ക്രിസ്റ്റിന് ആന്റണിയുടെ വിയോഗം താങ്ങാനാകാതെ കണ്ണങ്കോട്ടാല് വീട്
1571369
Sunday, June 29, 2025 7:07 AM IST
ചങ്ങനാശേരി: പായിപ്പാട് കൊച്ചുപള്ളി കണ്ണങ്കോട്ടാല് വീട്ടില്‍ ക്രിസ്റ്റിന് ആന്റണിയുടെ(37) ആകസ്മിക നിര്യാണം താങ്ങാനാകാതെ കുടുംബം. കഠിനാധ്വാനത്തിലൂടെ ജീവിതം കരുപ്പിടിപ്പിക്കുന്നതിനിടെയാണ് ക്രിസ്റ്റിനെ വിധി കവര്‍ന്നെടുത്തത്. പായിപ്പാട് കേന്ദ്രമാക്കി സെന്റ് ജോര്‍ജ് ഗ്രൂപ്പ് എന്ന പേരില്‍ കാറ്ററിംഗ്, ടെമ്പോ ട്രാവലര്‍ സര്‍വീസ് തുടങ്ങിയ സ്ഥാപനങ്ങൾ നടത്തിവരികയായിരുന്നു. ഇടക്കാലത്ത് ഏതാനുംവര്‍ഷം വിദേശത്ത് ജോലി ചെയ്ത ക്രിസ്റ്റിന് തിരികെയെത്തിയശേഷമാണ് ബിസിനസ് സംരംഭം വിപുലമാക്കിയത്.
ചങ്ങനാശേരി മാര്‍ക്കറ്റില്‍ ബോട്ട് ജെട്ടിക്കു സമീപം നിര്‍ത്തിയിട്ടിരുന്ന കാറിനുള്ളില്‍ കഴിഞ്ഞ വ്യാഴാഴ്ച രാത്രി ഏഴിനാണ് കാറ്ററിംഗ് സര്‍വീസ് ഉടമയായ ക്രിസ്റ്റിന് ആന്റണിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കാറ്ററിംഗ് ആവശ്യത്തിനുള്ള സാധനങ്ങള്‍ വാങ്ങാനെത്തിയതായിരുന്നു ക്രിസ്റ്റിന്.
ഹൃദയാഘാതമാണു മരണകാരണമെന്നു കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ഓള് കേരള കാറ്ററിംഗ് അസോസിയേഷന് ചങ്ങനാശേരി താലൂക്ക് ട്രഷററായ ക്രിസ്റ്റിന് കഴിഞ്ഞ ദിവസം ഏറ്റുമാനൂരില്‍ നടന്ന കാറ്ററിംഗ് അസോസിയേഷന്റെ ജില്ലാ സമ്മേളനത്തിന്റെ നേതൃനിരയില്‍ പ്രവര്‍ത്തിച്ചിരുന്നു.
ഭാര്യ രശ്മി സക്കറിയ കൈനകരി സെന്റ് മേരീസ് യുപി സ്കൂള്‍ അധ്യാപികയാണ്. ക്രിസ്ബന്‍ (പായിപ്പാട് എസ്എച്ച് സ്കൂളിലെ എല്‍കെജി വിദ്യാര്‍ഥി), ഡെല്‍സണ്‍(രണ്ടുമാസം) എന്നിവരാണ് മക്കള്‍. കണ്ണങ്കോട്ടാല് പരേതനായ ആന്റണിയാണ് പിതാവ്.
അമ്മ ജസി ആന്റണി പായിപ്പാട് ഗ്രാമപഞ്ചായത്ത് മുന്‍ അംഗവും ഇപ്പോള്‍ പായിപ്പാട് സെന്‍ട്രല്‍ സഹകരണബാങ്ക് ഭരണസമിതിയംഗവുമാണ്. യുകെയില്‍ നഴ്സായ സഹോദരി ക്രിസ്റ്റി സഹോദരന്റെ മരണവിവരം അറിഞ്ഞ് നാട്ടിലെത്തി. ക്രിസ്റ്റിന്റെ സംസ്കാരം ഇന്ന് മൂന്നിന് പായിപ്പാട് ലൂര്‍ദ്മാതാ പള്ളിയില്‍ നടക്കും.