നഗര, ഗ്രാമ വ്യത്യാസമില്ലാതെ മികച്ച റോഡുകളൊരുക്കലാണ് ലക്ഷ്യം: മന്ത്രി
1599348
Monday, October 13, 2025 5:45 AM IST
നവീകരിച്ച വില്യാപ്പള്ളി- എടച്ചേരി-ഇരിങ്ങണ്ണൂർ റോഡ് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു
കോഴിക്കോട്: നഗര, ഗ്രാമ വ്യത്യാസമില്ലാതെ സംസ്ഥാനത്തെ എല്ലാ റോഡുകളും മികച്ചതാക്കി നാടിന് സമർപ്പിക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ഇതിനായുള്ള പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണെന്നും നാദാപുരം നിയോജക മണ്ഡലത്തിൽ പൊതുമരാമത്ത് 3.5 കോടി രൂപ ചെലവിൽ ആധുനികരീതിയിൽ നവീകരിച്ച വില്യാപ്പള്ളി- എടച്ചേരി-ഇരിങ്ങണ്ണൂർ റോഡ് ഉദ്ഘാടനം ചെയ്തുകൊണ്ട് മന്ത്രി പറഞ്ഞു.
ചെറിയ കാലയളവിൽ തന്നെ റോഡുകളെല്ലാം ഉയർന്ന നിലവാരത്തിൽ നവീകരിക്കാനും പ്രവൃത്തി പൂർത്തിയാക്കാനും സർക്കാരിനായി. പൊതുമരാമത്ത് റോഡുകൾ ബിഎം ആൻഡ് ബിസി നിലവാരത്തിൽ നിർമ്മിക്കുന്നതിലൂടെ സംസ്ഥാനത്തെ റോഡുകൾ മികവുറ്റതായി മാറുമെന്നും മന്ത്രി പറഞ്ഞു.
വില്ല്യാപ്പള്ളി-എടച്ചേരി-ഇരിങ്ങണ്ണൂർ റോഡിൽ വേങ്ങോളി പാലം മുതൽ എടച്ചേരി വരെയാണ് നവീകരിച്ചത്. ബിഎം ബിസി നിലവാരത്തിൽ നവീകരിച്ച റോഡിൽ ഡ്രൈനേജുകൾ, റോഡ് സൈഡ് കോൺക്രിറ്റ്, റോഡ് സുരക്ഷ ബോർഡുകൾ, റോഡ് മാർക്കിംഗ് എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. വേങ്ങോളി പാലത്തിന് സമീപം നടന്ന ചടങ്ങിൽ ഇ.കെ. വിജയൻ എംഎൽഎ അധ്യക്ഷനായി.
തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. വനജ, എടച്ചേരി പഞ്ചായത്ത് പ്രസിഡന്റ് എൻ. പത്മിനി ടീച്ചർ, തൂണേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ. അരവിന്ദാക്ഷൻ, എടച്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. രാജൻ, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷരായ രാജൻ കൊയിലോത്ത്, എൻ. നിഷ, ഷീമ വള്ളിൽ, സ്റ്റാൻഡിംഗ് കമ്മിറ്റി ഉപാധ്യക്ഷൻ ടി.വി. ഗോപാലൻ, എക്സിക്യൂട്ടീവ് എഞ്ചിനീയർ വി.കെ. ഹാഷിം തുടങ്ങിയവർ പങ്കെടുത്തു.
മരുതോങ്കര പുളിക്കൽ പാലം നാടിന് സമർപ്പിച്ചു
കോഴിക്കോട്: മരുതോങ്കര പഞ്ചായത്തിലെ പുളിക്കൽ പാലം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. പശ്ചാത്തല സൗകര്യ വികസനത്തിലും ജനക്ഷേമ പ്രവർത്തനങ്ങളിലും സംസ്ഥാനം കൈവരിച്ച നേട്ടങ്ങൾ മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാണെന്ന് മന്ത്രി പറഞ്ഞു. ലൈഫ് ഭവന പദ്ധതി ഒരുപാട് പേർക്ക് ആശ്വാസമായി, പട്ടയം നൽകുന്ന കാര്യത്തിൽ സർവകാല റെക്കോർഡോടെ സർക്കാർ മുന്നോട്ടു പോവുകയാണ്. അതിദരിദ്രരില്ലാത്ത സംസ്ഥാനം എന്ന വലിയ ലക്ഷ്യത്തിലേക്ക് സംസ്ഥാനം അടുത്തുകൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
മലയോര പ്രദേശമായ പശുക്കടവ് പുളിക്കൽ ഭാഗത്ത് നാൽപ്പതോളം കുടുംബങ്ങളുടെ ചിരകാല സ്വപനമായിരുന്നു ചടയൻതോടിന് കുറുകെ പാലം. ഇതാണ് റീബിൽഡ് കേരള പദ്ധതിയിലൂടെ 57 ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച പുളിക്കൽ പാലത്തിലൂടെ യാഥാർത്ഥ്യമായത്. ഇ.കെ. വിജയൻ എംഎൽഎ അധ്യക്ഷത വഹിച്ചു.
മരുതോങ്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോഭ അശോകൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ സി.പി. ബാബുരാജ്, ഡെന്നി തോമസ്, വി.പി. .റീന, അസിസ്റ്റന്റ് എൻജിനീയർ റാൻസി, ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.