നിശബ്ദ പ്രചാരണത്തിലും വോട്ട് ഉറപ്പിച്ച് സ്ഥാനാർഥികൾ
1568580
Thursday, June 19, 2025 5:27 AM IST
നിലമ്പൂർ: പരസ്യ പ്രചാരണത്തിന് ശേഷം അവസാനവട്ട ഓട്ടപ്രദക്ഷിണത്തിലായിരുന്നു ഇന്നലെ സ്ഥാനാർഥികൾ. കൊട്ടിക്കലാശത്തിനു ശേഷം പോളിംഗ് ബൂത്തിലേക്കുള്ള അവസാന മണിക്കൂറുകളില്‍ നിയോജകമണ്ഡലത്തിലെ പലയിടങ്ങളിലായെത്തി വോട്ടുറപ്പിക്കുന്ന തിരക്കിലായിരുന്നു പ്രധാന സ്ഥാനാർഥികൾ.
യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന് ഷൗക്കത്ത് രാവിലെ ഏഴരയോടെ മുണ്ടേരി ഫാമിലെത്തി തൊഴിലാളികളെയും ജീവനക്കാരെയും കണ്ടു. മുണ്ടേരി അപ്പന്‍കാപ്പ് ഉന്നതിയിലും മൂത്തേടം ഫാത്തിമ കോളജിലും എത്തി.
നിലമ്പൂര്‍ ഡിപ്പോയിലെ തയ്യല്‍ കേന്ദ്രത്തിലുംവല്ലപ്പുഴ ഓട്ടുകമ്പനിയിലിമെത്തി തൊഴിലാളികളെ കണ്ട് പിന്തുണ തേടി. തുടർന്ന് നിലമ്പൂര്‍ കോടതിപ്പടിയിലെത്തി അഭിഭാഷകരെ കണ്ട് വോട്ടുതേടി.
എൽഡിഎഫ് സ്ഥാനാർഥി എം. സ്വരാജ് മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ സന്ദർശനം നടത്തി. പ്രമുഖ വ്യക്തികളെ നേരിൽകണ്ട് വോട്ടഭ്യർഥിച്ചു. രാവിലെ നിലമ്പൂരിലെ വ്യത്യസ്ത സ്ഥാപനങ്ങൾ സന്ദർശിച്ചു.
തുടർന്ന് ചന്തക്കുന്ന്, ചുങ്കത്തറ, എടക്കര, വഴിക്കടവ് ,പോത്തുകല്ല് ഭാഗങ്ങളിൽ എത്തി വോട്ടഭ്യർഥിച്ചു. സ്വതന്ത്ര സ്ഥാനാർഥി പി.വി. അൻവറും വോട്ടു തേടി സജീവമായിരുന്നു. നിലമ്പൂർ ടൗണിലാണ് അൻവർ വോട്ട് അഭ്യർഥിച്ചത്. വ്യാപാര സ്ഥാപനങ്ങളിലും വോട്ട് തേടി. ഓട്ടോ-ടാക്സി തൊഴിലാളികൾ, യാത്രക്കാർ തുടങ്ങിയവരോട് വോട്ട് അഭ്യർഥിച്ചു.
എൻഡിഎ സ്ഥാനാർഥി അഡ്വ. മോഹൻ ജോർജ് മണ്ഡലത്തിൽ പ്രധാന വോട്ടർമാരെ സന്ദർശിച്ച് പിന്തുണ ഉറപ്പാക്കി. രാവിലെ ഏഴര മുതൽ ഒരു മണിക്കൂർ സ്ഥാനാർഥി ചന്തക്കുന്നിലെ ഇലക്ഷൻ കമ്മറ്റി ഓഫീസിൽ പ്രചാരണം വിലയിരുത്തി. തുടർന്ന് എല്ലാ പഞ്ചായത്തിലും പ്രവർത്തകരെയും പ്രധാന വോട്ടർമാരെയും സന്ദർശിച്ചു.