കാലവർഷക്കെടുതി: ജില്ലയിൽ 3.13 കോടിയുടെ കൃഷി നാശം
1562893
Tuesday, May 27, 2025 11:57 PM IST
തൊടുപുഴ: കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴയിലും വീശിയടിച്ച കാറ്റിലും ജില്ലയിൽ വ്യാപക കൃഷിനാശം. ആകെ 3.13 കോടിയുടെ കൃഷിനാശമുണ്ടായതായാണ് പ്രാഥമിക കണക്ക്. 110.87 ഹെക്ടർ സ്ഥലത്തെ കാർഷിക വിളകളാണ് നശിച്ചത്. 1304 കർഷകർക്കാണ് നാശനഷ്ടമുണ്ടായത്. അടിമാലി ബ്ലോക്കിലാണ് കൂടുതൽ നാശനഷ്ടം. 419 കർഷകർക്ക് 14.4 കോടിയുടെ നഷ്ടമുണ്ടായി. ഇളംദേശം ബ്ലോക്കിൽ 18.15 ലക്ഷം രൂപയുടെ നഷ്ടമാണുണ്ടായത്. 195 കർഷകരുടെ 21.03 ഹെക്ടർ സ്ഥലത്തെ കൃഷി നശിച്ചു. ഇടുക്കി ബ്ലോക്കിൽ 103 കർഷകർക്കായി 38.26 ലക്ഷം രൂപയുടെ നഷ്ടം നേരിട്ടു. 5.14 ഹെക്ടർ സ്ഥലത്തെ കൃഷി നശിച്ചു.
കട്ടപ്പന ബ്ലോക്കിൽ 263 കർഷകരുടെ 17.16 ഹെക്ടർ സ്ഥലത്ത് കൃഷി നാശമുണ്ടായി. 55.14 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. നെടുങ്കണ്ടം ബ്ലോക്കിൽ 306 കർഷകരുടെ വിളകളാണ് കാറ്റിലും മഴയിലും നശിച്ചത്. 54.43 ഹെക്ടർ സ്ഥലത്ത് കൃഷി നാശം നേരിട്ടു. 53.51 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. പീരുമേട്ടിൽ മൂന്നു കർഷകർക്കായി 2.21 ലക്ഷം രൂപയുടെയും തൊടുപുഴയിൽ 15 കർഷകർക്ക് 1.66 ലക്ഷം രൂപയുടെയും നഷ്ടമുണ്ടായി. വാഴ, കുരുമുളക്, റബർ എന്നിവയാണ് വ്യാപകമായി നശിച്ചത്. പലയിടങ്ങളിലും ശക്തമായ കാറ്റു വീശിയതോടെയാണ് വിളകൾ നിലംപൊത്തിയത്.
കുലച്ച വാഴകൾ 25,880 എണ്ണം കനത്ത കാറ്റിലും മഴയിലും നശിച്ചു. 454 കർഷകരുടെ കൃഷിയാണ് നശിച്ചത്. 216 കർഷകരുടെ കുലയ്ക്കാത്ത 9355 വാഴകളും നശിച്ചിട്ടുണ്ട്. കായ്ഫലമുള്ള 3934 കുരുമുളക് ചെടികളും കായ്ക്കാറായ 125 കുരുമുളക് ചെടികളും പ്രകൃതിക്ഷോഭത്തിൽ തകർന്നടിഞ്ഞു. 75 കർഷകർക്ക് നഷ്ടം നേരിട്ടു. 62 കർഷകരുടെ ടാപ്പ് ചെയ്യുന്ന 818 റബർ മരങ്ങളും 41 പേരുടെ ടാപ്പ് ചെയ്യാത്ത 500 മരങ്ങളും ഒടിഞ്ഞും കട പുഴകിയും നശിച്ചു.
ഏലം -70.74 ഹെക്ടർ, ജാതി കായ്ക്കുന്നത് -207 എണ്ണം, കായ്ക്കാത്തത് -89, തെങ്ങ് കായ്ഫലമുള്ളത് -63, കായ്ക്കാത്തത് -15, കമുക്- 6, ജാതി കായ്ക്കുന്നത് -207, കായ്ക്കാത്തത് -89, കൊക്കോ -481, മരച്ചീനി-0.400 ഹെക്ടർ, പച്ചക്കറി 0.200 ഹെക്ടർ എന്നിവയും കാലവർഷക്കെടുതിയിൽ നശിച്ചു.
വിവിധ കൃഷിഭവനുകളിൽ നിന്നും പ്രാഥമികമായി ലഭിച്ച സ്ഥിതിവിവരക്കണക്കുകളാണ് ലഭ്യമായിരിക്കുന്നത്. എന്നാൽ നാശനഷ്ടം ഇതിനും ഏറെയായിരിക്കുമെന്നാണ് വിലയിരുത്തൽ. കൃഷിവകുപ്പിന്റെ ജില്ലാതല ഉദ്യോഗസ്ഥർ ഉൾപ്പെടെ വ്യാപക കൃഷി നാശമുണ്ടായ മേഖലകളിൽ സന്ദർശനം നടത്തിവരുന്നുണ്ട്. കൃഷിനാശത്തിന്റെ പൂർണമായ വിവരങ്ങൾ അടുത്ത ദിവസങ്ങളിലെ ലഭ്യമാകു എന്ന് കൃഷിവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.