ഇന്ത്യ x പാക് ക്രിക്കറ്റ് ; സമ്മതം: സർക്കാർ
Friday, August 22, 2025 1:02 AM IST
ന്യൂഡൽഹി: ഐസിസി, എസിസി ടൂർണമെന്റുകളിൽ ഇന്ത്യ- പാക്കിസ്ഥാൻ ക്രിക്കറ്റ് പോരാട്ടങ്ങൾക്കു സമ്മതംമൂളി കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയം.
ഇരു രാജ്യങ്ങളും മാത്രമായുള്ള പരന്പരകൾ നടത്തില്ല. ഇന്ത്യ പാക്കിസ്ഥാനിൽ മത്സരം കളിക്കില്ല. പാക്കിസ്ഥാൻ ഉൾപ്പെടുന്ന ടൂർണമെന്റുകളിലടക്കം ഇന്ത്യ പങ്കെടുക്കും. എന്നാൽ, പാക്കിസ്ഥാൻ ആതിഥേയത്വം വഹിക്കുന്ന ടൂർണമെന്റുകളിൽ ഇന്ത്യ ഭാഗമാകുമോ എന്ന കാര്യത്തിൽ കായിക മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തതയില്ല.
സെപ്റ്റംബറിൽ പുരുഷ ടീം ഏഷ്യ കപ്പ് ക്രിക്കറ്റും ഒക്ടോബറിൽ വനിത ഏകദിന ലോകകപ്പും നടക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യൻ സർക്കാർ നിലപാട് വ്യക്തമാക്കിയത്. അതേസമയം, ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ബഹുരാഷ്ട്ര മത്സരങ്ങളിൽ പാക്കിസ്ഥാൻകായിക താരങ്ങൾക്ക് പങ്കെടുക്കാമെന്നും പ്രസ്താവനയിൽ പറയുന്നു.
സെപ്റ്റംബർ 14നാണ് ഇന്ത്യയും പാക്കിസ്ഥാനും നേർക്കുനേർ പോരടിക്കുന്ന ഏഷ്യ കപ്പ് യുഎഇയിൽ നടക്കുന്നത്. ഇരു രാജ്യങ്ങളും ഒരേ ഗ്രൂപ്പിലാണ് മത്സരിക്കുന്നത്. ഏപ്രിൽ പഹൽഗാം ഭീകരാക്രമണത്തിനുശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ആദ്യ മത്സരമാണിത്.
പാക്കിസ്ഥാനുമായുള്ള എല്ലാ കായിക ബന്ധങ്ങളും ഇന്ത്യ ബഹിഷ്കരിക്കണമെന്ന ആഹ്വാനങ്ങൾ ഉയർന്നിരുന്നു. ജൂലൈയിൽ വേൾഡ് ചാന്പ്യൻഷിപ്പ് ഓഫ് ലെജൻഡ്സ് ടൂർണമെന്റിൽ പാക്കിസ്ഥാനെതിരായ മത്സരം ഇന്ത്യൻ വെറ്ററൻ താരങ്ങൾ ഉപേക്ഷിച്ചിരുന്നു.
2012ന് ശേഷം ഇരു രാജ്യങ്ങളും ഒരു ഫോർമാറ്റിലും ക്രിക്കറ്റ് പരന്പര കളിച്ചിട്ടില്ല. എന്നാൽ, ഏകദിന, ട്വന്റി-20 ലോകകപ്പിലും ചാന്പ്യൻസ് ട്രോഫിയിലും ഏഷ്യാ കപ്പിലും നിരവധി തവണ ഏറ്റുമുട്ടി. ഐസിസി, ഏഷ്യൻ ടൂർണമെന്റുകളിൽ മാത്രമായിരുന്നു മത്സരങ്ങൾ കളിച്ചത്.
2016 ട്വന്റി-20 ലോക കപ്പിനും 2023 ഏകദിന ലോക കപ്പിനും പാക്കിസ്ഥാൻ ടീം ഇന്ത്യയിൽ എത്തിയിരുന്നു. എന്നാൽ, 2025 ചാന്പ്യൻസ് ട്രോഫി മത്സരങ്ങൾക്കായി ഇന്ത്യ പാക്കിസ്ഥാൻ സന്ദർശിച്ചില്ല.
ഇരുരാജ്യങ്ങളുമായി നടന്ന സെമിഫൈനൽ, ഫൈനൽ മത്സരങ്ങൾക്ക് ദുബായ് വേദിയായി. 2024-27ൽ നടക്കുന്ന ഇന്ത്യ- പാക്കിസ്ഥാൻ മത്സരങ്ങൾ ഹൈബ്രിഡ് മാതൃകയിൽ നടത്താൻ ബിസിസിഐയും പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡും തമ്മിൽ നേരത്തേ ധാരണയായിരുന്നു.