കോട്ടയത്തുണ്ട്; ആര്‍ക്കും വേണ്ടാത്ത സ്റ്റേഡിയം
1571055
Saturday, June 28, 2025 6:55 AM IST
കോട്ടയം: ആര്‍ക്കും വേണ്ടാത്ത സ്റ്റേഡിയമുണ്ട് കോട്ടയം നഗരത്തില്‍, അതാണ് നാഗമ്പടം നെഹ്റു സ്റ്റേഡിയം. ഒരു കാലത്ത് നിരവധി കായികതാരങ്ങളെ സമ്മാനിച്ച സ്റ്റേഡിയത്തിലേക്ക് ഇപ്പോള്‍ ആരും തിരിഞ്ഞുനോക്കാറില്ല. ഒരു മാസത്തോളമായി സ്റ്റേഡിയം വെള്ളത്തിലാണ്. ഗ്രൗണ്ടിലാകെ കാട് വളര്‍ന്നിരിക്കുന്നു. ഇളകിവീഴറായ ഗാലറികള്‍, തറയില്‍ പാകിയിരിക്കുന്ന ടൈലുകള്‍ പൊട്ടിപ്പൊളിഞ്ഞു, പുറമേ ലഹരി മാഫിയകളുടെ താവളവും.
ഒറ്റ മഴയില്‍ത്തന്നെ പത്ത് ഏക്കര്‍ വിസ്തൃതിയുള്ള സ്റ്റേഡി യം മുഴുവൻ വെള്ളക്കെട്ടിലാകും. ചുറ്റും 148 കടമുറികള്‍. പലതും ഒഴിഞ്ഞുകിടക്കുന്നു. ഗാലറിയും കെട്ടിടത്തിലെ കടമുറികളും വിണ്ടുകീറി അപകടാവസ്ഥയിലായിട്ടു വര്‍ഷങ്ങളായി. പലപ്പോഴും സിമന്റ് പാളികള്‍ അടര്‍ന്നുവീണ് അപകടമുണ്ടായിട്ടുണ്ട്.
നഗരസഭയുടെ ശുചീകരണ വിഭാഗം ഇടയ്ക്കു കാട് വെട്ടിത്തെളിക്കാറുണ്ട്. ഇവിടെയും സമീപത്തുമുള്ള സൗരോര്‍ജ വിളക്കുകള്‍ ബാറ്ററി സഹിതം മോഷണം പോയിട്ടു നാളുകളായി. ഇപ്പോള്‍ തെരുവു വിളക്കുകളുമില്ല. ഇതോടെ സ്റ്റേഡിയത്തിന്റെ പരിസരപ്രദേശങ്ങൾ രാപകല്‍ വ്യത്യാസമില്ലാതെ ലഹരിമാഫിയയുടെ താവളമായിരിക്കുന്നു.
മഴവെള്ളം ഒഴുകിപ്പോകാന്‍ ഓവുചാല്‍ നിര്‍മിച്ചാല്‍ വെള്ളക്കെട്ട് ഒഴിവാക്കാം. എന്നാല്‍ അതിനു നഗരസഭയ്ക്കു സമയമില്ല. നിരവധിത്തവണ സ്റ്റേഡിയത്തിന്റെ അവസ്ഥ നഗരസഭാ കൗണ്‍സിലില്‍ ചര്‍ച്ചയായിട്ടും ശോച്യാവസ്ഥ പരിഹരിക്കാന്‍ യാതൊരു നടപടികളും ഉണ്ടായിട്ടില്ല.
സ്റ്റേഡിയം നവീകരിക്കാന്‍ പല പദ്ധതികളും തയാറാക്കിയെങ്കിലും ഒന്നും ഫലംകണ്ടില്ല. നാളുകള്‍ക്കു മുമ്പുവരെ സ്റ്റേഡിയത്തില്‍ ധാരാളംപേർ പ്രഭാത നടത്തത്തിന് എത്തിയിരുന്നു. എന്നാല്‍ സ്റ്റേഡിയത്തില്‍ വെള്ളം നിറഞ്ഞതോടെ പ്രഭാത സവാരിക്കാരും എത്താതായി.
നഗരസഭയുടെ സാമ്പത്തിക പരിമിതിയില്‍നിന്നു സ്റ്റേഡിയം നവീകരിക്കാന്‍ കഴിയില്ലെന്നും രാജ്യാന്തര നിലവാരത്തില്‍ പുതുക്കിപ്പണിയുന്നതിനു കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഫണ്ട് അനുവദിക്കണമെന്നുമാണ് നഗരസഭയുടെ നിലപാട്.