മുട്ടം, മൂലമറ്റം മേഖലകളിൽ വ്യാപക നാശം
1562639
Monday, May 26, 2025 11:34 PM IST
മൂലമറ്റം: കനത്ത മഴയിലും കാറ്റിലും മുട്ടം, മൂലമറ്റം മേഖലകളിൽ വ്യാപക നാശം. നിരവധി സ്ഥലത്ത് മരങ്ങൾ ഒടിഞ്ഞും സംരക്ഷണ ഭിത്തി ഇടിഞ്ഞും വെള്ളം കയറിയും നാശനഷ്ടമുണ്ടായി. മുട്ടം പരപ്പാൻതോട് കരകവിഞ്ഞൊഴുകി നിരവധി വീടുകളിൽ വെള്ളം കയറി. മുട്ടം ശങ്കരപ്പിള്ളി പൈതയ്ക്കൽ ഗീത പുഷ്പരാജിന്റെ വീടിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞ് വീട് അപകടാവസ്ഥയിലായി.
ശങ്കരപ്പിളളി ഓടക്കൽ ബേബി ചെറിയാന്റെ വീടിന്റെ സംരക്ഷണ ഭിത്തിയിടിഞ്ഞു. തുടങ്ങനാട് - വള്ളിപ്പാറ റൂട്ടിൽ മരം കടപുഴകി വീണ് മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. കനത്ത മഴയെത്തുടർന്ന് പ്രധാന റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. റോഡിന്റെ പകുതിയോളം വെള്ളം കെട്ടിനിൽക്കുന്ന അവസ്ഥയാണുള്ളത്.
മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി ഓടകൾ വൃത്തിയാക്കാതിരുന്നതാണ് റോഡിൽ വെള്ളക്കെട്ട് ഉണ്ടാകാൻ കാരണം. തൊടുപുഴ-മൂലമറ്റം റോഡിൽ നിരവധിയിടങ്ങളിലാണ് വെള്ളക്കെട്ട് ഉണ്ടായത്. മരങ്ങൾ വീണ് മൂലമറ്റം കെഎസ്ഇബി ക്വാർട്ടേഴ്സുകളും വാഹനങ്ങളും തകർന്നു. മൂലമറ്റം വാഗമണ് റോഡിൽ കുന്പങ്ങാനത്ത് മരം ഒടിഞ്ഞു വീണു ഗതാഗതം തടസപ്പെട്ടു .
മൂലമറ്റം ഫയർഫോഴ്സെത്തി മരം വെട്ടി മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. കനത്ത കാറ്റിനെ തുടർന്ന് ഇടുക്കി കുളമാവിൽ 66 കെവി വൈദ്യുതി ലൈൻ കടന്നുപോകുന്ന ടവറിലേക്കും 11 കെവി ലൈനിലേക്കും കൂറ്റൻ മരങ്ങൾ വീണ് കുളമാവ് കെഎസ്ഇബി സബ് സ്റ്റേഷന്റെ പ്രവർത്തനം തടസപ്പെട്ടു. മൂലമറ്റം അഗ്നിരക്ഷാ സേന സ്ഥലത്തെത്തി മരങ്ങൾ വെട്ടി നീക്കി. പൊട്ടിയ വൈദ്യുതി ലൈനുകൾ പുനഃസ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.