കാട്ടാനപ്പേടിയിൽ സിങ്കുകണ്ടം
1562885
Tuesday, May 27, 2025 11:57 PM IST
രാജാക്കാട്: ശക്തമായ കാറ്റിനും മഴയ്ക്കുമൊപ്പം കാട്ടാന ഭീതിയിലുമാണ് ചിന്നക്കനാല്‍ സിങ്കുകണ്ടം നിവാസികൾ. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആക്രമണകാരിയായ ചക്കക്കൊമ്പന് ജനവാസ മേഖലയില്‍ തമ്പടിച്ച് നാശം വിതയ്ക്കുകയാണ്. ശക്തമായ കാറ്റും മഴയുമാണ് സിങ്കുകണ്ടം മേഖലയില്‍ അനുഭവപ്പെടുന്നത്. ഇതിനൊപ്പമാണ് കാട്ടാനകളും നാട്ടില്‍ നാശം വിതയ്ക്കുന്നത്.
ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ നിരവധി ആക്രമണങ്ങളാണ് പ്രദേശത്ത് ചക്കക്കൊമ്പന് നടത്തിയത്. കഴിഞ്ഞ ദിവസം ബിഎല്‍ റാമിലെ റേഷന്‍ കട കാട്ടാന തകര്‍ത്തിരുന്നു. ഞായറാഴ്ച രാത്രിയിലെത്തിയ കൊമ്പന് സിങ്കുകണ്ടത്തെ ഒരു വീട് ഇടിച്ചു നിരത്തി. അമുത സുരേഷിന്റെ വീടാണ് തകര്‍ത്തത്. കുട്ടികളുമായി അമുത തമിഴ്നാട്ടില്‍ പോയിരുന്നതിനാല്‍ വീട്ടില്‍ ആളുണ്ടായിരുന്നില്ല.
ഇത് രണ്ടാം തവണയാണ് ചക്കക്കൊമ്പന് തന്റെ വീടു തകര്‍ക്കുന്നതെന്ന് അമുത സുരേഷ് പറഞ്ഞു. ഏതാനും മാസം മുമ്പ് ചക്കക്കൊമ്പന് വീട് തകര്‍ത്തതിന് ശേഷം കടം വാങ്ങിയും മറ്റുമാണ് അമുത രണ്ട് മുറിയുള്ള ഈ ചെറിയ വീട് നിര്‍മിച്ചത്. ഇതും തകര്‍ത്തതോടെ കൊച്ചുകുട്ടികളുമായി എവിടേയ്ക്കു പോകുമെന്ന ആശങ്കയിലാണ് കുടുംബം.
നിര്‍ധന കുടുംബത്തിനു വീടു നിര്‍മിക്കാന്‍ വനം വകുപ്പ് അടിയന്തര സഹായം നല്‍കണമെന്ന ആവശ്യവും ശക്തമാണ്. മഴക്കാലം ശക്തമായ സാഹചര്യത്തില്‍ പ്രദേശത്തെ തോട്ടങ്ങളിലും കാട്ടാനകള്‍ കൂട്ടമായി തമ്പടിക്കുകയാണ്. കാറ്റും മഴയും ശക്തമായതിനാൽ കൃഷിയിടത്തിലെ കാട്ടു മൃഗങ്ങളുടെ സാന്നിധ്യം കർഷകർക്ക് അറിയുവാനും ബുദ്ധിമുട്ടാണ്.