സാന്ദ്രാ തോമസിന് വധഭീഷണി; റെനി ജോസഫിനെതിരെ പരാതി
1565472
Saturday, June 7, 2025 4:45 AM IST
കൊച്ചി: സിനിമാ നിര്‍മാതാവ് സാന്ദ്രാ തോമസിന് വധഭീഷണി. സംഭവത്തില്‍ പ്രൊഡക്ഷന്‍ കണ്ട്രോളര് റെനി ജോസഫിനെതിരെ സാന്ദ്ര പോലീസില്‍ പരാതി നല്കി. ഭീഷണി സ്ഥിരീകരിച്ച് റെനി ഫെഫ്ക വാട്സ് ആപ് ഗ്രൂപ്പിലിട്ട ശബ്ദ സന്ദേശമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. 'സാന്ദ്ര കൂടുതല്‍ വിളയണ്ട, നീ പെണ്ണാണ്. നിന്നെ തല്ലിക്കൊന്ന് കാട്ടില്‍ കളയും. പ്രൊഡക്ഷന്‍ കണ്ട്രോളര്മാര് സിനിമയില്‍ വേണ്ട എന്നു പറയാന്‍ നീ ആരാണ്'–എന്നാണ് ശബ്ദ സന്ദേശത്തിലുള്ളത്. സാന്ദ്രയുടെ അച്ഛനെതിരെയും സന്ദേശത്തില്‍ അസഭ്യ പ്രയോഗം നടത്തിയിട്ടുണ്ട്.
ആദ്യം റെനി ജോസഫ് നേരിട്ട് വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന് സാന്ദ്രാ തോമസ് കൊച്ചിയില്‍ മാധ്യമങ്ങളോടു പ്രതികരിച്ചു. പിന്നീടാണ് 400 അംഗങ്ങള്‍ ഉള്ള ഗ്രൂപ്പില്‍ സന്ദേശം ഇട്ടത്. ആദ്യം കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്കി. കേസെടുത്തെങ്കിലും പോലീസ് കാര്യക്ഷമമായി അന്വേഷിക്കുന്നില്ലെന്ന് സാന്ദ്ര ആരോപിച്ചു. ഫെഫ്ക ജനറല്‍ സെക്രട്ടറിയുടെ സ്വാധീനമാകും അതിനു കാരണം.
ചെറിയ കാര്യങ്ങള്‍ക്കുപോലും പ്രതികരിക്കുന്ന ജനറല്‍ സെക്രട്ടറി എന്തുകൊണ്ട് ഇതിനോട് പ്രതികരിച്ചില്ല, ഡിജിപിക്കും വിജിലന്‍സിനും പരാതി നല്‍കും. കോടതിയിലാണ് ഇനി വിശ്വാസമെന്നും സാന്ദ്രാ തോമസ് പറഞ്ഞു. അതിനിടെ പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ ഭീഷണി സന്ദേശം ഓണ്‍ലൈനില്‍ വ്യാപകമായി പ്രചരിക്കുകയുമാണ്.
ഓണ്‍ലൈന്‍ ചാനലിന് നല്കിയ അഭിമുഖത്തില്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരെ വിമര്‍ശിച്ച് സാന്ദ്ര തോമസ് സംസാരിച്ചിരുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരുടെ പ്രവര്‍ത്തനരീതിയില്‍ കാലോചിതമായ മാറ്റം വരണമെന്നായിരുന്നു സാന്ദ്രയുടെ പരാമര്‍ശം. ഫെഫ്ക്കയുടെ പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് യൂണിയന് സാന്ദ്രയ്ക്കെതിരെ 50 ലക്ഷം രൂപയുടെ മാനനഷ്ടക്കേസും ഫയല്‍ ചെയ്തിരുന്നു.
അതിനിടയിലാണ് റെനി സാന്ദ്രയെ ഫോണ്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതും ശബ്ദസന്ദേശം ഗ്രൂപ്പിലിട്ടതും. അതേസമയം, സാന്ദ്രാ തോമസിന്റെ പരാതിയില്‍ കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ടെന്ന് പാലാരിവട്ടം പോലീസ് പറഞ്ഞു.
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് യൂണിയനിൽ നിന്ന് സസ്പെന്‍ഡ് ചെയ്തു
സാന്ദ്രാ തോമസിനെതിരായ വധഭീഷണിയില്‍ റെനി ജോസഫിനെ പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്സ് യൂണിയന് അംഗത്വത്തില്‍ നിന്ന് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. സാന്ദ്ര തോമസിന് നേരെയുള്ള ക്രിമിനല്‍ സ്വഭാവമുള്ള ഭീഷണി യഥാര്‍ഥത്തില്‍ ഉണ്ടായതാണെന്ന് വ്യക്തമാണെന്ന് ഫെഫ്ക പറഞ്ഞു.
മദ്യലഹരിയിലാണ് റെനി ഗ്രൂപ്പില്‍ പോസ്റ്റിട്ടതെന്നും നേതൃത്വത്തിലുള്ള പലരെയും വിളിച്ച് ഇയാള്‍ അധിക്ഷേപിക്കാറുണ്ടെന്നും ഫെഫ്കയുടെ പ്രസ്താവനയില്‍ പറയുന്നു. യൂണിയന് നേതൃത്വം നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ സ്വഭാവ വൈകല്യത്തിന് ചികിത്സയ്ക്ക് വിധേയനാകുന്നുണ്ടെന്ന് അറിഞ്ഞെന്നും ഫെഫ്ക വ്യക്തമാക്കി.
തനിക്കെതിരെയുണ്ടായ വധഭീഷണിയില്‍ നടപടിയുണ്ടായില്ലെന്ന് ആരോപിച്ച് സാന്ദ്രാ തോമസ് രംഗത്ത് വന്നിരുന്നു. അതിന് പിന്നാലെയാണ് സസ്പെന്‍ഡ് ചെയ്തുള്ള ഫെഫ്കയുടെ നടപടി.