പകർച്ചവ്യാധി ഭീഷണിയിൽ കാഞ്ഞിരപ്പള്ളി
1571115
Sunday, June 29, 2025 2:32 AM IST
കാഞ്ഞിരപ്പള്ളി: മഴക്കാലമെത്തിയതോടെ പകർച്ചവ്യാധി ഭീഷണിയിൽ കാഞ്ഞിരപ്പള്ളി. രോഗങ്ങള്‍ പടരുന്ന സാഹചര്യത്തിലും ആരോഗ്യവകുപ്പ് നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപണം.
ബസ് സ്റ്റാൻഡിലും ടൗണിലുമടക്കം മലിനജലം പരന്നൊഴുകുകയാണ്.
സ്റ്റാൻഡിൽ കംഫർട്ട് സ്റ്റേഷനിലെ മലിനജലമാണ് പരന്നൊഴുകുന്നതെങ്കിൽ ടൗണിൽ ഓടസംവിധാനങ്ങള് ശരിയാക്കാത്തതാണ് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. ടൗണിൽ ചെറുതും വലുതുമായ നിരവധി വെള്ളക്കെട്ടുകളുണ്ട്.
നിരവധി യാത്രക്കാരും വിവിധ ആവശ്യങ്ങള്‍ക്കെത്തുന്നവരും മലിനജലത്തില്‍ ചവിട്ടിയാണ് നടക്കുന്നത്. ഇത് രോഗങ്ങള്‍ക്ക് കാരണമാകുമെന്ന് പ്രദേശത്തെ വ്യാപാരികളടക്കം പറയുന്നു. വാഹനങ്ങൾ കടന്നു പോകുന്പോൾ തെറിക്കുന്ന ചെളിവെള്ളം ദേഹത്ത് പതിച്ചാൽ കനത്ത ചൊറിച്ചിൽ അനുഭവപ്പെടുന്നതായി യാത്രക്കാർ പറയുന്നു. സ്റ്റാൻഡിലൂടെ ഒഴുകുന്നത് കംഫർട്ട് സ്റ്റേഷനിൽനിന്നുള്ള മലിനജലമാണെന്ന് അറിയാതെയാണ് ഭൂരിഭാഗം ആൾക്കാരും ഇതിൽ ചവിട്ടി നടക്കുന്നത്.
പഞ്ചായത്തിന്റെ പലയിടങ്ങളിലും ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താത്തതും മലിനജലം കെട്ടിക്കിടക്കുന്നതും രോഗവ്യാപനത്തിനു കാരണങ്ങളായി കണ്ടെത്തിയിട്ടും ആരോഗ്യവകുപ്പ് നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപണമുണ്ട്.
കൊതുക് നശീകരണത്തിന് ഫോഗിംഗ്, ഉറവിട മാലിന്യ സംസ്കരണം, ബോധവത്കരണം എന്നിവ നടത്തിയെന്നാണ് ആരോഗ്യവകുപ്പ് അറിയിച്ചത്. വാര്‍ഡുതല സമിതികള്‍ക്ക് ബ്ലോക്ക് പഞ്ചായത്ത് പരിശീലവും നല്‍കിയിരുന്നു. തോട്ടപ്രദേശങ്ങളില്‍ കൊതുക് നശീകരണത്തിന് ഫോഗിംഗ് നടത്തിയെങ്കിലും പാതയോരങ്ങളിലടക്കം കാടുപിടിച്ചുകിടക്കുന്നത് തെളിക്കാന്‍ നടപടി സ്വീകരിച്ചില്ല. മഴക്കാലം ശക്തമായതോടെ അടിയന്തര നടപടികൾ അധികൃതർ കൈക്കൊണ്ടില്ലെങ്കിൽ പകർച്ചവ്യാധികൾ പടർന്നുപിടിച്ചേക്കുമെന്നു നാട്ടുകാർ പറയുന്നു.