ദേവികുളം താലൂക്കില്‍ പരക്കെ മഴ; പലയിടത്തും മരം വീണ് ഗതാഗത തടസം
1562643
Monday, May 26, 2025 11:34 PM IST
അടിമാലി: ദേവികുളം താലൂക്കിലാകെ മഴ ശക്തമായി. ഒട്ടുമിക്കയിടങ്ങളിലും ശക്തമായ കാറ്റ് വീശി. ദേശീയപാത 85ല്‍ നേര്യമംഗലം റാണികല്ലിന് സമീപവും ഇരുട്ടുകാനത്തിന് സമീപവും മരം വീണ് ഗാതഗതവും വൈദ്യുതി ബന്ധവും താറുമാറായി. അഗ്നിരക്ഷാ സേന മരങ്ങള്‍ മുറിച്ച് ഗതാഗതം പുനഃസ്ഥാപിച്ചു.
ചീയപ്പാറക്ക് സമീപം മണ്ണും ഈറ്റ കൂട്ടവും വീണ് ഗതാഗതം തടസപ്പെട്ടിരുന്നു. മൂന്നാര്‍ - മറയൂര്‍ റോഡില്‍ എസ് വളവിന് സമീപം എട്ടാംമൈലിലും മൂന്നാര്‍ - വട്ടവട റോഡില്‍ എല്ലപ്പെട്ടിയിലും മരം വീണും മണ്ണിടിഞ്ഞും യാത്രാ തടസമുണ്ടായി. ശല്യാംപാറ അമ്പഴച്ചാല്‍ റോഡില്‍ മണ്ണിടിഞ്ഞ് യാത്ര തടസപ്പെട്ടു.
അടിമാലി രാജാക്കാട് റോഡില്‍ പൊന്മുടിക്ക് സമീപം മരം വീണും ആനച്ചാല്‍ ആഡിറ്റ് ഭാഗത്ത് റോഡില്‍ വൈദ്യുതി പോസ്റ്റൊടിഞ്ഞ് വീണും യാത്രാ തടസമുണ്ടായി. കല്ലാര്‍കുട്ടി ഡാമിന് സമീപവും മരം വീണ് ഗതാഗതം തടസപ്പെട്ടു. കല്ലാര്‍ - മാങ്കുളം റോഡില്‍ പീച്ചാടിന് സമീപവും മരം വീണ് യാത്രാ തടസമുണ്ടായി.
ദേശീയപാതയില്‍ നവീകരണജോലികളുടെ ഭാഗമായി മണ്ണ് നീക്കിയ പലഭാഗങ്ങളിലും മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുന്നുണ്ട്. കരടിപ്പാറക്ക് സമീപം പാതയോരം ഇടിഞ്ഞ് അപകടാവസ്ഥയിലായതിനാല്‍ ഇതുവഴിയുള്ള യാത്രയ്ക്ക് നിയന്ത്രണമുണ്ട്. വാഹനങ്ങള്‍ ഇരുട്ടുകാനം ആനച്ചാല്‍ രണ്ടാംമൈല്‍ വഴി സഞ്ചരിക്കണം. താലൂക്കിലെ ഉള്‍ഗ്രാമങ്ങളില്‍ വൈദ്യുതി ബന്ധം താറുമാറാണ്. കല്ലാര്‍കുട്ടി അണക്കെട്ടിന്റെ തുറന്ന ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി വെള്ളം പുറത്തേയ്ക്കൊഴുക്കുന്നുണ്ട്. പുഴകളിലും മറ്റണക്കെട്ടുകളിലും ജലനിരപ്പുയര്‍ന്നു.
മൂന്നാര്‍ ഉള്‍പ്പെടെ വിനോദ സഞ്ചാര മേഖല പാടെ നിശ്ചലമായി. ബോട്ടിംഗ് അടക്കം നിര്‍ത്തി. മൂന്നാറില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. മണ്ണിടിച്ചില്‍ സാധ്യത മുമ്പില്‍ കണ്ട് ഇക്കാ നഗറില്‍ താമസിച്ചിരുന്ന കുടുംബങ്ങളെയാണ് ക്യാമ്പിലേക്ക് മാറ്റിയിട്ടുള്ളത്. മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ പ്രാദേശിക ഭരണകൂടങ്ങളടക്കം ജാഗ്രത പുലര്‍ത്തിപ്പോരുകയാണ്. അടിമാലി അമ്പലപ്പടിയില്‍ ശക്തമായ കാറ്റിലും മഴയിലും കര്‍ഷകരുടെ രണ്ടായിരത്തോളം ഏത്തവാഴകള്‍ നശിച്ചു.
അടിമാലിയില്‍ ഏത്തവാഴ
കൃഷി നശിച്ചു
അടിമാലി: ശക്തമായ കാറ്റിലും മഴയിലും രണ്ടായിരത്തോളം ഏത്തവാഴകള്‍ നശിച്ചതിന്റെ നിരാശയിലാണ് അടിമാലി അമ്പലപ്പടിയില്‍ ഏത്തവാഴ കൃഷിയിറക്കിയിരുന്ന നാല് കര്‍ഷകര്‍. അടിമാലി, കത്തിപ്പാറ, മച്ചിപ്ലാവ് സ്വദേശികളായ ബാബു, പോള്‍, ബെന്നി, വില്‍സണ്‍ എന്നിവര്‍ അടിമാലി അമ്പലപ്പടിയിലായിരുന്നു ഏത്തവാഴ കൃഷി ചെയ്തിരുന്നത്.
നാല് പേര്‍ക്കും കൂടി ഇവിടെ നാലായിരത്തോളം ഏത്തവാഴകൾ ഉണ്ടായിരുന്നു. ഇതില്‍ ഭൂരിഭാഗവും കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കാറ്റിലും മഴയിലും നിലംപതിച്ചു. രണ്ടായിരത്തോളം ഏത്തവാഴകള്‍ നശിച്ചതായും രണ്ടാഴ്ചകൂടി പിന്നിട്ടാല്‍ മൂപ്പെത്തുമായിരുന്ന ഏത്തവാഴക്കുലകളാണ് കാറ്റിലും മഴയിലും നിലംപൊത്തിയതെന്നും കര്‍ഷകര്‍ പറഞ്ഞു.
ഏത്തവാഴയൊന്നിന് 350 രൂപക്കടുത്ത് കര്ഷകര്ക്കിതുവരെ പരിപാലനത്തിനായി ചെലവായിട്ടുണ്ട്. ആകെ പത്ത് ലക്ഷത്തിലധികം രൂപ കൃഷിക്കായി ചെലവഴിച്ചു. പലിശക്ക് കടമെടുത്തും മറ്റുമാണ് പാട്ടകൃഷിയായി ഇവര്‍ ഏത്തവാഴ നട്ടിരുന്നത്. വൈകാതെ വിളവെടുക്കാമെന്നും വായ്പാ തുകയടക്കം തിരികെ നല്‍കാമെന്നുമായിരുന്നു കര്‍ഷകരുടെ പ്രതീക്ഷ. നിനച്ചിരിക്കാതെ നേരത്തെയെത്തിയ പെരുംമഴ പ്രതീക്ഷകളത്രയും തകര്‍ത്തു. സര്‍ക്കാരില്‍നിന്ന് അര്‍ഹമായ നഷ്ടപരിഹാരം ലഭിച്ചില്ലെങ്കില്‍ അടുത്ത കൃഷിക്ക് തങ്ങള്ക്കാവതില്ലെന്നും ഈ കര്‍ഷകര്‍ പറയുന്നു.
മഴക്കാലം തുടങ്ങിയപ്പോൾത്തന്നെ രാജാക്കാട് ഇരുട്ടിലായി
രാജാക്കാട്: കാലവർഷത്തിന്റെ തുടക്കത്തിൽത്തന്നെ രാജാക്കാട് മേഖലയിൽ വൈദ്യുതി നിലച്ചു. കഴിഞ്ഞ മൂന്ന് ദിവസമായി വൈദ്യുതിയില്ലാതെ ജനം വലയുകയാണ്. രാജാക്കാട് സെക്ഷന്റെ പ്രവർത്തന പരിധിയിലാണ് വൈദ്യുതി വിതരണം മുടങ്ങിയിരിക്കുന്നത്. വൈദ്യുതി ഓഫീസിലേക്കോ അസിസ്റ്റന്റ് എൻജിനീയറെയോ വിളിച്ചാൽ വ്യക്തതയില്ലാത്ത മറുപടിയാണ് ലഭിക്കുന്നത്.
രാജാക്കാട് പഞ്ചായത്തിലെ മുല്ലക്കാനത്തുള്ള ഹോട്ടലുകൾ വെള്ളമില്ലാത്തിനാൽ പൂട്ടി. ഫ്ലവർ മില്ലുകളും മറ്റ് ചെറുകിട വ്യവസായ ശാലകളും പ്രവർത്തന രഹിതമായി. ആശുപത്രി പ്രവർത്തനം അവതാളത്തിലാണ്. രാജാക്കാട് ടൗൺ, എൻആർ സിറ്റി, പഴയവിടുതി തുടങ്ങിയ പ്രധാന സ്ഥലങ്ങളിലും സമാന സ്ഥിതിയാണുള്ളത്. മൊബൈൽ ഫോണുകൾ ചാർജ് ചെയ്യാൻ മാർഗമില്ലാതായി. കഴിഞ്ഞ പ്രളയകാലത്തുപോലും ഈ ദുഃസ്ഥിതി ഉണ്ടായിട്ടില്ല.
ഇടിമിന്നലിൽ വീടിന് നാശനഷ്ടം
മൂലമറ്റം: ഇടിമിന്നലേറ്റ് വീടും വീട്ടുപകരണങ്ങളും കത്തിനശിച്ചു. ഇലപ്പള്ളി മുടിക്കുന്നേൽ ഉമാശങ്കറിന്റെ വീടാണു ഞായറാഴ്ച വൈകുന്നേരം കത്തിനശിച്ചത്. വീട്ടിൽ 300 കിലോയോളം റബർഷീറ്റും ഉണ്ടായിരുന്നു. പാത്രങ്ങളും ഫർണിച്ചറുകളും നശിച്ചു. അറയും നിരയുമുള്ള വീടാണ് കത്തി നശിച്ചത്. പത്തുലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. തൊട്ടടുത്ത് മറ്റ് വീടുകൾ ഇല്ലാതിരുന്നതും വീട്ടിൽ ആൾ ഇല്ലാതിരുന്നതുംമൂലം വിവരം അറിയാനും തീയണയ്ക്കാനും സാധിച്ചില്ല.