നിലമ്പൂരിൽ സിപിഎം- കോൺഗ്രസ് അവിഹിത കൂട്ടുകെട്ട്: പി.കെ. കൃഷ്ണദാസ്
1568583
Thursday, June 19, 2025 5:27 AM IST
നിലമ്പൂർ: ബിജെപിക്കെതിരേയുള്ള ആരോപണം കോൺഗ്രസ്-സിപിഎം അവിഹിത ബന്ധം പുറത്തായതിലുള്ള ആശങ്കയെന്ന് പി.കെ.കൃഷ്ണദാസ്.
മതതീവ്ര നിലപാടുള്ള ജമാഅത്തെ ഇസ്ലാമിയുംയുഡിഎഫും തമ്മിലുള്ള ബന്ധവും പിഡിപിയുമായുള്ള സിപിഎം ബന്ധവും പുറത്തുവന്നതോടെ ഈ അവിഹിത കൂട്ടുക്കെട്ട് മറച്ചുവയ്ക്കാൻ സിപിഎമ്മും കോൺഗ്രസും തമ്മിലുള്ള രഹസ്യ ധാരണയാണ് എം.വി. ഗോവിന്ദന്റെ പ്രസ്താവനയും അതിന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ മറുപടിയുമെന്ന് ബിജെപി ദേശീയ സമിതി അംഗം പി.കെ. കൃഷ്ണദാസ് പറഞ്ഞു. നിലമ്പൂർ വടപുറത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
രാജ്യത്തിന്റെ മതേരത്വവും ജനാധിപത്യവും അംഗീകരിക്കാത്ത ജമാഅത്തെ ഇസ്ലാമിയുമായി യുഡിഎഫ് നിലമ്പൂരിൽ തെരഞ്ഞെടുപ്പ് ധാരണ ഉണ്ടാക്കിയതിൽ ക്രൈസ്തവ, ഹിന്ദു വിഭാഗങ്ങളിലെ പ്രവർത്തകർ അസംതൃപ്തിയിലാണ്. ഇ.കെ.നായനാർ ജയിലിലടച്ച അബ്ദുൾ നാസർ മഅദനിയുടെ പാർട്ടിയുമായി സിപിഎം ബന്ധം സ്ഥാപിച്ചതോടെ ഇടതുപക്ഷത്തെ ക്രൈസ്ത, ഹൈന്ദവ വിഭാഗങ്ങളിലെ പ്രവർത്തകരും നിരാശയിലാണ്.
ഇത് എൻഡിഎ സ്ഥാനാർഥിക്ക് അനുകൂലമാകുമോ എന്ന ആശങ്കയിലാണ് 1975 ലെ സംഭവം എടുത്തുകാട്ടി ഇരുവരും പോരടിക്കുന്നത്. ഹൈന്ദവ-ക്രൈസ്തവ വോട്ടുകൾ എൻഡിഎ പക്ഷത്തേക്ക് നീങ്ങുന്നുവെന്ന ആശങ്കയാണ് കോൺഗ്രസ്-സിപിഎം അവിഹിത കൂട്ടുകെട്ടിന് കാരണമെന്നും കൃഷ്ണദാസ് പറഞ്ഞു.