കുരിശു പിഴുതവരെ സർക്കാർ സംരക്ഷിക്കുന്നു: ബിജോ മാണി
1560700
Sunday, May 18, 2025 11:59 PM IST
വണ്ണപ്പുറം: നാരങ്ങാനത്ത് തൊമ്മൻകുത്ത് സെന്റ് തോമസ് പള്ളിയുടെ കൈവശഭൂമിയിലെ കുരിശ് പിഴുതു മാറ്റിയ സംഭവത്തിൽ കുറ്റക്കാർക്കെതിരേ നടപടി സ്വീകരിക്കുന്നതിൽ സർക്കാരിന് വിമുഖതയെന്ന് ഡിസിസി ജനറൽ സെക്രട്ടറി ബിജോ മാണി. കുരിശ് പിഴുതുകൊണ്ടുപോയ കാളിയാർ റേഞ്ച് ഓഫീസറും വണ്ണപ്പുറം പഞ്ചായത്തിലെ 4005 ഏക്കർ ഭൂമി യാതൊരു പരിശോധനയും കൂടാതെ വനമാണെന്നു റിപ്പോർട്ട് നൽകിയ വില്ലേജ് ഓഫീസറും ഇപ്പോഴും ഇവിടെ ജോലിയിൽ തുടരുകയാണ്. ഇക്കാര്യത്തിൽ സിപിഎം നടത്തിയ വില്ലേജ് ഓഫീസ് ധർണ നാട്ടുകാരെ കബളിപ്പിക്കാനാണ്. പിഴുതുകൊണ്ടുപോയ കുരിശ് പുനഃസ്ഥാപിക്കുമെന്നു പറഞ്ഞ സിപിഎം ജില്ലാ സെക്രട്ടറി എവിടെ പോയെന്നും അദ്ദേഹം ചോദിച്ചു.
കേരള കോണ്ഗ്രസ്-എം നേതാവ് ജോസ് കെ. മാണി നാരങ്ങാനത്തെത്തി പിറ്റേന്നുതന്നെ പള്ളിയുടെ കൈവശ ഭൂമിയിൽ ഉണ്ടായിരുന്ന പ്രാർഥനാ പീഠവും സ്റ്റാൻഡും ഉൾപ്പെടെ വലിച്ചെറിഞ്ഞു നശിപ്പിച്ച ഉദ്യോഗസ്ഥർക്കെതിരേ നടപടി എടുക്കാനുള്ള ആർജവം പോലും സർക്കാരിനില്ല. കോതമംഗലത്ത് ആന്റണി ജോണ് എംഎൽഎയുടെ നേതൃത്വത്തിൽ അനൗദ്യോഗിക ചർച്ച നടത്തിയത് വിശ്വാസികളുടെയും നാട്ടുകാരുടെയും ശ്രദ്ധ തിരിക്കാനാണെന്നും പ്രതിഷേധങ്ങൾ കെട്ടടങ്ങുന്പോൾ ഇനിയും കുടിയിറക്ക് നടത്താനും കർഷകന്റെമേൽ കുതിര കയറാനും വനം വകുപ്പ് ഉദ്യോഗസ്ഥരെ ഇടതു സർക്കാർ കയറൂരി വിടുമെന്നും ബിജോ മാണി പറഞ്ഞു.