പൊന്നാംചുണ്ട് പാലം യാഥാർഥ്യമാകുന്നു
1560877
Monday, May 19, 2025 6:47 AM IST
പാലം നിർമാണത്തിന് 10കോടി രൂപയാണ് ചെലവ്
വിതുര: പൊന്നാംചുണ്ട് പാലം ഒടുവിൽ യാഥാർഥ്യമാകുന്നു. അരുവിക്കര, വാമനപുരം മണ്ഡലങ്ങളിലൂടെ കടന്നു പോകുന്ന മലയോര ഹൈവേയിൽ വാമനപുരം ആറിനു കുറുകെയുള്ള പാലം നിർമാണത്തിന് 10കോടി രൂപയാണ് ചെലവ്.
കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭായോഗം ദർഘാസ് അംഗീകരിച്ചതായി ജി. സ്റ്റീഫൻ എംഎൽഎ അറിയിച്ചു. പാലം എന്നാണ് അറിയപ്പെടുന്നതെങ്കിലും കൈവരി പോലുമില്ലാത്ത ചപ്പാത്താണ് ഇവിടെയുള്ളത്. ഇതിലൂടെയാണ് കെഎസ്ആർടിസി ബസുകൾ ഉൾപ്പടെ സർവീസ് നടത്തിയിരുന്നത്.
മഴക്കാലമായാൽ വെള്ളം കയറി ചപ്പാത്ത് മുങ്ങുന്നത് പതിവാണ്. ആറേഴ് കിലോമീറ്റർ ചുറ്റി നന്ദിയോട്-പാലോട് വഴി പോകുക എന്നത് മാത്രമാണ് പിന്നെയുള്ള ഏകവഴി. ഇതോടെ സുരക്ഷിതമായ ഒരു പാലം എന്നത് പ്രധാന ആവശ്യമായി.
വിതുര, തൊളിക്കോട്, ആര്യനാട് പഞ്ചായത്തുകളിൽ നിന്നുള്ള നൂറുകണക്കിനു കുട്ടികളാണ് പെരിങ്ങമ്മല ഇക്ബാൽ കോളജിലേക്കും സ്കൂളിലേക്കും പോകുന്നത്.
രോഗികളും വയോജനങ്ങളും അടക്കം ഏറെ ബുദ്ധിമുട്ടിയിരുന്നു. ഇവരുടെയെല്ലാം വർഷങ്ങളായുള്ള ആവശ്യത്തിനാണ് ഒടുവിൽ പരിഹാരം ആകുന്നത്.