വിശ്വാസപൈതൃകം വിളിച്ചോതി രൂപതാ ദിനാഘോഷം
1571168
Sunday, June 29, 2025 3:39 AM IST
കാളിയാർ: വിശ്വാസപൈതൃകം വിളിച്ചോതി, കൃതജ്ഞതാ സ്തോത്രം ആലപിച്ച്, കൂട്ടായ്മയുടെ ഇഴകൾ നെയ്ത് കാളിയാർ സെന്റ് റീത്താസ് ഫൊറോനാ പള്ളി പാരിഷ് ഹാളിൽ നടന്ന കോതമംഗലം രൂപതാ ദിനാഘോഷം പ്രൗഢഗംഭീരമായി. ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിലിന്റെ മുഖ്യകാർമികത്വത്തിൽ നടന്ന വിശുദ്ധ കുർബാനയോടെ ആയിരുന്നു ദിനാഘോഷത്തിനു തുടക്കംകുറിച്ചത്. തുടർന്ന് പ്രാർഥനാമന്ത്രങ്ങളോടെ ചടങ്ങ് ആരംഭിച്ചു. മാർ ജോർജ് മഠത്തിക്കണ്ടത്തിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ രൂപതാദിന സന്ദേശം നൽകി.
രൂപതാ വികാരി ജനറാൾ മോണ്‍ വിൻസെന്റ് നെടുങ്ങാട്ട് അവാർഡ് ജേതാക്കളെ പരിചയപ്പെടുത്തി. ഫാ. ആന്റണി ഉരുളിയാനിക്കൽ, സിസ്റ്റർ ആർക്കേഞ്ചൽ എസ്എബിഎസ്, ഡോ. ഇ.വി. ജോർജ് എന്നിവരെ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ ആദരിച്ചു. ഡോ. ഇ.വി. ജോർജിനുവേണ്ടി ഭാര്യ വത്സമ്മ ജോർജ് മെമന്റോ ഏറ്റുവാങ്ങി.
രൂപതാ വികാരി ജനറാൾ മോണ്‍ പയസ് മലേക്കണ്ടത്തിൽ, ഡീൻ കുര്യാക്കോസ് എംപി, ആന്റണി ജോണ്‍ എംഎൽഎ എന്നിവർ പ്രസംഗിച്ചു. വികാരി ഫാ. ജോസഫ് മുണ്ടുനടയിൽ സ്വാഗതവും പിആർഒ ജോർജ് കേളകം നന്ദിയും പറഞ്ഞു. ഫാ. മാത്യു മഞ്ഞക്കുന്നേൽ, കത്തോലിക്ക കോണ്‍ഗ്രസ് രൂപതാ പ്രസിഡന്റ് സണ്ണി കടൂത്താഴെ, മാതൃവേദി രൂപതാ പ്രസിഡന്റ് ജാൻസി മാത്യു, കെസിവൈഎം രൂപതാ പ്രസിഡന്റ് സാവിയോ ജിജി, സിഎംഎൽ രൂപതാ പ്രസിഡന്റ് സജിൽ ജോർജ് എന്നിവർ നേതൃത്വം നൽകി.
"പ്രത്യാശയിൽ ഒരുമയോടെ മുന്നേറാം' എന്ന ആപ്തവാക്യം അനുസ്മരിച്ചായിരുന്നു സമ്മേളനം ആരംഭിച്ചത്. രൂപതയുടെ വിവിധ ഇടവകകളിൽനിന്നുള്ള വൈദികർ, മിഷനറി വൈദികർ, കന്യാസ്ത്രീകൾ, ഭക്തസംഘടനാ ഭാരവാഹികൾ, വിശ്വാസപരിശീലകർ ഉൾപ്പെടെ നൂറുകണക്കിനു വിശ്വാസികൾ ദിനാഘോഷത്തിൽ അണിചേരാനെത്തി. പാരീഷ് ഹാളും പരിസരവും നിറഞ്ഞ സദസിനെ സാക്ഷിനിർത്തിയാണ് സമ്മേളനം നടന്നത്.
തിന്മയ്ക്കെതിരേ പോരാടണം: മാർ മഠത്തിക്കണ്ടത്തിൽ
കാളിയാർ: സമൂഹത്തിൽ വർധിച്ചുവരുന്ന ലഹരിവസ്തുക്കളുടെ ഉപയോഗത്തിനും അരാജകത്വത്തിനും എതിരേ ഒന്നിച്ചുനിന്ന് പോരാടണമെന്ന് കോതമംഗലം ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ പറഞ്ഞു. കാളിയാർ സെന്റ് റീത്താസ് പാരിഷ് ഹാളിൽ കോതമംഗലം രൂപതാ ദിനാഘോഷത്തിൽ അധ്യക്ഷത വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കാടിറങ്ങിവരുന്നു, കടൽ കയറിവരുന്നു എന്ന ഗുരുതരമായ സ്ഥിതിയാണ് ഇന്നു നാട്ടിലുള്ളത്. തൊമ്മൻകുത്തിൽ കുരിശ് തകർത്ത സംഭവം എല്ലാവരും ഒരുമിച്ചു നിൽക്കേണ്ടതിന്റെ ആവശ്യകതയാണ് ചൂണ്ടിക്കാട്ടുന്നത്. തിന്മ നിറഞ്ഞ സമൂഹത്തിൽ യഥാർഥ സാക്ഷ്യം നൽകാൻ വിശ്വാസികൾ മുന്നോട്ടുവരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
പ്രത്യാശയുടെ തീർഥാടകരായി മാറുകയാണ് കാലഘട്ടത്തിന്റെ ആവശ്യം. 120 ഇടവകകളും 14 ഫൊറോനകളുമുള്ള കോതമംഗലം രൂപതയിലൂടെ ആത്മീയ, ഭൗതിക മേഖലകളിൽ ഒട്ടേറെ നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞുവെന്നും ബിഷപ് പറഞ്ഞു.