പോക്സോ കേസിലെ പ്രതിക്ക് 23 വർഷം തടവും 10,000 രൂപ പിഴയും
1574603
Thursday, July 10, 2025 6:44 AM IST
കാട്ടാക്കട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 23 വർഷം തടവും 10,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കാട്ടാക്കട മാറനല്ലൂർ അരുവിക്കര കുളത്തിൻകര സ്വദേശി രാജേഷ് കുമാറി (38)നെയാണ് കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി എസ്. രമേഷ്കുമാർ ശിക്ഷിച്ചത്.
പിഴത്തുക അതിജീവിതയ്ക്ക് നൽകണമെന്നും അല്ലാത്ത പക്ഷം ഏഴ് മാസം അധിക കഠിനതടവ് കൂടി അനുഭവവിക്കണമെന്നും വിധിയിൽ പറയുന്നു. 2022 ഓഗസ്റ്റിലായിരുന്നു കേസിനാസ്പദമായ സംഭവം. മൊബൈൽഫോൺ വഴി പരിചയപ്പെട്ട പെൺകുട്ടിയെ ഇയാൾ തന്റെ അരുവിക്കരയിലെ വീട്ടിലേക്കു ക്ഷണിച്ചു വരുത്തി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
വീട്ടിൽ കുട്ടിയെ കാണാതായ മാതാപിതാക്കൾ മാറനല്ലൂർ പോലീസിൽ പരാതിപ്പെടുകയും തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതിയുടെ വീടിനടുത്തു നിന്നും കുട്ടിയെ കണ്ടെത്തുകയുമായിരുന്നു. വൈദ്യപരിശോധനയിൽ പെൺകുട്ടി ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് കണ്ടെത്തി.
കുട്ടിയും ഇക്കാര്യം സമ്മതിച്ചതോടെയാണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ ഡി.ആർ പ്രമോദ് കോടതിയിൽ ഹാജരായി. 42 രേഖകൾ ഹാജരാക്കുകയും 27 സാക്ഷികളെ വിസ്തരിക്കുകയും എട്ട് തൊണ്ടിമുതലുകൾ കോടതിയിൽ ഹാജരാക്കുകയും ചെയ്തു.