കാടുകയറി തുരുമ്പെടുത്ത് സര്‍ക്കാര്‍ കൊയ്ത്ത്-മെതിയന്ത്രങ്ങള്‍
1570817
Friday, June 27, 2025 11:04 PM IST
കോട്ടയം: ജില്ലയില്‍ സര്‍ക്കാര്‍ വക കൊയ്ത്ത്-മെതിയന്ത്രങ്ങള്‍ നൂറിലേറെ എണ്ണം ഉണ്ടെന്നാണ് കണക്ക്. ഇതില്‍ ഒരെണ്ണം പോലും പ്രവര്‍ത്തിക്കില്ലെന്നു മാത്രമല്ല പലയന്ത്രങ്ങളും നാടു കടത്തിയതായാണ് സൂചന. കൊയ്ത്ത് മേഖലയിലെ ഇടനിലക്കാരും കൃഷി വകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്നുള്ള ലോബി കേടില്ലാത്ത യന്ത്രങ്ങള്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് കടത്തിയെന്ന് കര്‍ഷകര്‍ ആരോപിക്കുന്നു.
കുറവിലങ്ങാട്, വൈക്കം, പള്ളം തുടങ്ങി വിവിധ ഇടങ്ങളിലായി നാല്പത് കൊയ്ത്ത്-മെതിയന്ത്രങ്ങള്‍ കാടുകയറി മഴ നനഞ്ഞ് തുരുമ്പെടുത്തു നശിക്കുകയാണ്. യന്ത്രങ്ങള്‍ക്ക് ഗാരണ്ടിയുള്ള കാലത്ത് ചെറിയ കേടുപാടുകളുണ്ടായാല്പ്പോലും നിര്‍മാതാക്കളെ വിളിച്ച് നന്നാക്കാന്‍ കൃഷിവകുപ്പിന് താത്പര്യമില്ല. നിസാര കേടുള്ള യന്ത്രം ഓഫീസുകളോടു ചേര്‍ന്നും പുറമ്പോക്കിലും വെറുതെയിട്ട് നശിപ്പിക്കുകയാണു പതിവ്. അപ്പര്‍ കുട്ടനാട്ടിലെ പാടങ്ങള്‍ കുറഞ്ഞ നിരക്കില്‍ കൊയ്തുമെതിക്കാന്‍ ആവശ്യമായ യന്ത്രങ്ങള്‍ ജില്ലയിലുണ്ട്.
എന്നാല്‍ മണിക്കൂറിന് 1700 രൂപ നിരക്കില്‍ അയല്‍സംസ്ഥാനങ്ങളില്‍നിന്നുള്ള യന്ത്രങ്ങള്‍ കരാറുകാര്‍ എത്തിച്ചാണ് കാലങ്ങളായി കൊയ്ത്ത് നടത്തുന്നത്. യന്ത്രങ്ങള്‍ എത്തിക്കുന്ന കരാറുകാര്‍ക്ക് ലക്ഷങ്ങളാണ് കമ്മീഷന് കിട്ടുന്നത്. ഇതിന്റെ വിഹിതം ചില ഉദ്യോഗസ്ഥര്‍ക്കുമുണ്ട്. ഇത്തരത്തില്‍ കമ്മീഷന് വരുമാനംകൊണ്ട് നിരവധി കൊയ്ത്ത് യന്ത്രങ്ങള്‍ സ്വന്തമായി വാങ്ങിയ ഇടനിലക്കാര്‍ കുട്ടനാട്ടിലുണ്ട്.
ആലപ്പുഴ ജില്ലയില്‍ ജില്ലാ പഞ്ചായത്തിന് 19 യന്ത്രങ്ങളും കെയ്കോ, കാംകോ, കൃഷി വകുപ്പ് തുടങ്ങിയ സ്ഥാപനങ്ങളില്‍ 156 കൊയ്ത്തു യന്ത്രങ്ങളുമാണ് ഉണ്ടായിരുന്നത്. അവിടെയും യന്ത്രങ്ങള്‍ പ്രവര്‍ത്തിക്കുന്നില്ല. മുന്‍പ് ആലപ്പുഴയില്‍നിന്നുള്ള യന്ത്രങ്ങള്‍ കോട്ടയത്തെ പാടങ്ങള്‍ കൊയ്യാനും കൊണ്ടുവന്നിരുന്നു.
കോട്ടയം നഗരസഭയുടെ രണ്ട് കൊയ്ത്തു-മെതി യന്ത്രങ്ങള്‍ നാട്ടകം പിഎച്ച്എസിക്കു പിന്നിലുള്ള സ്ഥലത്തേക്ക് മാറ്റിയിരിക്കുകയാണ്. ഇപ്പോള്‍ പ്രദേശം കാടുകയറി യന്ത്രങ്ങള്‍ കാണാനാകാത്ത വിധം മൂടിക്കിടക്കുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് കര്‍ഷകര്‍ക്ക് കുറഞ്ഞ ചെലവില്‍ കൊയ്ത്ത് നടത്താന്‍ നാട്ടകം പഞ്ചായത്ത് വാങ്ങിയതാണ് യന്ത്രങ്ങള്‍. പഞ്ചായത്ത് നഗരസഭയില്‍ ലയിപ്പിച്ചതോടെ ഇവ നഗരസഭയുടെ കൈവശമായി.
നഗരസഭയുടെ പടിഞ്ഞാറന്‍ മേഖലയില്‍ ഇപ്പോഴും നെല്‍കൃഷിയുണ്ട്. വായ്പയെടുത്തും പലിശയ്ക്കു കടം വാങ്ങിയും കൃഷിയിറക്കിയ കര്‍ഷകര്‍ക്ക് ഈ യന്ത്രം ലഭിച്ചാല്‍ വളരെ ആശ്വാസമാകും.
പള്ളം ബ്ലോക്ക് പഞ്ചായത്ത്, നഗരസഭാ പഴയ ബോട്ട് ജെട്ടി, റെസ്റ്റ് ഹൗസ്, നാട്ടകം സര്‍ക്കാര്‍ ആശുപത്രി വളപ്പ് എന്നിവിടങ്ങളില്ലെല്ലാം ആക്രിപ്പരുവത്തിലേക്ക് യന്ത്രങ്ങള്‍ മാറുകയാണ്. അനുമതി ലഭിച്ചാലുടന്‍ ഇവ ആക്രിവിലയ്ക്ക് വില്‍ക്കാനുള്ള ഒരുക്കത്തിലാണ് അധികൃതര്‍.
അതതു കാലത്ത് അറ്റകുറ്റപ്പണികള്‍ നടത്തിയാൽ ഇരുപതു വര്‍ഷംവരെ ഉപയോഗിക്കാന്‍ പ്രാപ്തമാണ് കൊയ്ത്ത് യന്ത്രങ്ങള്‍. ഇതര സംസ്ഥാനങ്ങളില്‍ ഇതിലും പഴക്കമുള്ള യന്ത്രങ്ങളും ഉപയോഗത്തിലുണ്ട്. അപ്പര്‍ കുട്ടനാട്ടില്‍ കര്‍ണാടകം, ആന്ധ്ര, തമിഴ്നാട് സംസ്ഥാനങ്ങളില്‍നിന്ന് യന്ത്രങ്ങള്‍ക്കൊപ്പം മെക്കാനിക്കുകളും എത്തുകയാണ് പതിവ്. യന്ത്രം കേടായാല്‍ പാടത്തുതന്നെ അറ്റകുറ്റപ്പണികള്‍ തീര്‍ക്കുകയാണ് പതിവ്.