പോളിംഗ് ബൂത്തുകളുടെ എണ്ണം കുറയ്ക്കാനുള്ള തീരുമാനം പിൻവലിക്കണം: യുഡിഎഫ്
1570856
Friday, June 27, 2025 11:46 PM IST
ഉടുന്പന്നൂർ: അടുത്ത തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ തെരഞ്ഞെടുപ്പു കമ്മീഷൻ പുറപ്പെടുവിച്ച മാനദണ്ഡങ്ങൾ വോട്ടർമാരുടെ സമ്മതിദാന അവകാശം നിഷേധിക്കുന്നതിനു തുല്യമാണന്ന് യുഡിഎഫ് ഉടുന്പന്നൂർ മണ്ഡലം കമ്മിറ്റി ആരോപിച്ചു. പുതിയ മാനദണ്ഡപ്രകാരം ഒരു ബൂത്തിൽ 1,300 വോട്ടർമാരും, 1,300 വോട്ടർമാർക്ക് മുകളിലുള്ള സ്ഥലങ്ങളിൽ ഓക്സിലറി ബൂത്തും ഏർപ്പെടുത്താനാണ് തീരുമാനം. ബൂത്തുകൾ ക്രമീകരിച്ച് പോളിംഗ് സ്റ്റേഷനുകളുടെ ലിസ്റ്റ് നൽകാൻ പഞ്ചായത്ത് സെക്രട്ടറിമാരോട് ആവശ്യപ്പെട്ടിരിക്കുകയാണ്. വിസ്തൃതി കൂടിയ ഉടുന്പന്നൂർ പഞ്ചായത്ത് പോലുള്ള സ്ഥലങ്ങളിൽ ഈ തീരുമാനം പോളിംഗ് ശതമാനത്തെ കാര്യമായി ബാധിക്കും.
ഭൂരിപക്ഷം വാർഡുകളുടെയും ദൂരപരിധിയും യാത്രാസൗകര്യങ്ങളും പരിഗണിക്കുന്പോൾ ഈ തീരുമാനം വോട്ടർമാർക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതും വോട്ടിംഗ് ശതമാനത്തെ ബാധിക്കുന്നതുമാണ്. മുനിസിപ്പൽ, കോർപറേഷനുകളെ അപേക്ഷിച്ച് പഞ്ചായത്തുകളിലെ വോട്ടർമാർ ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നിവിടങ്ങളിലേക്കുകൂടി വോട്ടുകൾ രേഖപ്പെടുത്തേണ്ടതുള്ളതിനാൽ വോട്ട് രേഖപ്പെടുത്തുന്ന സമയം മൂന്നിരട്ടിയാണ്.
ഇതുമൂലം പഞ്ചായത്തുകളിലെ ബൂത്തുകളിൽ സാധാരണ നീണ്ട ക്യൂ പ്രത്യക്ഷപ്പെടാറുണ്ട്. ഇത് ഇരട്ടിയായി വർധിക്കും.
ഉടുന്പന്നൂർ പഞ്ചായത്തിൽ 34 ബൂത്തുകൾ വേണ്ട സ്ഥാനത്ത് ഈ തീരുമാനപ്രകാരം 17 വാർഡുകളിലായി 18 ബൂത്തുകൾ മാത്രമായി ചുരുങ്ങും. ഇതു വോട്ടെടുപ്പിനെ കാര്യമായി ബാധിക്കും. തീരുമാനം എത്രയും വേഗം പിൻവലിച്ച് വോട്ടേഴ്സ് ലിസ്റ്റ് ക്രമപ്പെടുത്തി കരട് പ്രസിദ്ധീകരിച്ച് വോട്ടർമാർക്ക് വോട്ടുകൾ ചേർക്കാനുള്ള അവസരം ഏർപ്പെടുത്തണമെന്ന് യുഡിഎഫ് മണ്ഡലം ചെയർമാൻ പി.എൻ. നൗഷാദ്, കണ്വീനർ മനോജ് തങ്കപ്പൻ, സെക്രട്ടറി ബിജോ ജേക്കബ് എന്നിവർ ആവശ്യപ്പെട്ടു.