മഴക്കെടുതി: ജില്ലയിൽ 25 വീടുകൾ തകർന്നു
1562890
Tuesday, May 27, 2025 11:57 PM IST
ഇടുക്കി: ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയിൽ 24 വീടുകൾ ഭാഗികമായും ഒരു വീട് പൂർണമായും തകർന്നു. തിങ്കളാഴ്ച മാത്രം 12 വീടുകളാണ് തകർന്നത്. ഉടുന്പൻചോല താലൂക്കിൽ പന്ത്രണ്ട് വീടുകൾ ഭാഗികമായും ഒരു വീട് പൂർണമായും തകർന്നു. ദേവികുളം താലൂക്കിൽ അഞ്ച് വീടുകളും തൊടുപുഴ താലൂക്കിൽ ആറെണ്ണവും ഇടുക്കി താലൂക്കിൽ ഒരു വീടും ഭാഗികമായി തകർന്നു.
അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജില്ലയിൽ 29, 30 തിയതികളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് ജില്ലയിൽ ഓറഞ്ച് അലർട്ടും 31ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. ജില്ലയിൽ ഒരു ദുരിതാശ്വാസ ക്യാന്പ് തുറന്നു. മൂന്നാർ മൗണ്ട് കാർമൽ പാരീഷ് ഹാളിൽ തുറന്ന ദുരിതാശ്വാസ ക്യാന്പിൽ നാല് കുടുംബങ്ങളിലെ 17 പേരെ മാറ്റിപ്പാർപ്പിച്ചു. ഇതിൽ മൂന്നു കുട്ടികളും 10 സ്ത്രീകളുമുണ്ട്. മഴ ശക്തമായതോടെ ഡാമുകളിൽ നീരൊഴുക്ക് വർധിച്ചു.
ഇടുക്കി ഡാമിൽ 2333.62 അടിയും മുല്ലപ്പെരിയാറിൽ 118.1 അടിയുമാണ് ജലനിരപ്പ്. മലങ്കര ഡാമിലെ മുഴുവൻ ഷട്ടറുകളും ഇന്നലെ രാവിലെ മുതൽ കൂടുതൽ തുറന്ന് വെള്ളം പുറത്തേക്കൊഴുക്കുന്നുണ്ട്.