സ്കൂള്‍ തുറക്കൽ: ക്രമീകരണങ്ങളില്‍ മെല്ലെപ്പോക്ക്
1560779
Monday, May 19, 2025 3:42 AM IST
തെരുവുനായ്ക്കളും ലഹരി മാഫിയയും ഭീഷണി
പത്തനംതിട്ട: പുതിയ അധ്യയന വര്‍ഷം തുടങ്ങാന്‍ ഇനി രണ്ടാഴ്ച മാത്രം ബാക്കിനില്‍ക്കേ ജില്ലയിലെ ക്രമീകരണങ്ങളിലും മെല്ലെപ്പോക്ക്. അടുത്തമാസം രണ്ടിന് സ്കൂള്‍ തുറക്കുമെന്നിരിക്കേ വിദ്യാഭ്യാസ വകുപ്പ് മെല്ലെപ്പോക്കിലാണ്. ജില്ലാ ഭരണകൂടവും മോട്ടോര്‍ വാഹനവകുപ്പും നടപടികള്‍ ആരംഭിച്ചിട്ടില്ല. സ്കൂളുകള്‍ തുറക്കുന്നതിനു മുമ്പ് സ്കൂള്‍ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഉറപ്പാക്കേണ്ടതുണ്ട്.
പണികള്‍ പൂര്‍ത്തിയാക്കി സ്കൂള്‍ വാഹനങ്ങള്‍ ഫിറ്റ്നസിനായി മോട്ടോര്‍ വാഹനവകുപ്പിനെ സമീപിക്കണം. ഇതിനായുള്ള നടപടികള്‍ ആരംഭിച്ചിട്ടേയില്ല. സ്കൂള്‍ തുറക്കുന്നതിനു മുമ്പായി ക്രമീകരണങ്ങള്‍ ആലോചിക്കുന്നതിലേക്ക് ജില്ലാ ഭരണകൂടം മുന്‍കൈയെടുത്ത് വിവിധ വകുപ്പുകളുടെ യോഗം വിളിക്കുന്ന പതിവുണ്ടായിരുന്നു.
കുട്ടികളുടെ യാത്ര, ലഹരി മാഫിയ, തെരുവുനായ്ക്കള്‍ തുടങ്ങി നിരവധി പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടതുണ്ട്. വിവിധ സ്ഥലങ്ങളില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങളില്‍ പ്രാദേശികാടിസ്ഥാനത്തില്‍ പോലീസും യോഗം വിളിക്കേണ്ടതുണ്ട്.
പുതിയ യൂണിഫോം ധരിച്ച് പോകാനാകില്ല
സ്കൂളുകള്‍ തുറക്കുമ്പോള്‍ പുതിയ യൂണിഫോം ധരിച്ച് കുട്ടികള്‍ക്ക് സ്കൂളുകളില്‍ എത്താനാകുമെന്ന് ഉറപ്പില്ല. സര്‍ക്കാരിന്റെ സൗജന്യ യൂണിഫോം വിതരണം എങ്ങുമെത്തിയില്ല. കൈത്തറി വസ്ത്രങ്ങളാണ് യൂണിഫോമിന് നല്‍കുന്നത്. പുതിയ അധ്യയന വര്‍ഷത്തെ സൗജന്യ യൂണിഫോം പദ്ധതി ഇക്കഴിഞ്ഞ ഏപ്രിലിലാണ് ഉദ്ഘാടനം ചെയ്തത്.
കഴിഞ്ഞ വര്‍ഷം സൗജന്യ യൂണിഫോം വിതരണം വൈകിയിരുന്നില്ല. സ്കൂള്‍ തുറക്കുന്നതിന് മുന്‍പായി ഭൂരിഭാഗം സ്കൂളുകളിലും യൂണിഫോം എത്തിയിരുന്നു. ഇത്തവണ വൈകാതിരിക്കാനാണ് പദ്ധതി നേരത്തേ ഉദ്ഘാടനം ചെയ്തത്. സംസ്ഥാനതല ഉദ്ഘാടനം നടന്നതല്ലാതെ വിതരണത്തിന് നടപടികളുണ്ടായിട്ടില്ലെന്ന് സ്കൂള്‍ പ്രഥമാധ്യാപകര്‍ പറയുന്നു.
സര്‍ക്കാര്‍ സ്കൂളുകളിലെ എല്ല വിദ്യാര്‍ഥികള്‍ക്കും എയ്ഡഡ് സ്കൂളുകളില്‍ എട്ടാംക്ലാസ് വരെയുള്ള കുട്ടികള്‍ക്കുമാണ് രണ്ട് ജോഡി യൂണിഫോം നല്‍കുന്നത്. എസ്എസ്കെ, ബിആര്‍എസി, പട്ടികജാതി വകുപ്പുകള്‍ മുഖേനയാണ് വിവിധ സ്കൂളുകള്‍ക്ക് യൂണിഫോം വിതരണം ചെയ്യുന്നത്. എയ്ഡഡ് സ്കൂളുകളില്‍ ഏതാനും വര്‍ഷങ്ങളായി യൂണിഫോം വിതരണം താളംതെറ്റിയിരിക്കുകയാണ്.
മുന്നൊരുക്കങ്ങളായില്ലെന്ന് ആക്ഷേപം
സ്കൂളുകള്‍ തുറക്കുന്നതിനു മുമ്പായുള്ള ക്രമീകരണങ്ങളില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് വീഴ്ച വരുത്തുന്നതായി കേരള ഗവ. പ്രൈമറി സ്കൂള്‍ ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷന് സംസ്ഥാന കൗണ്‍സില്‍ കുറ്റപ്പെടുത്തി. ഇതേവരെ സ്കൂളുകളില്‍ യൂണിഫോം ലഭിച്ചിട്ടില്ല. പാഠപുസ്തകങ്ങള്‍ ഭാഗികമായേ എത്തിയിട്ടുള്ളൂ.
ഗവണ്മെന്റ് സ്കൂളുകളില്‍ നൂറുകണക്കിന് അധ്യാപക തസ്തികകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തണമെങ്കില്‍ പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് ഇറങ്ങേണ്ടതുണ്ട്. ഇക്കാര്യങ്ങളില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് അസോസിയേഷന് ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് ബിജു തോമസ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഇ.ടി.കെ. ഇസ്മയിൽ, ട്രഷറര്‍ ഷീബ കെ.മാത്യു, സെക്രട്ടറിമാരായ ആർ. ശ്രീജിത്ത്, മുഹമ്മദലി ചാലിയൻ, ഭാരവാഹികളായ എല്‍. സുനില്‍കുമാര്‍, ഷുക്കൂര്‍ കോണിക്കൽ, സി. മുഹമ്മദ് മുസ്തഫ, ഒ.കെ. ശിവപ്രസാദ്, വി. സിന്ധു, ബി. അബൂബക്കര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.