കെഎംഎംഎല്ലിലെ കരാർ ജീവനക്കാരുടെ വേതന പരിഷ്കരണത്തിന് തീരുമാനമായി
1569378
Sunday, June 22, 2025 6:17 AM IST
ചവറ : കെഎംഎംഎല്ലിലെ നേരിട്ടുള്ള കരാര്‍ ജീവനക്കാരുടെ (ഡിസിഡബ്ല്യു) വേതന പരിഷ്കരണവുമായി ബന്ധപ്പെട്ട് രണ്ട് മാസത്തിലധികമായി നിലനിന്നിരുന്ന വ്യാവസായിക തർക്കം പരിഹരിച്ചു.
റീജണല്‍ ലേബര്‍ കമ്മീഷണര്‍ ഡോ. രോഹിത് മണി തിവാരിയുടെ മുമ്പാകെ നടന്ന ചര്‍ച്ചകള്‍ക്ക് ശേഷമാണ് വ്യാവസായിക തര്‍ക്കത്തിന് പരിഹാരമായത്. തിരുവനന്തപുരം റീജണല്‍ ലേബര്‍ കമ്മീഷണറുടെ ഓഫീസില്‍ കെഎംഎംഎല്‍ ഉദ്യോഗസ്ഥരും യൂണിയൻ പ്രതിനിധികളും തമ്മില്‍ തുടർന്ന് മെമ്മോറാണ്ടം ഓഫ് സെറ്റില്‍മന്റ് ഒപ്പവെച്ചു. 2024 ജനുവരി ഒന്ന് മുതല്‍ മൂന്ന് വര്‍ഷത്തേക്കാണ് എഗ്രിമെന്റ്.
617 ഓളം നേരിട്ടുള്ള കരാര്‍ തൊഴിലാളികളുടെ വേതനപരിഷ്കരണവുമായി ബന്ധപ്പെട്ട് നിരവധി തവണ കെ എം എം എല്ലില്‍ ചര്‍ച്ചകള്‍ നടന്നിരുന്നെങ്കിലും സ്ഥിരപ്പെടുത്തണം എന്ന ആവശ്യവുമായി ജീവനക്കാര്‍ പണിമുടക്ക് സമരം ആരംഭിക്കുകയായിരുന്നു.
ചര്‍ച്ചകള്‍ക്ക് ശേഷം വേതനപരിഷ്കരണ വ്യവസ്ഥകള്‍ എല്ലാം തന്നെ യൂണിയനുകൾ അംഗീകരിച്ചെങ്കിലും ഒരുവിഭാഗം ജീവനക്കാര്‍ സ്ഥിരപ്പെടുത്തണം എന്ന ആവശ്യത്തിന് മേൽ പണിമുടക്ക് സമരം തുടര്‍ന്നു.
പന്നീട് വ്യവസായ മന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന ചർച്ചയിൽ ഡിസിഡബ്ല്യു ജീവനക്കാരെ സ്ഥിരം, കാഷ്വല്‍ തൊഴിലാളികളായി സ്ഥിരപ്പെടുത്താനുള്ള സാധ്യത പരിശോധിക്കുന്നതിനായി യൂണിയനുകള്‍ക്കും മാനേജ്മെന്റിനും സ്വീകാര്യനായ ഒരു ലീഗല്‍ കണ്‍സള്‍ട്ടന്റിനെ നിയമിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതോടെ പ്രശ്നത്തിന് യോഗത്തില്‍ സമവായം ഉണ്ടായെങ്കിലും ഒരുവിഭാഗം ജീവനക്കാര്‍ സമരം തുടരുകയായിരുന്നു.