കിടങ്ങറ ഈസ്റ്റ്-കോമങ്കേരിച്ചിറ-മേപ്രാല്‍ റോഡിൽ വെള്ളക്കെട്ട്; നിരവധി പ്രദേശങ്ങൾ ഒറ്റപ്പെട്ടു
1571074
Saturday, June 28, 2025 7:09 AM IST
ചങ്ങനാശേരി: ചങ്ങനാശേരി-ആലപ്പുഴ റോഡിലെ കിടങ്ങറ ഈസ്റ്റ് മേപ്രാല്മുക്കില്നിന്നു രണ്ട് പതിറ്റാണ്ടുമുമ്പ് കോമങ്കേരി -മേപ്രാല്‍ വഴി തിരുവല്ലയ്ക്ക് പുതിയ റോഡ് തുറന്നപ്പോള്‍ നാട്ടുകാര്‍ക്ക് ഏറെ പ്രതീക്ഷയും ആഹ്ലാദവുമായിരുന്നു. ചങ്ങനാശേരി നിയോജകമണ്ഡലത്തിന്റെ പരിധിയില്‍ ഈ റോഡിന്റെ ദൈര്‍ഘ്യം 3.750 കിലോമീറ്ററാണ്.
റോഡ് നിര്‍മിക്കുന്നതിനുമുമ്പ് പൂവം പാടശേഖരത്തിന്റെ ബണ്ടിലൂടെയായിരുന്നു നാട്ടുകാരുടെ യാത്ര. നാട്ടുകാരുടെ നിരന്തരമായ ആവശ്യത്തെത്തുടര്‍ന്നാണ് എംഎല്‍എയായിരുന്ന സി.എഫ്. തോമസ് മുന്‍കൈ എടുത്ത് ഈ റോഡിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. ഇപ്പോള്‍ ഒരു മഴ പെയ്യുമ്പോഴേ ഈ റോഡിന്റെ ഭൂരിഭാഗവും വെള്ളക്കെട്ടിലകപ്പെട്ട് പ്രദേശവാസികള്‍ ഒറ്റപ്പെടുകയാണ്്.
ചങ്ങനാശേരി-ആലപ്പുഴ റോഡിനെ നീരേറ്റുപുറം, കാവുംഭാഗം, പെരിങ്ങര, അഴിയിടത്തുചിറ, ഇടിഞ്ഞില്ലം, എടത്വ, തിരുവല്ല പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്ന റോഡാണിത്. പായിപ്പാട് പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍പ്പെട്ട കോമങ്കേരിച്ചിറ, അറുനൂറില്‍ പുതുവല്‍, മൂലേപുതുവല്‍ എന്നിവിടങ്ങളിലേക്കും മണിമലയാറു മുറിച്ചുകടന്നാല്‍ മുട്ടാര്‍ പഞ്ചായത്തിലേക്കും എളുപ്പത്തില്‍ ഈ റോഡിലൂടെ എത്താം.
അംബേദ്കര്‍ കോളനിയുടെ പുരോഗതിയും ലക്ഷ്യമായിരുന്നു
കോമങ്കേരിച്ചിറ, അറുനൂറില്‍ പുതുവല്‍, മൂലേപുതുവല്‍ പ്രദേശങ്ങളെ സംസ്ഥാന സര്‍ക്കാര്‍ നാല്പതു വര്‍ഷംമുമ്പ് അംബേദ്കര്‍ ഗ്രാമമായി പ്രഖ്യാപിച്ചിരുന്നു. ഹരിജന്‍ സെറ്റില്‍മെന്റ് കോളനിയായും ഇതു പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. അഞ്ഞൂറോളം കുടുംബങ്ങളാണ് ഇവിടെ കഴിയുന്നത്. കൃഷി, കൂലിവേല, ചങ്ങനാശേരിയിലെ വിവിധ സ്ഥാപനങ്ങളിലെ ജോലി എന്നിവയാണ് ഉപജീവനമാര്‍ഗം. ഇവരുടെ പുരോഗതിയും റോഡ് നിര്‍മാണത്തിലെ ലക്ഷ്യമായിരുന്നു.
പാടശേഖരങ്ങള്‍ക്കും സഹായകമാകുന്ന റോഡ്
പൂവം പാടം, എട്ടിയാകരി, മൂലആലഞ്ചേരിവാക്ക, കൈപ്പുഴാക്കല്‍ പുതുക്കാട് തുടങ്ങി 1500 ഏക്കർ കൃഷിയിടങ്ങളിലേക്ക് വിത്തും വളവും എത്തിക്കാനും പാടശേഖരങ്ങളില്‍ ഉത്പാദിപ്പിക്കുന്ന നെല്ല് ലോറിയില്‍ കൊണ്ടുപോകുന്നതിനുമായി നാനൂറോളം കര്‍ഷകര്‍ ആശ്രയിക്കുന്ന റോഡുകൂടിയാണിത്.
ഇവിടുത്തെ 95 ശതമാനം വിദ്യാര്‍ഥികളും ചങ്ങനാശേരിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് പഠിക്കുന്നത്. വിദ്യാര്‍ഥികളും ഈ റോഡ് തന്നെയാണ് ഉപയോഗിക്കുന്നത്. കാന്‍സർ രോഗികളും വയോജനങ്ങളും ശ്വാസംമുട്ടലിനെത്തുടര്‍ന്ന് ഓക്സിജന്‍ സിലിണ്ടറിനെ ആശ്രയിക്കുന്നവരും ഈ പ്രദേശങ്ങളിലുണ്ട്.
നിർമിച്ച അന്നുതൊട്ടെ ഈ റോഡില്‍ വെള്ളം കയറുന്നത് പതിവായിരുന്നു. ഈ വിഷയം പരിഗണിച്ച് സി.എഫ്. തോമസ് എംഎല്‍എ ഈ റോഡിന്റെ തുടക്കംമുതല്‍ ദൈവപ്പറമ്പുവരെയുള്ള ഒരു കിലോമീറ്റര്‍ ഉയര്‍ത്തുന്നതിന് ഫണ്ട് അനുവദിച്ച് റോഡ് ഉയര്‍ത്തിയിരുന്നു. ബാക്കിയുള്ള ഒന്നരക്കിലോമീറ്റര്‍ ദൂരം ഉയര്‍ത്തുന്നതിന് രണ്ടു കോടിയോളം രൂപ അനുവദിക്കുകയും ചെയ്തിരുന്നു. കരാറുകാരന് നിര്‍മാണത്തിനായി മെറ്റലും മറ്റും ഇറക്കിയെങ്കിലും സര്‍ക്കാരില്‍നിന്നു ഫണ്ട് ലഭിക്കാതെ വന്നതോടെ നിര്‍മാണം മുടങ്ങി.
രണ്ടേമുക്കാല്‍ കിലോമീറ്ററും വെള്ളത്തിൽ; വീടുകളില്‍ ദുരിതവും പട്ടിണിയും
ഇപ്പോള്‍ ഒരു നല്ല മഴ പെയ്താല്‍ രണ്ടേമുക്കാല്‍ കിലോമീറ്ററോളം റോഡ് വെള്ളത്തിലാകുക പതിവാണ്. ഇക്കഴിഞ്ഞ മേയ് അവസാനവാരം മുതലുള്ള മഴയില്‍ ഈ റോഡ് വെള്ളത്തിലകപ്പെപ്പെട്ടിരിക്കുകയാണ്. വള്ളമുള്ളവര്ക്കു മാത്രമേ പുറംനാട്ടിലേക്കു കടക്കാനാകൂ. വിദ്യാര്‍ഥികള്‍ക്കും തൊഴിലാളികള്‍ക്കും കച്ചവടക്കാര്‍ക്കും മറ്റു സ്ഥലത്തേക്ക് പോകാനും പറ്റുന്നില്ല. മുഴുവന്‍ വീടുകളും വെള്ളത്തിലാണ്. പല വീടുകളിലും രോഗവും ദാരിദ്ര്യവും കടന്നുകൂടിയിട്ടുണ്ട്.
അപ്പര്കുട്ടനാടിനും ദുരിതാശ്വാസ പരിഗണന വേണം
മഴക്കെടുതിയില്‍ കുട്ടനാടിന് ആനുകൂല്യങ്ങള്‍ ലഭിക്കുമ്പോഴും വെള്ളത്താല്‍ ചുറ്റപ്പെട്ടുകിടക്കുന്ന അപ്പര്‍ കുട്ടനാട് മേഖലയായ കോമങ്കേരിച്ചിറ, നക്രാല്‍ പുതുവല്‍, അറുനൂറില്‍ പുതുവല്‍, മൂലേല്പുതുവല്, എസി കോളനി, കാവാലിക്കരി, പൂവം, കാവാലിക്കരി, തെങ്ങനോടി, വെട്ടിത്തുരുത്ത്, പറാല്‍ പ്രദേശങ്ങള്‍ക്ക് ഈ ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ല.
കുട്ടനാടിനു സമാനമായ എല്ലാ യാതനകളും അനുഭവിക്കുന്ന തങ്ങള്‍ക്കും ദുരിതാശ്വാസ ആനുകൂല്യങ്ങള്‍ ലഭിക്കണമെന്നാണ് ഇവരുടെ ആവശ്യം. ഈ ആവശ്യം ഉന്നയിച്ച് രാഷ്ട്രീയ കക്ഷി ഭേദമില്ലാതെ നിവേദനങ്ങളും സമരങ്ങളുമായി രംഗത്തിറങ്ങാന്‍ നാട്ടുകാര്‍ സംഘടിക്കുന്നുണ്ട്.
വിനയായി എസി റോഡിന്റെ അശാസ്ത്രീയ നിര്‍മാണവും
എസി റോഡിന്റെ അശാസ്ത്രീയ നിര്മാണത്തോടെയാണ് ഈ റോഡും സമീപ പ്രദേശങ്ങളും വെള്ളക്കെട്ടില്‍ അകപ്പെട്ടതെന്നാണ് അംബേദ്കര്‍ കോളനി പ്രദേശവാസികള്‍ ചൂണ്ടിക്കാട്ടുന്നത്. എസി റോഡില്‍ നിര്‍മിച്ച പതിമൂന്നു കലുങ്കുകളില്‍ മൂന്നു കലുങ്കുകള്‍ ഒഴിച്ചുള്ളവ തുറക്കാത്തതും എസി കനാലില്‍ പോളയും മാലിന്യങ്ങളും തിങ്ങിനിറഞ്ഞതും ഈ പ്രദേങ്ങളെ വെള്ളക്കെട്ടില്‍ അകപ്പെടുത്തുകയാണെന്നു നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.
കിടങ്ങറ വലിയപാലത്തിന്റെയും കിടങ്ങറ ഈസ്റ്റ് പാലത്തിന്റെയും തൂണുകളില്‍ കിഴക്കന്‍ വെള്ളത്തില്‍ വന്നുചേര്‍ന്ന മുളയും ചപ്പുചവറും പ്ലാസ്റ്റിക് കുപ്പികളും അടിഞ്ഞുകൂടിയതും ഒഴുക്കിനു വിഘാതമാകുന്നുണ്ട്.
കോമങ്കേരിച്ചിറ റോഡിന് സംരക്ഷണ ഭിത്തി വേണം; 3.750 കി.മി. റോഡും ഉയര്ത്തിനിര്മിക്കണം
കിടങ്ങറഈസ്റ്റ് മേപ്രാല്മുക്കില്നിന്നാരംഭിച്ച് കോമങ്കേരി -മേപ്രാല്‍ വഴി തിരുവല്ലയ്ക്കുള്ള റോഡിന്റെ ആറ്റുമാലി കലുങ്കുവരെയുള്ള 3.750 കിലോമീറ്റര്‍ ദൂരം റോഡ് ഉയര്‍ത്തിയെങ്കിലേ റോഡിലെ വെള്ളക്കെട്ടിനു പരിഹാരമാകൂവെന്ന് നാട്ടുകാർ പറയുന്നു.
ഇങ്ങനെ മാത്രമേ മഴക്കാലത്ത് റോഡിലെ യാത്ര സുഗമമാക്കാന്‍ സാധിക്കൂ. ഇതിന് സര്‍ക്കാര്‍ പ്രത്യേക പദ്ധതി തയാറാക്കി ഫണ്ട് അനുവദിക്കണം. അപ്പര്‍കുട്ടനാടിന്റെ പരിസ്ഥിതിയില്‍ റോഡ് നിര്‍മിക്കുമ്പോള്‍ നാട്ടുകാരുടെ അഭിപ്രായങ്ങൾക്കൂടി മാനിക്കപ്പെടണം.
ഈ റോഡിന് ടാറിംഗ് ഉള്‍പ്പെടെ എട്ടുമീറ്റര്‍ വീതിയാണുള്ളത്. ഇരുവശങ്ങളിലും പാടശേഖരമായതിനാല്‍ റോഡ് ഉയര്‍ത്തുന്നതിനൊപ്പം ഇരുവശങ്ങളിലും സംരക്ഷണ ഭിത്തി കെട്ടി ഉറപ്പുവരുത്തിയെങ്കിലേ ബലവത്താകുകയുള്ളൂ. ഇക്കാര്യത്തിന് സത്വര നടപടികള്‍ ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.