെ റോഡുകളിൽ വെള്ളക്കെട്ട് രൂക്ഷമായിരിക്കുകയാണ്. കാഞ്ഞിരപ്പള്ളി ടൗണിൽ പല ഭാഗങ്ങളിലായി രൂപപ്പെട്ടിരിക്കുന്ന വെള്ളക്കെട്ട് കാൽനട യാത്രക്കാരെ ഏറെ ബുദ്ധിമുട്ടിലാക്കുന്നു. ഓടകള്‍ ശുചീകരിക്കാത്തതിനാലാണ് വെള്ളക്കെട്ടുകള്‍ രൂപപ്പെടുന്നത്. മഴവെള്ളം ഒഴുകിപ്പോകാന്‍ മാര്‍ഗമില്ലാതെ റോഡില്‍ കെട്ടിക്കിടക്കുകയാണെന്നും വെള്ളക്കെട്ട് ഒഴിവാക്കാന്‍ അധികൃതർ നടപടികളൊന്നും സ്വീകരിക്കുന്നില്ലെന്നും യാത്രക്കാർ ആരോപിച്ചു.
കാഞ്ഞിരപ്പള്ളി-മണിമല റോഡില്‍ കുരിശുങ്കലിന് സമീപം, ദേശീയപാതയിൽ പേട്ടക്കവലയിൽ ഇന്ത്യൻ ഓയിൽ പമ്പിന് സമീപം, കാഞ്ഞിരപ്പള്ളി-തന്പലക്കാട് റോഡിൽ കടമപ്പുഴ ആശുപത്രിക്ക് മുൻവശം, ബസ് സ്റ്റാൻഡിന് മുൻവശം തുടങ്ങിയ ഇടങ്ങളിലാണ് വെള്ളക്കെട്ട് രൂക്ഷമായിരിക്കുന്നത്.
കാഞ്ഞിരപ്പള്ളി-മണിമല റോഡില്‍ കുരിശുങ്കലിന് സമീപമുള്ള വെള്ളക്കെട്ട് വാഹനയാത്രക്കാരെയും കാല്‍നടയാത്രക്കാരെയും ഒരുപോലെയാണ് ദുരിതത്തിലാക്കുന്നത്. ദേശീയപാതയിൽ പേട്ടക്കവലയിൽ ഇന്ത്യൻ ഓയിൽ പമ്പിനു സമീപത്തും രൂക്ഷമായ വെള്ളക്കെട്ടാണുള്ളത്. മഴ കഴിഞ്ഞ് രണ്ടു ദിവസം കഴിഞ്ഞാലും ഇവിടത്തെ വെള്ളക്കെട്ട് മാറില്ല. വെള്ളം കെട്ടിക്കിടന്ന് ദേശീയപാതയോരത്ത് ചെളി നിറഞ്ഞ അവസ്ഥയാണ്.
റോഡിലാകെ നിരന്നു വെള്ളം കിടക്കുന്നതിനാൽ വെള്ളത്തിൽ ചവിട്ടിയാണ് ഇവിടെ കാൽനടയാത്രക്കാർ സഞ്ചരിക്കുന്നത്. വാഹനങ്ങൾ കടന്നുപോകുമ്പോൾ കാൽനട യാത്രികരുടെ മേലും കടകളിലേക്കും വെള്ളം തെറിച്ചുവീഴുന്ന സ്ഥിതിയുമുണ്ട്. മഴവെള്ളത്തിനൊപ്പം പുത്തനങ്ങാടി റോഡിൽനിന്നുള്ള മാലിനജലവും കലർന്നാണ് ബസ് സ്റ്റാന്‍ഡിന് മുന്‍വശത്തെ റോഡിലൂടെ ഒഴുകുന്നത്. മഴ പെയ്തു തീര്‍ന്നാലും ദിവസങ്ങൾ കഴിഞ്ഞേ ഇവിടത്തെ വെള്ളക്കെട്ട് ഒഴിവാകുകയുള്ളൂ.
എല്ലാ കാലവര്ഷങ്ങളിലും ഈ റോഡുകളിൽ വെള്ളക്കെട്ട് നിത്യസംഭവമാണ്. എന്നാൽ ഇതുവരെയായിട്ടും വെള്ളക്കെട്ടിനുള്ള പരിഹാരം അധികൃതർ കണ്ടെത്തിയിട്ടില്ല. ഓടകൾ ശുചീകരിച്ച് വെള്ളക്കെട്ട് ഒഴിവാക്കാനുള്ള നടപടികൾ അധികൃതർ സ്വീകരിക്കണമെന്ന് കാൽനട യാത്രക്കാരും ടാക്സി ഡ്രൈവർമാരും ആവശ്യപ്പെട്ടു.