വല്ലത്തായ് കടവുപാലം പ്രവൃത്തി ഇഴയുന്നു; സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെ ദുരിതത്തിൽ
1568293
Wednesday, June 18, 2025 4:30 AM IST
മുക്കം: കാരശേരി പഞ്ചായത്തിലെ കാരമല-വല്ലത്തായ്പാറ പ്രദേശങ്ങളെ ബന്ധിപ്പിച്ച് ചെറുപുഴയ്ക്ക് കുറുകെ നിർമിക്കുന്ന വല്ലത്തായ് കടവുപാലം പ്രവൃത്തി വൈകുന്നതോടെ യാത്രാ ദുരിതത്തിലായി നിരവധി പേർ.
വിദ്യാർഥികൾ ഉൾപ്പടെയുള്ളവർ കിലോമീറ്ററുകൾ ചുറ്റിവേണം യാത്രചെയ്യാൻ. കഴിഞ്ഞ ഏപ്രിലിൽ പണിപൂർത്തിയാക്കുമെന്ന് അധികൃതർ പറഞ്ഞിരുന്നുവെങ്കിലും ഇതുവരെ പകുതിയോളമേ പൂർത്തിയായിട്ടുള്ളൂ.വല്ലത്തായ് കടവിൽ ഉണ്ടായിരുന്ന പഴയ വെന്റ് പൈപ്പ് പാലം വളരെ ഉയരം കുറഞ്ഞതായിരുന്നതിനാൽ മഴക്കാലം തുടങ്ങുമ്പോൾ മുതൽ വെള്ളത്തിനടിയിലായി ഈ റൂട്ടിൽ ഗതാഗതം മുടങ്ങുക പതിവായിരുന്നു.
തൊട്ടടുത്തുള്ള സ്കൂളുകളിലേക്കും ആശുപത്രിയിലേക്കും അങ്ങാടിയിലേക്കുമൊക്കെ ആളുകൾക്ക് എത്തിച്ചേരാൻ ഏറെ ചുറ്റിക്കറങ്ങേണ്ട അവസ്ഥയുമായിരുന്നു. വീതി കുറഞ്ഞ പാലവും ഇരുവശത്തും വളവുകളുമായിരുന്നതിനാൽ ബസ് പോലുള്ള വലിയ വാഹനങ്ങൾക്ക് ഓടാൻ പറ്റാത്ത സാഹചര്യവുമുണ്ടായിരുന്നു.
ഈ സാഹചര്യത്തിലാണ് ഉയരം കൂടിയ കോൺക്രീറ്റ് പാലം വേണമെന്ന് നാട്ടുകാർ ആവശ്യമുന്നയിച്ചത്. വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ 2021 ഫെബ്രുവരിയിൽ കോൺക്രീറ്റ് പാലം അനുവദിച്ചെങ്കിലും പ്രവൃത്തി തുടങ്ങാനായത് രണ്ടുവർഷം കഴിഞ്ഞാണ്. ഫണ്ട് ലഭിക്കാത്ത കാരണത്താൽ ഇതിനിടെ നാലു മാസം പ്രവൃത്തി മുടങ്ങിക്കിടന്നിരുന്നു.
കഴിഞ്ഞ മാസമാണ് പ്രവൃത്തി പുനരാരംഭിച്ചത്. തൂണുകളുടെയും ബീമുകളുടെയും പ്രവൃത്തി പൂർത്തിയായ പാലത്തിന് സ്ലാബ് വാർക്കാനുള്ള കമ്പികൾ ഒരു ഭാഗത്ത് കെട്ടി ഒരുക്കുന്ന പ്രവൃത്തിയാണ് നടന്നുവരുന്നത്. പത്ത് പണിക്കാരാണ് ഈ പ്രവൃത്തിയിൽ ഏർപ്പെട്ടിട്ടുള്ളത്.
പാലംപണി തുടങ്ങിയത് മുതൽ വല്ലത്തായ്പാറ, കപ്പാല തുടങ്ങിയ പ്രദേശങ്ങളിലുള്ളവർ തൊട്ടടുത്ത കാരമൂല, ആനയാംകുന്ന്, മുക്കം എന്നിവിടങ്ങളിലേക്ക് ഏറെ ചുറ്റിക്കറങ്ങി യാത്ര ചെയ്യേണ്ട അവസ്ഥയാണ്. വിദ്യാർഥികളാണ് ഏറെ ദുരിതം അനുഭവിക്കുന്നത്.
പാലം പ്രവൃത്തി പൂർത്തിയായാൽ തേക്കുംകുറ്റി, മരഞ്ചാട്ടി, തോട്ടക്കാട്, തോട്ടുമുക്കം, കക്കാടംപൊയിൽ തുടങ്ങിയ ഉൾനാടുകളിലേക്ക് ബസ് ഗതാഗതം ഉൾപ്പെടെയുള്ള യാത്രാസൗകര്യം എത്തും. കൂടുതൽ തൊഴിലാളിലകളെ ഉൾപ്പെടുത്തി പാലം പ്രവൃത്തി എത്രയും പെട്ടന്ന് പൂർത്തീകരിച്ച് ഗതാഗത യോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.