ഭൂമി പ്രശ്നങ്ങൾ പരിഹരിക്കാൻ യോഗം ചേരും: കളക്ടർ
1571172
Sunday, June 29, 2025 3:39 AM IST
ഇടുക്കി: ജില്ലയിലെ ഭൂമി സംബന്ധിച്ച പ്രശ്നങ്ങൾ 15 ദിവസത്തിനകം ബന്ധപ്പെട്ട വകുപ്പുകൾ റിപ്പോർട്ട് ചെയ്യണമെന്നും ഇവ പരിഹരിക്കുന്നതിനായി എല്ലാ മാസവും മൂന്നാമത്തെ ശനിയാഴ്ച യോഗം ചേരുമെന്നും ജില്ലാ കളക്ടർ വി. വിഗ്നേശ്വരി ജില്ലാ വികസനസമിതി യോഗത്തിൽ അറിയിച്ചു. സ്കൂൾ അധ്യയനസമയം കഴിഞ്ഞ് കുട്ടികളുടെ സംരക്ഷണത്തിനായി കൂട് പദ്ധതി നടപ്പാക്കും. ജില്ലയെ ശിശുസൗഹൃദ ജില്ലയായി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങളും പദ്ധതിയുടെ ഭാഗമായി നടപ്പാക്കും.
അടിമാലി ഗവ. ഹൈസ്കൂൾ ഹയർ സെക്കൻഡറി സ്കൂളായി ഉയർത്തുന്നതിനുവേണ്ട നടപടികൾ കൈക്കൊള്ളണമെന്ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറോട് കളക്ടർ നിർദേശിച്ചു. 1949-ൽ ആരംഭിച്ച സ്കൂൾ ഹയർ സെക്കൻഡറിയായി ഉയർത്തണമെന്നും അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്നും ഡീൻ കുര്യാക്കോസ് എംപി ആവശ്യപ്പെട്ടിരുന്നു.
ജില്ലയിൽ തെരുവുനായ ശല്യം രൂക്ഷമാകുന്ന സാഹചര്യത്തിൽ എബിസി സെന്റർ സ്ഥാപിക്കുന്നതിന് ജില്ലാ പഞ്ചായത്തിനു നിർദേശം നൽകി. ജില്ലയിൽ ഈ വർഷം 2,777 പേർക്കാണ് തെരുവുനായയുടെ കടിയേറ്റത്. ഇടമലക്കുടിയിൽ ആരോഗ്യസംബന്ധമായ ക്ഷേമപ്രവർത്തനങ്ങൾക്ക് ഇടമലനഗർ ആരോഗ്യനഗർ പദ്ധതി നടപ്പിലാക്കും. ഇതിനായി സ്ഥലം വിട്ടുനൽകുന്നതിനു വേണ്ട നടപടികൾ സ്വീകരിക്കാൻ മൂന്നാർ ഡിഎഫ്ഒയെ ചുമതലപ്പെടുത്തി.
അനധികൃതമായി പ്രവർത്തിക്കുന്ന അറവുശാലകൾ നിർത്തലാക്കുന്നതിനും എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ആധുനിക അറവുശാലകൾ സ്ഥാപിക്കുന്നതു സംബന്ധിച്ച് തീരുമാനമെടുക്കുന്നതിനും കളക്ടർ നിർദേശം നൽകി. 26 അനധികൃത അറവുശാലകൾ പൂട്ടിയതായും നടത്തിപ്പുകാർക്ക് നോട്ടീസ് നൽകാൻ നിർദേശം നൽകിയിട്ടുണ്ടെന്നും എൽഎസ്ജിഡി ജോയിന്റ് ഡയറക്ടർ യോഗത്തിൽ അറിയിച്ചു.
ജില്ലയിൽ 24,980 ഇതര സംസ്ഥാന തൊഴിലാളികളുടെ രജിസ്ട്രേഷൻ ഇതിനകം പൂർത്തിയായി. ബാക്കിയുള്ളവരുടെ രജിസ്ട്രേഷൻ നടപടികൾ തുടരുകയാണ്. പാഞ്ചാലിമേട്ടിൽ പോലീസ് ഔട്ട് പോസ്റ്റ് സ്ഥാപിക്കുന്നതിനു കെട്ടിടം ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കുമെന്നും കളക്ടർ അറിയിച്ചു.