നാരങ്ങാനത്ത് റവന്യു, വനംവകുപ്പ് സംയുക്ത പരിശോധന
1571173
Sunday, June 29, 2025 3:39 AM IST
തൊടുപുഴ: തൊമ്മൻകുത്ത് സെന്റ് തോമസ് പള്ളിയുടെ നേതൃത്വത്തിൽ നാരങ്ങാനത്ത് കുരിശ് സ്ഥാപിച്ച പ്രദേശം ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തിൽ റവന്യു, വനം അധികൃതർ സന്ദർശിച്ചു. കുരിശ് സ്ഥാപിച്ച വണ്ണപ്പുറം പഞ്ചായത്തിലെ ആറാം വാർഡിലുൾപ്പെടെയുള്ള പ്രദേശങ്ങളിൽ പട്ടയം നൽകുന്നതുമായി ബന്ധപ്പെട്ടാണ് വനം, റവന്യു ഉദ്യോഗസ്ഥർ സംയുക്ത പരിശോധന നടത്തിയത്.
വനഭൂമിയോടു ചേർന്നുള്ള പ്രദേശങ്ങളിൽ പട്ടയം നൽകുന്നതിനു തടസമില്ലെന്നാണ് റവന്യു വകുപ്പിന്റെ നിലപാട്. കഴിഞ്ഞ ദിവസം കളക്ടറേറ്റിൽ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ഇതുമായി ബന്ധപ്പെട്ട് കമ്മിറ്റി രൂപീകരിച്ചിരുന്നു. കമ്മിറ്റി തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഡെപ്യൂട്ടി കളക്ടർ കെ.എം. ജോസുകുട്ടിയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥസംഘം സന്ദർശനം നടത്തിയത്.
കുരിശ് സ്ഥാപിച്ചിരിക്കുന്ന സ്ഥലം വനംവകുപ്പ് സ്ഥാപിച്ച ജണ്ടയ്ക്കുള്ളിലാണോ പുറത്താണോ എന്ന കാര്യത്തിൽ വ്യക്തത വരുത്താനാണ് സന്ദർശനം നടത്തിയതെന്ന് ഡെപ്യൂട്ടി കളക്ടർ പറഞ്ഞു. ജണ്ടയുടെ കാര്യത്തിൽ ചില അവ്യക്തതകൾ ഉള്ളതിനാൽ വീണ്ടും ഡിജിറ്റൽ സർവേ നടത്തി ഇക്കാര്യത്തിലുള്ള സംശയങ്ങൾ നീക്കും. സ്ഥലത്തിന്റെ സ്കെച്ചും പരിശോധിക്കേണ്ടിവരും. പ്രദേശത്ത് പതിറ്റാണ്ടുകളായി കൃഷി ചെയ്തുപോരുന്ന കൈവശഭൂമിക്കു പട്ടയം നൽകുന്ന നടപടികൾ തുടർന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
ഡെപ്യൂട്ടി കളക്ടർക്കു പുറമേ എൽഎ തഹസിൽദാർ ബിപിൻ ഭാസ്കർ, ഡെപ്യൂട്ടി തഹസിൽദാർ സിജോയി, ജൂണിയർ സൂപ്രണ്ട് എം.എസ്. സ്മിത, ഹെഡ് സർവേയർ ബിനു ആനന്ദ്, താലൂക്ക് സർവേയർ ജിഷ, തൊടുപുഴ ഡിവൈഎസ്പി പി.കെ. സാബു, കരിമണ്ണൂർ എസ്എച്ച്ഒ വി.സി. വിഷ്ണുകുമാർ, കാളിയാർ റേഞ്ച് ഓഫീസർ ടോമിൻ ജെ. അരഞ്ഞാണി എന്നിവരും സംഘത്തിലുണ്ടായിരുന്നു.
പ്രകോപനവുമായി വീണ്ടും വനംവകുപ്പ്
തൊമ്മൻകുത്ത്: നാരങ്ങാനത്ത് കുരിശ് സ്ഥാപിച്ച സ്ഥലത്തേക്കു കയറുന്നതിനായി നെയ്യശേരി - തോക്കുന്പൻ സാഡിൽ റോഡിൽനിന്നു നിർമിച്ച താത്കാലിക വഴിയിടിച്ച് കരാർ കന്പനി. വനംവകുപ്പ് നിർദേശപ്രകാരമാണ് ഇത്തരത്തിൽ റോഡ് ഇടിച്ചതെന്നാണ് കന്പനി അധികൃതരുടെ വിശദീകരണം. ഇതോടെ ഇവിടെ പ്രവേശിക്കണമെങ്കിൽ വലിയ ഗോവണി വയ്ക്കേണ്ട സ്ഥിതിയാണ്.
നെയ്യശേരി-തോക്കുന്പൻ സാഡിൽ റോഡിനോടു ചേർന്നാണ് വിവാദ ഭൂമി. റോഡ് നിർമാണത്തിനായി ഈ ഭാഗം താഴ്ത്തിയപ്പോൾ കുരിശ് നിന്ന സ്ഥലം ഉയരത്തിലായി. ഇവിടേക്കു കയറാൻ കന്പനി തൊഴിലാളികൾ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് ചെരിച്ച് പാത വെട്ടിയിരുന്നു.
ഇത് വനംവകുപ്പ് ഉദ്യോഗസ്ഥർ അനുവദിച്ചില്ല. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് ഈ ഭാഗം ഇടിച്ചുതാഴ്ത്തിയതോടെ കുരിശു സ്ഥാപിച്ച സ്ഥലം വീണ്ടും ഉയരത്തിലായി. വെള്ളിയാഴ്ച വൈകുന്നേരമാണ് വനംവകുപ്പ് ജീവനക്കാരുടെ സാന്നിധ്യത്തിൽ ജോലി പൂർത്തിയാക്കിയത്.
കഴിഞ്ഞ ഏപ്രിൽ 12നാണ് തൊമ്മൻകുത്ത് സെന്റ് തോമസ് പള്ളി നാരങ്ങാനത്ത് സ്ഥാപിച്ചിരുന്ന കുരിശ് വനംവകുപ്പ് പിഴുതുമാറ്റിയത്. വനംവകുപ്പിന്റെ നടപടിക്കെതിരേ വലിയ പ്രതിഷേധമാണ് ഭരണ, പ്രതിപക്ഷ ഭേദമന്യേ ഉയർന്നത്. പ്രശ്നം പരിഹരിക്കാൻ ശ്രമങ്ങൾ നടക്കുന്നതിനിടെയാണ് വനംവകുപ്പിന്റെ പ്രകോപനപരമായ പുതിയ നടപടി. റോഡ് നിർമാണം മാത്രമേ വനംവകുപ്പ് അനുവദിക്കുന്നുള്ളൂ എന്നും വീടുകൾക്കും സ്ഥാപനങ്ങൾക്കുമായി അപ്രോച്ച് റോഡ് തീർക്കാൻ ഇവർ അനുവദിക്കുന്നില്ലെന്നും കന്പനി അധികൃതർ പറഞ്ഞു.
കെഎസ്ടിപി നിർദേശിച്ചാൽ കുരിശ് സ്ഥാപിച്ചയിടത്തേക്ക് റോഡ് നിർമിക്കുമെന്ന് ഇവർ പറയുന്നു. റോഡ് നിർമിച്ചപ്പോൾ കുരിശ് നിന്ന ഭാഗം ഉയരത്തിലായതാണെന്നും പ്രശ്നത്തിൽ വനംവകുപ്പ് ഇടപെട്ടില്ലെന്നുമാണ് കാളിയാർ റേഞ്ച് ഓഫീസറുടെ വിശദീകരണം.
നടപടി പ്രതിഷേധാർഹം: ജാഗ്രതാ സമിതി
തൊമ്മൻകുത്ത്: റോഡ് നിർമിച്ചപ്പോൾ നാരങ്ങാനത്തെ വീടുകളിലേക്കും തൊമ്മൻകുത്ത് സെന്റ് തോമസ് പള്ളിയുടെ കുരിശടിയിലേക്കും കയറാനുള്ള പ്രവേശനവഴി തടയുന്ന വനംവകുപ്പിന്റെ നടപടി മനുഷ്യത്വരഹിതവും സഞ്ചാരസ്വാതന്ത്ര്യത്തിൻമേലുള്ള കടന്നുകയറ്റവുമാണെന്ന് തൊമ്മൻകുത്ത് നാരങ്ങാനം ജാഗ്രതാ സമിതി കുറ്റപ്പെടുത്തി.
റോഡ് നിർമിച്ചപ്പോൾ കുരിശടിയിലേക്കു പ്രവേശിക്കാനായി കരാർ കന്പനി ജീവനക്കാർ തീർത്ത നടപ്പുവഴി വനംവകുപ്പ് ഉദ്യോഗസ്ഥർ നിർബന്ധിച്ച് ഇല്ലാതാക്കിയത് അംഗീകരിക്കില്ലെന്നും ഉടൻ പുനഃസ്ഥാപിച്ചില്ലെങ്കിൽ വനംവകുപ്പ് ഓഫീസിലേക്കു പ്രതിഷേധമാർച്ച് സംഘടിപ്പിക്കുമെന്നും നേതാക്കളായ ഫാ. ജയിംസ് ഐക്കരമറ്റം, നിസാം പള്ളിമുക്കിൽ, മനോജ് മാമല, രാജീവ് പുളിക്കൽ, ഫ്രാങ്ക്ളിൻ പാലക്കാട്ട് എന്നിവർ പറഞ്ഞു.