മഴ: കട്ടപ്പന മേഖലയിൽ വ്യാപക നാശം
1562641
Monday, May 26, 2025 11:34 PM IST
കട്ടപ്പന: കാലവർഷം ശക്തി പ്രാപിച്ചതോടെ കട്ടപ്പന മേഖലയിൽ വ്യാപകമായ നാശം. കട്ടപ്പന നഗരസഭയിലും ചുറ്റുപാടും ശക്തമായ മഴയാണ് ഏതാനും ദിവസങ്ങളായി പെയ്തുകൊണ്ടിരിക്കുന്നത്. മണ്സൂണിന്റെ തുടക്കത്തിൽത്തന്നെ വ്യാപകമായ നാശം സംഭവിക്കുന്നത് ആദ്യമായാണ്. കട്ടപ്പനയാറ്റിലേക്ക് വന്നുചേരുന്ന വിവിധ കൈത്തോടുകളിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട്. പല ഇടങ്ങളിലും പാലങ്ങളോടൊപ്പം ജലനിരപ്പ് ഉയർന്നു. ആറിന്റെ തീരത്ത് ഉള്ള വിവിധ കൃഷിയിടങ്ങളിലും വെള്ളം കയറി.
ശക്തമായ കാറ്റിൽ വിവിധയിടങ്ങളിൽ മരങ്ങൾ കടപുഴകിയും മരച്ചില്ലകൾ ഒടിഞ്ഞുവീണും നാശം സംഭവിച്ചിട്ടുണ്ട്. അടിമാലി - കുമളി ദേശീയപാതയിൽ വള്ളക്കടവ് കരിന്പാനിപ്പടി ബൈപ്പാസ് റോഡിനു സമീപവും ചപ്പാത്തിലും ഭീമൻ മരങ്ങൾ കടപുഴകിയും ഒടിഞ്ഞും വീണ് ഗതാഗതം തടസപ്പെട്ടു. ഫയർഫോഴ്സ് എത്തിയാണ് ഇവ നീക്കം ചെയ്തത്. ദേശീയ പാതയിൽ കട്ടപ്പന ഇടുക്കികവലക്ക് സമീപം വെള്ളക്കെട്ടും രൂപപ്പെട്ടിട്ടുണ്ട്.
ഓടയുടെ അശാസ്ത്രീയമായ നിർമാണം മൂലം വലിയ വെള്ളക്കെട്ടാണ് പാതയിൽ ഉണ്ടായിരിക്കുന്നത്. മേട്ടുകുഴിയിലും കടശിക്കടവിലും മരങ്ങൾ വീണ് ഗതാഗതം തടസപ്പെട്ടു. കുന്തളംപാറ കാവുംപടി പി. കെ. ഷാജിയുടെ വീടിന്റെ പിൻ ഭാഗത്തുള്ള സംരക്ഷണഭിത്തി ഇടിഞ്ഞു. വീടിനും ഉപകരണങ്ങൾക്കും ചെറിയ നാശനഷ്ടങ്ങൾ ഉണ്ടായി. കട്ടപ്പന ചേന്നാട്ടുമറ്റം ജംഗ്ഷനിൽ മുസ്ലിം പള്ളിക്ക് സമീപം ഉച്ചകഴിഞ്ഞ് രണ്ടേമുക്കാലോടെ സ്വകാര്യ വസ്ത്ര വ്യാപാര ശാല പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ സംരക്ഷണഭിത്തി നിലം പതിച്ചു.
കട്ടപ്പന നഗരസഭയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കണ്ട്രോൾ റൂം പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. വേണ്ട മുൻകരുതലുകൾ ഒരുക്കിയിട്ടുണ്ടെന്ന് നഗരസഭാധികൃതർ വ്യക്തമാക്കി.
ഇരട്ടയാർ ഈട്ടിത്തോപ്പിലും വെടിക്കാമറ്റത്തും മരങ്ങൾ കടപുഴകി റോഡിലേക്ക് വീണ് ഗതാഗതം തടസപ്പെട്ടു. ഇടിഞ്ഞമലയിൽ വൈദ്യുത പോസ്റ്റ് ഓട്ടോറിക്ഷയുടെ മുകളിലേക്ക് വീണ് അപകടമുണ്ടായി. ശക്തമായ കാറ്റാണ് മേഖലയിൽ അനുഭവപ്പെടുന്നത്. ഇരട്ടയാർ അണക്കെട്ടിലേക്കുള്ള നീരൊഴുക്കും വർധിച്ചു.
ജലാശയങ്ങളിലേക്കുള്ള സന്ദർശനം നിരോധിച്ചിട്ടുണ്ട്. മഴ ശക്തമായാൽ അഞ്ചുരുളി അടക്കമുള്ള വിനോദസഞ്ചാര മേഖലയിലേക്ക് പൂർണ നിയന്ത്രണം ഏർപ്പെടുത്തും. നിലവിൽ അഞ്ചുരുളിയിലേക്കുള്ള പാതയുടെ ഭാഗമായ ജോണിക്കട പാലത്തിൽ വെള്ളം കയറി.