ജനദ്രോഹ നയങ്ങൾക്കെതിരേയുള്ള വിധിയെഴുത്ത്: എന്‍.കെ. പ്രേമചന്ദ്രന് എംപി
1569962
Tuesday, June 24, 2025 6:02 AM IST
കൊല്ലം: നിലമ്പൂരിലെ തിളക്കമാര്‍ന്ന തെരഞ്ഞെടുപ്പ് വിജയം പിണറായി വിജയന് സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെയുളള വിധിയെഴുത്താണെന്ന് എന്‍.കെ. പ്രേമചന്ദ്രന് എംപി.
എല്‍ഡിഎഫും അന്‍വറും ഉയര്‍ത്തിയ പ്രതിരോധത്തെ അതിജീവിച്ച് വിജയം കൈവരിച്ചത് കെട്ടുറപ്പോടും ആത്മാര്‍ഥതയോടും കൂടി യുഡിഎഫ് നടത്തിയ പ്രവര്‍ത്തനമാണ്.
എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ വോട്ടും ഇതര സ്ഥാനാര്‍ഥികളുടെ വോട്ടും താരത്മ്യം ചെയ്യുമ്പോള്‍ ഭരണവിരുദ്ധ ജനവികാരം അതിശക്തമാണെന്ന് വസ്തുത ബോധ്യപ്പെടും. മൂന്നാം പിണറായി സര്‍ക്കാര്‍ ഉണ്ടാകുമെന്ന എല്‍ഡിഎഫിന്റെ നാലാം വാര്‍ഷിക പ്രഖ്യാപനങ്ങള്‍ നിഷ്പ്രഭമാക്കുന്നതാണ് ജനവിധി. മുഖ്യമന്ത്രിയും മന്ത്രിമാരും മണ്ഡലത്തില്‍ തന്നെ തമ്പടിച്ച് പ്രചരണം നടത്തി. മുഖ്യമന്ത്രി തന്നെ ചെറുപ്രാദേശിക യോഗങ്ങളില്‍ പങ്കെടുത്തു.
ഭരണസംവിധാനത്തെ പൂര്‍ണമായും തെരഞ്ഞെടുപ്പ് വിജയത്തിനായി ദുരുപയോഗം ചെയ്തു. ആവനാഴിയിലെ ആയുധങ്ങള്‍ പൂര്‍ണമായും എടുത്തു പ്രയോഗിച്ചിട്ടും എല്‍ഡിഎഫ് ദയനീയമായി പരാജയപ്പെട്ടത് അതിശക്തമായ ഭരണവിരുദ്ധ വികാരം കാരണമാണ്.
2026 ലെ തെരഞ്ഞെടുപ്പില്‍ നൂറിലധികം സീറ്റുകളുമായി യുഡിഎഫ് അധികാരത്തില്‍ തിരിച്ചു വരുമെന്നുളളതിന്റെ വ്യക്തമായ സന്ദേശമാണ് നിലമ്പൂര്‍ തെരഞ്ഞെടുപ്പ് വിധിയെന്നും എന്‍.കെ. പ്രേമചന്ദ്രന് എംപി പ്രസ്താവനയിൽ പറഞ്ഞു.