കാലവർഷം പതിവിലും നേരത്തേ; മഴക്കാലപൂർവ ശുചീകരണം പാളി
1561275
Wednesday, May 21, 2025 5:24 AM IST
തൊടുപുഴ: കാലവർഷം പതിവിലും മുന്നേ എത്തിയതോടെ പാതിവഴിപോലും പിന്നിടാതെ മഴക്കാലപൂർവ ശുചീകരണം. മുൻവർഷങ്ങളിൽ ജൂണ്ആദ്യമായിരുന്നു മഴക്കാലം എത്തിയിരുന്നത്. അതിനാൽ മേയ് അവസാനവാരം ശുചീകരണം നടത്തുകയായിരുന്നു പതിവ്. എന്നാൽ കണക്കുകൂട്ടലുകൾ തെറ്റിയതോടെ ശുചീകരണം അപ്പാടെ പാളി. ജില്ലയിൽ 52 പഞ്ചായത്തുകളും രണ്ട് നഗരസഭകളുമാണുള്ളത്.
ഇതിൽ വിരലിൽ എണ്ണാവുന്ന തദ്ദേശ സ്ഥാപനങ്ങൾ മാത്രമാണ് മഴക്കാല രോഗങ്ങളും പകർച്ചവ്യാധികളും തടയുന്നതിന്റെ ഭാഗമായി ഓടശുചീകരണം, മാലിന്യനിർമാർജന പ്രവർത്തനങ്ങൾ, വെള്ളക്കെട്ട് ഒഴിവാക്കൽ, കൊതുക് നിർമാർജന മുന്നൊരുക്കങ്ങൾ എന്നിവ നടത്തിയിട്ടുള്ളത്. ഇതുമൂലം മണ്ണും മാലിന്യവുംകൊണ്ട് ഓടകൾ നിറഞ്ഞിരിക്കുകയാണ്. ഇതുമൂലം കനത്തമഴ പെയ്താൽ റോഡിൽ വെള്ളക്കെട്ടുണ്ടാകുന്ന സ്ഥിതിയാണ്.
വ്യാപാരസ്ഥാപനങ്ങളിൽപോലും വെള്ളം കയറി സാധനസാമഗ്രികൾ നശിക്കാനുള്ള സാധ്യത ഏറെയാണ്. ഇതിനു പുറമേ ഓടകളിൽ കൊതുകും മറ്റും വളർന്ന് പകർച്ചവ്യാധികൾ പടർന്നു പിടിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ഡെങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം, വൈറൽ പനി എന്നിവ മഴക്കാലത്തിന്റെ തുടക്കത്തിൽ തന്നെ പിടിപെടാനുള്ള സാധ്യതയും കൂടുതലാണ്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കു പുറമേ ആരോഗ്യപ്രവർത്തകർ, സന്നദ്ധപ്രവർത്തകർ, ആശാവർക്കർമാർ എന്നിവരുടെയെല്ലാം കൂട്ടായ പരിശ്രമം ഉണ്ടായാലെ പകർച്ചവ്യാധിയുടെ വ്യാപനം ഉണ്ടാകാതെ നാടും നഗരവും സംരക്ഷിക്കാൻ കഴിയൂ.
ജില്ലാ ഭരണകൂടം ഇതിനാവശ്യമായ മാർഗനിർദേശങ്ങൾ അടിയന്തരമായി പുറപ്പെടുവിച്ചേ മതിയാകൂ. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും താലൂക്ക്, ജില്ല ആശുപത്രികളിലും മഴക്കാല രോഗങ്ങളെ പ്രതിരോധിക്കുന്നതിനായി കൂടുതൽ മരുന്നുകൾ എത്തിക്കുന്നതിനും ആവശ്യത്തിന് ഡോക്ടർമാരുടെ സേവനം ഉറപ്പാക്കുന്നതിനും അടിയന്തര നടപടി ഉണ്ടാകേണ്ടിയിരിക്കുന്നു.
മണലും മാലിന്യവും നീക്കാനായില്ല
രണ്ടുപ്രളയത്തിന്റെ നടുക്കുന്ന ഓർമകൾ നിലനിൽക്കുന്പോഴും പുഴകൾ, തോടുകൾ എന്നിവിടങ്ങളിലെ സുഗമമായ ഒഴുക്ക് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി വർഷങ്ങളായി അടിഞ്ഞുകൂടി കിടക്കുന്ന മണലും ചെളിയും നീക്കം ചെയ്യുന്നതിന് ഇനിയും കഴിഞ്ഞിട്ടില്ല. ഇതു വീണ്ടും ദുരന്തസാധ്യത വർധിപ്പിക്കുന്നു. ഡാമുകളിലെ സ്ഥിതിയും വ്യത്യസ്തമല്ല.
ജില്ലയിലെ പ്രധാനപ്പെട്ട ഡാമുകളിലെല്ലാം മണ്ണും മണലുമെല്ലാം അടിഞ്ഞ് സംഭരണശേഷി കുറഞ്ഞ നിലയിലാണ്. ഇതുമൂലം ഏതാനും ദിവസം മഴ തുടർച്ചയായി പെയ്താൽ ഡാമുകൾ വളരെ വേഗം നിറയുകയും തുറന്നുവിടേണ്ട സ്ഥിതിയുമാണുണ്ടാകുന്നത്. അതതു തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയിലുള്ള പുഴകളും തോടുകളും ആഴംകൂട്ടുന്നതിനും ജലപ്രവാഹത്തിന്റെ തടസം നീക്കുന്നതിനുമുള്ള നടപടികളും ആരംഭിക്കാനായിട്ടില്ല.
അപകടം തലയ്ക്കുമുകളിൽ
ജില്ലയിലെ സംസ്ഥാന പാത, പിഡബ്ല്യുഡി റോഡുകൾ, പഞ്ചായത്ത് റോഡുകൾ എന്നിവിടങ്ങളിൽ അപകട ഭീഷണി ഉയർത്തി നിൽക്കുന്ന മരങ്ങൾ മുറിച്ചുനീക്കി ഗതാഗതം സുരക്ഷിതമാക്കുന്നതിനുള്ള നടപടി കടലാസിലാണ്. അപകട ഭീഷണിയുള്ള സ്ഥലങ്ങളിലെ മരങ്ങൾ മുറിച്ചുനീക്കുന്നതിനു ബന്ധപ്പെട്ട വകുപ്പുകൾ നടപടി സ്വീകരിക്കണമെന്ന സർക്കാർ ഉത്തരവ് നൽകിയിരുന്നെങ്കിലും അധികൃതർ ഇതുകണ്ട ഭാവമില്ല.
സർക്കാർ ഓഫീസുകൾ, വിദ്യാലയങ്ങൾ, സ്വകാര്യ വ്യക്തികളുടെ പുരയിടങ്ങൾ എന്നിവിടങ്ങളിൽ ഭീഷണിയായി നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റുന്ന കാര്യത്തിലും മെല്ലപ്പോക്കാണ്. കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ ശക്തമായ കാറ്റും തീവ്രമഴയുമുണ്ടായാൽ വഴിയോരങ്ങളിലെ പല മരങ്ങളും ഒടിഞ്ഞുവീഴാവുന്ന സ്ഥിതിയാണുള്ളത്.റോഡിൽ ഡ്രൈവർമാരുടെ കാഴ്ച മറച്ചു നിൽക്കുന്ന കാടുംപടലും വെട്ടിനീക്കാനും അടിയന്തരനടപടി ഉണ്ടാകേണ്ടിയിരിക്കുന്നു.
സുരക്ഷയില്ലാതെ ടൂറിസം കേന്ദ്രങ്ങൾ
ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ എത്തുന്ന സഞ്ചാരികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനായി അപകട മേഖലകളിൽ പോലും മുന്നറിയിപ്പു ബോർഡുകളോ ബാരിക്കേഡുകളോ സ്ഥാപിക്കാൻ നടപടി സ്വീകരിച്ചിട്ടില്ല. ടൂറിസം പ്രമോഷൻ കൗണ്സിൽ, ടൂറിസംവകുപ്പ് എന്നിവയുടെ നേതൃത്വത്തിലാണ് ഇത്തരം നടപടികൾ സ്വീകരിക്കേണ്ടത്. ഇംഗ്ലീഷ്, മലയാളം, തമിഴ് ഭാഷകളിൽ മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കണമെന്ന് ഉത്തരവുണ്ടെങ്കിലും പലയിടങ്ങളിലും അതു പാലിക്കപ്പെട്ടിട്ടില്ല. പ്രത്യേകിച്ച് വെള്ളച്ചാട്ടങ്ങൾ കാണാൻ ആളുകൾ എത്തുന്ന സ്ഥലങ്ങളിൽ ബോർഡുകൾ സ്ഥാപിച്ചില്ലെങ്കിൽ അപകട സാധ്യതയേറെയാണ്.
മരണക്കെണിയായി ജലാശയങ്ങൾ
പാറമടകളോടനുബന്ധിച്ചുള്ള കുളങ്ങൾ, പടുതാക്കുളങ്ങൾ എന്നിവ അപകടം വിതയ്ക്കുന്ന ഇടങ്ങളാണ്. മഴക്കാലത്ത് ഇത്തരം ഇടങ്ങളിൽ കുട്ടികളും മറ്റും വീണ് മുങ്ങിമരിക്കുന്നതു പതിവാണ്. ഇങ്ങനെയുള്ള സ്ഥലങ്ങളിൽ സുരക്ഷാവേലികൾ നിർമിക്കണമെന്ന് സർക്കാർ നേരത്തെ ഉത്തരവ് നൽകിയിരുന്നു. എന്നാൽ ഇക്കാര്യത്തിൽ തുടർ നടപടികൾ ഉണ്ടായിട്ടില്ല.
പാറമടകളിൽ മൈനിംഗ് ആന്ഡ് ജിയോളജി വകുപ്പധികൃതർ പരിശോധന നടത്തി വെള്ളംകെട്ടിനിൽക്കുന്ന കുളങ്ങളും മറ്റും ഉണ്ടോയെന്ന് പരിശോധന നടത്തണമെന്നാണ് ഉത്തരവിൽ പറഞ്ഞിരുന്നത്. സ്വകാര്യവ്യക്തികൾ മത്സ്യം വളർത്തലിനും ജലസേചനത്തിനുമായി നിർമിച്ചിരിക്കുന്ന പടുതാക്കുളങ്ങൾ വർഷകാലമാകുന്നതോടെ പായലും മറ്റും പിടിച്ച് തെന്നിവീഴാവുന്ന അവസ്ഥയിലാണ്. പടുതാക്കുളത്തിൽ കാൽവഴുതിവീണ് ജില്ലയിലെ ഹൈറേഞ്ച് മേഖലയിൽ നിരവധി മരണങ്ങൾ സംഭവിച്ചിട്ടുണ്ട്. കുട്ടികളാണ് കൂടുതലായും അപകടത്തിൽപ്പെടുന്നത്. മലങ്കര, ഇടുക്കി ജലാശയങ്ങളിലും അപകടം പതിവാണ്. മഴക്കാലത്ത് ജലാശയങ്ങളിലും മറ്റും ഇറങ്ങുന്നത് ഒഴിവാക്കുകയാണെങ്കിൽ ഇത്തരം അപകടങ്ങൾ ഒരുപരിധിവരെ നിയന്ത്രിക്കാനാകും. ഇക്കാര്യത്തിൽ അധികൃതരുടെ നിർദേശം പാലിക്കാൻ ജനങ്ങളും തയാറാകേണ്ടിയിരിക്കുന്നു.
"നമുക്കും സേഫാകാം' കാന്പയിന് തുടക്കമായി
കുമാരമംഗലം: പഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ മഴക്കാല രോഗ പ്രതിരോധ പ്രവർത്തനങ്ങൾക്കും ശുചീകരണ പ്രവർത്തനങ്ങൾക്കും തുടക്കമായി. പഞ്ചായത്ത് തലത്തിൽ ചേർന്ന യോഗത്തിൽ പ്രവർത്തനങ്ങളുടെ രൂപരേഖ തയാറാക്കി. ജാഗ്രതാ സമിതികൾ വാർഡ് തലത്തിലുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും.
25 മുതൽ എല്ലാ വീടുകളിലും കൊതുകിന്റെ ഉറവിട നശീകരണം, കുടിവെള്ള സ്രോതസുകളുടെ ക്ലോറിനേഷൻ, ബോധവത്കരണ നോട്ടീസുകളുടെ വിതരണം എന്നിവ നടത്തും. ഇതിനു പുറമേ തെരഞ്ഞെടുത്ത സ്ഥലങ്ങളിൽ ക്ലാസുകൾ സംഘടിപ്പിക്കും.
ഓടകൾ, മാലിന്യം നിക്ഷേപിച്ചിരിക്കുന്ന സ്ഥലങ്ങൾ തുടങ്ങിയവ ശുചീകരിക്കും. എലിപ്പനി പ്രതിരോധത്തിനായി വിപുലമായ പ്രവർത്തനങ്ങളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. തൊഴിലുറപ്പ് പ്രവർത്തകർ, കൃഷിക്കാർ, ക്ഷീര കർഷകർ, മീൻപിടിത്തക്കാർ എന്നിവർക്ക് എലിപ്പനിക്കെതിരേയുള്ള പ്രതിരോധ മരുന്ന് വിതരണം ചെയ്യും. സ്വയം ചികിത്സ നിർബന്ധമായും ഒഴിവാക്കണം. പനിയും മറ്റ് രോഗലക്ഷണങ്ങളും ഉള്ളവർ ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെടണം. മോശമായ സാഹചര്യത്തിൽ ഭക്ഷണം പാചകം ചെയ്ത് വിതരണം നടത്തുന്ന തട്ടുകടകൾ, ഹോട്ടലുകൾ, ഹോസ്റ്റലുകൾ, വഴിയോര ഭക്ഷണശാലകൾ എന്നിവിടങ്ങളിൽ പരിശോധന ഉൗർജിതമാക്കാനും തീരുമാനിച്ചു. കുടിവെള്ളം വിതരണം ചെയ്യുന്ന ടാങ്കർ ലോറികളിൽ വരും ദിവസങ്ങളിൽ കർശന പരിശോധന നടത്തും.
പകർച്ചവ്യാധികൾ പടർന്നു പിടിക്കാൻ ഇടയാക്കുന്ന സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന സ്ഥാപനങ്ങൾ, വീടുകൾ എന്നിവയ്ക്കെതിരേ പൊതുജനാരോഗ്യ നിയമപ്രകാരം കർശന നടപടി സ്വീകരിക്കും. അൽ അസ്ഹർ ദന്തൽ കോളേജിൽ നടന്ന പഞ്ചായത്ത് തല ഉദ്ഘാടനം പ്രസിഡന്റ് ഗ്രേസി തോമസ് നിർവഹിച്ചു. ദന്തൽ കോളേജ് മാനേജിംഗ് ഡയറക്ടർ ഡോ.പൈജാസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിബിൻ വർഗീസ്, മെഡിക്കൽ ഓഫീസർ ഡോ. റോസ് റെയ്നോൾഡ് തുടങ്ങിയവർ പ്രസംഗിച്ചു.