മൂന്നാറിലെ ഗതാഗതക്കുരുക്കിൽ വലഞ്ഞ് സഞ്ചാരികൾ
1560942
Tuesday, May 20, 2025 12:00 AM IST
മൂന്നാർ: അവധിക്കാലം ആഘോഷമാക്കാൻ മൂന്നാറിലെത്തുന്ന സഞ്ചാരികൾ മണിക്കൂറുകളോളം ഗതാഗതക്കുരുക്കിൽ കുരുങ്ങുന്നത് തിരിച്ചടിയാകുന്നു. മണിക്കൂറുകളോളം റോഡിൽ കിടക്കേണ്ടിവരുന്നത് സഞ്ചാരികളെ ദുരിതത്തിലാക്കുകയാണ്. ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ട്രാഫിക് പരിഷ്കരണ കമ്മിറ്റി പലപ്പോഴും ചേരാറുണ്ടെങ്കിലും നടപടികൾ ഇഴയുകയാണ്. സീസണിലെ തിരക്ക് പ്രമാണിച്ച് മുൻകരുതലുകൾ സ്വീകരിക്കാത്തതും പ്രശ്നം രൂക്ഷമാക്കുകയാണ്.
റോഡരികിലെ അനധികൃത പാർക്കിംഗ് ഒഴിവാക്കാൻ പോലീസ് നടപടി സ്വീകരിക്കാത്തതും പ്രശ്നം സങ്കീർണമാക്കുന്നു. മൂന്നാർ ടോപ്പ് സ്റ്റേഷൻ റോഡിലും അന്തർസംസ്ഥാന പാതയായ മൂന്നാർ-ഉഡുമൽപേട്ട റോഡിലെ രാജമല അഞ്ചാം മൈലിലുമാണ് ഗതാഗതക്കുരുക്ക് ഏറ്റവും രൂക്ഷം. ഫോട്ടോ പോയിന്റ്, മാട്ടുപ്പെട്ടി ജംഗ്ഷൻ, മൂന്നാർ കോളനി സ്റ്റാൻഡ്, നയമക്കാട് അഞ്ചാം മൈൽ എന്നിവിടങ്ങളിലും കനത്ത ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.
കുരുക്കിൽപ്പെട്ട് മണിക്കൂറുകളോളം കാത്തു കിടന്നാലേ മുന്നോട്ടുപോകാനാവൂ എന്നതാണ് സ്ഥിതി. വീതി കുറഞ്ഞ അന്തർസംസ്ഥാനപാതയിൽ ഇരുചക്രവാഹനങ്ങൾക്കും പോലും കടന്നു പോകാനാകാത്ത തരത്തിലുള്ള വാഹനബാഹുല്യമാണ് അനുഭവപ്പെടുന്നത്. ആംബുലൻസ് ഉൾപ്പെടെയുള്ള അത്യാവശ്യ സേവനങ്ങൾക്കും പോലും കൃത്യസമയത്ത് എത്താവാനാവാത്ത സ്ഥിതിയാണ്. സീസണ് സമയങ്ങളിൽ മൂന്നാറിൽ ഉണ്ടാകാനിടയുള്ള തിരക്കിനെക്കുറിച്ച് വ്യക്തമായ ബോധ്യമുണ്ടായിട്ടും ആവശ്യമായ നടപടികൾ സ്വീകരിക്കാൻ അധികൃതർ തയാറാകാത്തത് പ്രതിഷേധത്തിനും കാരണമായിട്ടുണ്ട്. അതേ സമയം ഇവിടെ ഗതാഗതകുരുക്ക് രൂക്ഷമായതിനാൽ വാഗമണ് അടക്കമുള്ള ജില്ലയിലെ മറ്റു വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് പോകാനാണ്കൂടുതൽ പേരും ഇഷ്ടപ്പെടുന്നത്.
വാഗമണ്ണിൽ അഡ്വഞ്ചർ ടൂറിസം പാർക്ക് പ്രവർത്തനം ആരംഭിച്ചതോടെ ഇവിടെയും കഴിഞ്ഞ ദിവസങ്ങളിൽ തിരക്ക് രൂക്ഷമായിരുന്നു. അവധിക്കാലമായതിനാൽ ശനി, ഞായർ ദിവസങ്ങളിലാണ് സഞ്ചാരികൾ കൂടുതലായും എത്തുന്നത്. സമീപദിവസങ്ങളിൽ ആയിരക്കണക്കിനു സഞ്ചാരികളാണ് ജില്ലയിലെത്തിയത്.