ഭൂനിയമ ഭേദഗതി: വ്യാപാരിസംഘടന സമരത്തിലേക്ക്
1571159
Sunday, June 29, 2025 3:38 AM IST
തൊടുപുഴ: ജനങ്ങൾക്ക് സാന്പത്തിക ബാധ്യതയും സാങ്കേതിക ബുദ്ധിമുട്ടും ഉണ്ടാകാത്ത തരത്തിൽ ഭൂനിയമ ഭേദഗതിക്ക് അടിയന്തരമായി ചട്ടങ്ങൾ ഉണ്ടാക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
2023 സെപ്റ്റംബറിൽ പാസാക്കിയ ഭൂനിയമ ഭേദഗതിക്ക് ഇനിയും ചട്ടങ്ങൾ ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല എന്നതിനാൽ ജനങ്ങൾക്ക് യാതൊരു പ്രയോജനവും ഉണ്ടായിട്ടില്ലെന്നു ഭാരവാഹികൾ പറഞ്ഞു.
നിയമ ഭേദഗതിയിൽ ഗവർണർ ഒപ്പിട്ടിട്ട് ഒരു വർഷം പിന്നിട്ടു. 2016 മുതൽ സർക്കാർ സങ്കീർണമാക്കിയ ഭൂവിഷയങ്ങൾ പരിഹരിക്കാൻ കഴിയുന്ന തരത്തിൽ ചട്ടങ്ങളുണ്ടാക്കാൻ കഴിയാത്തപക്ഷം 2023ലെ ഭൂനിയമ ഭേദഗതി പിൻവലിച്ച് 1964ലെ ചട്ടം 4, വീടിനും കൃഷിക്കും മറ്റ് ആവശ്യങ്ങൾക്കും എന്നു ചേർത്ത് ഭേദഗതി ചെയ്ത് പ്രശ്നം പരിഹരിക്കണം.
ജില്ലയിലെ എട്ടു വില്ലേജുകളിൽ ഉൾപ്പെടെ വിവിധ മേഖലകളിൽ നിലനിൽക്കുന്ന നിർമാണനിരോധനം പൂർണമായി പിൻവലിക്കണം. ഷോപ്പ് സൈറ്റുകൾക്ക് പട്ടയം നൽകാൻ ചട്ടങ്ങളിൽ വ്യവസ്ഥയുണ്ടാകണം. വിഷയത്തിൽ അനുകൂലമായ നടപടികൾ ഉണ്ടാകാത്തപക്ഷം ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് ജില്ലാ പ്രസിഡന്റ് സണ്ണി പൈന്പിള്ളിൽ മുന്നറിയിപ്പ് നൽകി.
പത്രസമ്മേളനത്തിൽ ജനറൽ സെക്രട്ടറി നജീബ് ഇല്ലത്തുപറന്പിൽ, വർക്കിംഗ് പ്രസിഡന്റ് കെ.ആർ. വിനോദ്, വൈസ് പ്രസിഡന്റ് പി.എം. ബേബി, തൊടുപുഴ യൂണിറ്റ് പ്രസിഡന്റ് ടി.സി. രാജു എന്നിവരും പങ്കെടുത്തു.