ആർഎസ്എസ് നേതാക്കളെ മുന്നണി സ്ഥാനാർഥിയാക്കിയ ചരിത്രമാണ് കോൺഗ്രസിനെന്ന് എം. സ്വരാജ്
1568584
Thursday, June 19, 2025 5:27 AM IST
നിലമ്പൂർ: ആർഎസ്എസ് നേതാക്കളെ മുന്നണി സ്ഥാനാർഥികളാക്കിയ ചരിത്രമാണ് കോൺഗ്രസിനെന്ന് എൽഡിഎഫ് സ്ഥാനാർഥി എം. സ്വരാജ് പറഞ്ഞു. ആർഎസ്എസുമായി ഇടതുപക്ഷം ഒരുഘട്ടത്തിലും സഹകരിച്ചിട്ടില്ലെന്നും സ്വരാജ് മാധ്യമങ്ങളോട് പറഞ്ഞു. 1977ൽ അടിയന്തരാവസ്ഥയ്ക്കെതിരേ രാജ്യത്ത് വലിയ കൂട്ടായ്മ രൂപപ്പെട്ടു.
കോൺഗ്രസിലെ സ്വേച്ഛാധിപത്യ പ്രവണതയ്ക്കെതിരേ ജനാധിപത്യ സോഷ്യലിസ്റ്റ് മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നവർ തമ്മിൽ വിശാല യോജിപ്പ് ഉയർന്നുവന്നു. അങ്ങനെയാണ് ജനതാപാർട്ടി രൂപീകരിക്കുന്നത്. ആ പശ്ചാത്തലത്തിലാണ് ബിജെപിയുടെ പ്രാക്രൂപമായ ജനസംഘം പിരിച്ചുവിടപ്പെട്ടത്.
ജനതാ പാർട്ടി രൂപീകരിക്കപ്പെട്ടപ്പോൾ അതിൽ വ്യത്യസ്ത ധാരയിലുള്ളവർ ഉണ്ടായിരുന്നു. ആദ്യത്തെ കോൺഗ്രസിതര സർക്കാർ അന്നാണ് ഉണ്ടായത്. മൊറാർജി ദേശായി പ്രധാനമന്ത്രിയായി. ആ തെരഞ്ഞെടുപ്പിൽ ജനതാ പാർട്ടിയുമായാണ് ഇടതുപക്ഷം സഹകരിച്ചത്. അത് ജനസംഘമോ ബിജെപിയോ അല്ല. വ്യത്യസ്ത ധാരകളിലുള്ളവർ അതിൽ ഉണ്ടായിരുന്നു. ജനതാ പാർട്ടി വർഗീയ നിലപാട് സ്വീകരിക്കുന്ന പാർട്ടിയായിരുന്നില്ല. എന്നാൽ, അതിനുശേഷം ആർഎസ്എസ് ജനതാ പാർട്ടിയിൽ സ്വാധീനം ഉറപ്പിക്കുന്നുവെന്ന ആക്ഷേപം ഉയർന്ന പശ്ചാത്തലത്തിലാണ് കേരളത്തിൽ നാല് നിയമസഭാ മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
ആർഎസ്എസ് സ്വാധീനമുള്ള ജനതാ പാർട്ടിയുടെ പിന്തുണ ഇടതുപക്ഷം സ്വീകരിക്കുമോ എന്ന ചോദ്യം ഉയർന്നു. ആർഎസ്എസ് വോട്ട് ഞങ്ങൾക്കു വേണ്ട എന്നാണ് അന്ന് ഇഎംഎസ് പറഞ്ഞത്. ഉപതെരഞ്ഞെടുപ്പിൽ നാലിടത്തും ഇടതുപക്ഷം വിജയിച്ചു. തുടർന്ന് ആർഎസ്എസ് പിടിമുറിക്കിയ ജനതാ പാർട്ടിയുമായി ബാന്ധവമുണ്ടാക്കിയത് കോൺഗ്രസാണ്.
1980ൽ കോൺഗ്രസ് മുന്നണിയുടെ സ്ഥാനാർഥിയായി കാസർകോട് ബിജെപി നേതാവ് ഒ. രാജഗോപാലാണ് മത്സരിച്ചത്. നിയമസഭയിൽ അന്ന് പെരിങ്ങളത്ത് ആർഎസ്എസ് നേതാവ് കെ.ജി. മാരാർ കോൺഗ്രസ് സ്ഥാനാർഥിയായി. ഇന്നത്തെ വനംമന്ത്രി എ.കെ. ശശീന്ദ്രനാണ് അന്ന് അദ്ദേഹത്തെ തോൽപ്പിച്ചതെന്നും സ്വരാജ് പറഞ്ഞു.