പാതിവില തട്ടിപ്പ് സിബിഐ അന്വേഷിക്കണമെന്ന്
1570854
Friday, June 27, 2025 11:46 PM IST
തൊടുപുഴ: പാതിവില തട്ടിപ്പു കേസിൽ സിബിഐ അന്വേഷണത്തിനായി മുറവിളി ശക്തം. എറണാകുളത്ത് വോയ്സ് ഫോർ വുമണ്‍ എന്ന സംഘടനയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തട്ടിപ്പ് സംബന്ധിച്ച അന്വേഷണം സിബിഐക്ക് വിടണമെന്ന ആവശ്യം ഉന്നയിച്ചത്.
50 ശതമാനം തുക അടച്ചാൽ സ്കൂട്ടർ, ലാപ്ടോപ്, തയ്യൽ മെഷീൻ, മൊബൈൽ ഫോണ്‍, വാഷിംഗ് മെഷീൻ തുടങ്ങിയവ ലഭിക്കുമെന്നായിരുന്നു തട്ടിപ്പ് നടത്തിയ അനന്തു കൃഷ്ണന്റെയും സംഘാംഗങ്ങളുടെയും വാഗ്ദാനം. സിഎസ്ആർ ഫണ്ട് ലഭിക്കുന്നതുവഴിയാണ് ഇളവ് ലഭിക്കുന്നതെന്നായിരുന്നു ഇവരുടെ പ്രചാരണം.
വുമണ്‍ ഓണ്‍ വീൽസ് പ്രോഗ്രാം പദ്ധതി പ്രകാരം വനിതകൾക്ക് 50 ശതമാനം ഇളവ് ലഭിക്കുമെന്നും ഇവർ വാഗ്ദാനം ചെയ്തിരുന്നു. പദ്ധതിയിൽ ചേരുന്നവർക്ക്100 ദിവസത്തിനുള്ളിൽ വാഹനമോ ഉപകരണങ്ങളോ ലഭിക്കുമെന്നായിരുന്നു അറിയിപ്പ്.
രണ്ടു ലക്ഷത്തോളം പേർ തട്ടിപ്പിനിരയായ സംഭവത്തിൽ 1,000 കോടിയോളം രൂപയാണ് പദ്ധതിയിൽ ചേർന്നവർക്ക് നഷ്ടമായത്. എത്രയും വേഗം കുറ്റപത്രം സമർപ്പിക്കുക, തട്ടിപ്പിനിരയായവർക്ക് പണം മടക്കി നൽകാൻ നടപടി സ്വീകരിക്കുക, പോലീസ് കണ്ടെത്തിയ 23 അക്കൗണ്ടുകളുടെ കൈമാറ്റം പരിശോധിച്ച് നടപടി സ്വീകരിക്കുക, തട്ടിപ്പിൽ പങ്കുചേർന്നവരെ അന്വേഷണത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തുക എന്നീ ആവശ്യങ്ങൾ യോഗം ഉന്നയിച്ചു.
കേസിൽ സമഗ്ര അന്വേഷണം നടത്തി നടപടി സ്വീകരിച്ചില്ലെങ്കിൽ പ്രതികളുടെ വീടിനു മുന്നിലേക്കും അന്വേഷണ ഏജൻസി ഓഫീസുകളിലേക്കും തട്ടിപ്പ് പണം സ്വീകരിച്ച ബാങ്കിനു മുന്നിലേക്കും സെക്രട്ടേറിയറ്റിനു മുന്നിലേക്കും പ്രതിഷേധ സമരം നടത്തുന്നതിനും തീരുമാനിച്ചു. യോഗത്തിൽ വോയ്സ് ഫോർ വുമണ്‍ രക്ഷാധികാരി അഡ്വ. ബേസിൽ ജോണ്‍, അഡ്വ. ബീന, പ്രമീള ഗിരീഷ്, സജിത ഷിബു, പ്രഫ. സെലിൻ ഫിലിപ്പ്, വേണുകുമാർ, ലിസി ബാബു എന്നിവർ പ്രസംഗിച്ചു.