പീച്ചി മോഡൽ ഫ്ളോട്ടിംഗ് സിസ്റ്റം : ടെൻഡർ നടപടികൾക്കു തുടക്കം
Wednesday, May 31, 2023 3:42 AM IST
മൂലമറ്റം: മലങ്കര ജലാശയത്തിൽനിന്നു കോട്ടയം ജില്ലയിലെ 13 പഞ്ചായത്തുകളിൽ കുടിവെള്ളം എത്തിക്കുന്ന മലങ്കര - കോട്ടയം കുടിവെള്ള പദ്ധതിയുടെ ടെൻഡർ നടപടികൾക്കു തുടക്കമായി. മലങ്കര ജലാശയത്തിൽ ഫ്ളോട്ടിംഗ് മോട്ടർ സ്ഥാപിച്ച് നീലൂരിൽ രണ്ടുലക്ഷം ലിറ്റർ ശേഷിയുള്ള ടാങ്ക് നിർമിച്ച് കുടിവെള്ളം വിതരണം ചെയ്യുന്ന പദ്ധതിയാണിത്. രണ്ടു ഘട്ടമായി നടപ്പാക്കുന്ന പദ്ധതിക്കായി 1243 കോടിയാണ് ആകെ ചെലവ്. മൂന്നിലവ്, മേലുകാവ്, കടനാട്, രാമപുരം, തിടനാട്, ഭരണങ്ങാനം, മീനച്ചിൽ, തലപ്പലം, തലനാട്, തീക്കോയി, പൂഞ്ഞാർ, തെക്കേക്കര, കൂട്ടിക്കൽ എന്നീ പഞ്ചായത്തുകളിലാണ് പദ്ധതിയിലൂടെ കുടിവെള്ളമെത്തിക്കുന്നത്.

ജില്ലയിലെ മറ്റു പദ്ധതികളിൽനിന്നു വ്യത്യസ്തമായി കുടിവെള്ളം വിതരണം ചെയ്യാൻ പന്പ് ഹൗസ് നിർമിക്കുന്നില്ലെന്ന പ്രത്യേകതയും ഇതിനുണ്ട്. പീച്ചി ഡാമിലേതുപോലെ ജലാശയത്തിൽ പൊങ്ങിക്കിടക്കുന്ന ഫ്ളോട്ടിംഗ് മോട്ടറാണ് സ്ഥാപിക്കുന്നത്. 350 കുതിരശക്തിയുള്ള ആറ് മോട്ടറുകൾ ജലാശയത്തിലെ പ്ലാറ്റ്ഫോമിൽ സ്ഥാപിക്കും. ഇതിൽ നാലെണ്ണമാണ് ഒരേ സമയം പ്രവർത്തിപ്പിക്കുക.

മോട്ടറുകൾ പ്രവർത്തിപ്പിക്കാൻ ജലാശയത്തിന്‍റെ കരയിൽ മോട്ടോർ പുരയും ഇതിനാവശ്യമായ വൈദ്യുതിക്കായി ട്രാൻസ്ഫോർമറും സ്ഥാപിക്കും. പന്പ് ചെയ്യുന്ന വെള്ളം നീലൂരിൽ എത്തിച്ച് ശുദ്ധീകരിക്കും. പദ്ധതിയുടെ ഭാഗമായി നാലു കിലോമീറ്റർ പൈപ്പുലൈനിന്‍റെയും ടെൻഡർ ക്ഷണിച്ചിട്ടുണ്ട്. രണ്ടാഴ്ചയ്ക്കുളളിൽ ഈ ടെൻഡറും തുറക്കുന്നതിനാണു തീരുമാനം. വാട്ടർ അഥോറിറ്റിയും ജൽജീവൻ മിഷനും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്.

ബൃഹത് പദ്ധതി

മൂന്നിലവ് 77.59 കോടി, കടനാട് 95.40 കോടി, രാമപുരം 146.75 കോടി, തലനാട് 55.83 കോടി, മേലുകാവ് 75.12 കോടി, പൂഞ്ഞാർ 86.81 കോടി, പൂഞ്ഞാർ തെക്കേക്കര 100.83 കോടി, തീക്കോയി 97.95 കോടി, തിടനാട് 111.68 കോടി, മീനച്ചിൽ 111.37 കോടി, ഭരണങ്ങാനം 92.79 കോടി, കുട്ടിക്കൽ 148.74 കോടി, തലപ്പലം 49.24 കോടി എന്നിങ്ങനെയാണ് ഓരോ പഞ്ചായത്തുകൾക്കും തുക വകയിരുത്തിയിരിക്കുന്നത്.

പദ്ധതി നടപ്പാകുന്നതോടെ പാലാ നിയോജക മണ്ഡലത്തിലെ എട്ടും പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ അഞ്ചും പഞ്ചായത്തുകളിലെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരമാകും.
ഇതുവഴി അരലക്ഷത്തോളം കുടുംബങ്ങൾക്കു വർഷം മുഴുവൻ ശുദ്ധജലം ലഭിക്കും. പ്രതിദിനം 40 ദശലക്ഷം ലിറ്റർ കുടിവെള്ളം വിതരണം ചെയ്യാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. 1998ൽ മന്ത്രിയായിരുന്ന കെ.എം. മാണിയാണ് പദ്ധതിക്ക് പച്ചക്കൊടി കാട്ടിയത്. മന്ത്രി റോഷി അഗസ്റ്റിനാണ് നിലവിൽ പദ്ധതിക്ക് ഭരണാനുമതി നൽകി തുടർ നടപടികൾ സ്വീകരിച്ചത്.